എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണം പുരോഗമിക്കുന്നു; 385 കോടിയുടെ പദ്ധതി! 2028ൽ പൂർത്തിയാവും
കൊച്ചി: നഗരത്തിലെ പതിനായിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമായി എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ചു. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം പുതിയ കരാറുകാരുടെ മേൽനോട്ടത്തിലാണ് പണികൾ ഇപ്പോൾ നടക്കുന്നത്. ഇടയ്ക്ക് വിവിധ കാരണങ്ങളാൽ മുടങ്ങിപ്പോയ ജോലികൾ വീണ്ടും ട്രാക്കിലേക്ക് വരുമ്പോൾ ഈ സ്‌റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരെ സംബന്ധിച്ച് ഇത് ആശ്വാസത്തിന്റെ ദിനങ്ങളാണ്.
ഏകദേശം രണ്ട് വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. താഴത്തെ നിലയിലെ ബീമുകളുടെ കോൺക്രീറ്റ് ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. നാല് നിലകളുള്ള റെയിൽവേ ഓഫീസ് കെട്ടിടം, മൾട്ടി-ലെവൽ കാർ പാർക്കിംഗ്, യാത്രക്കാർക്കുള്ള സേവന കെട്ടിടം എന്നിവയുൾപ്പെടെ അഞ്ച് കെട്ടിടങ്ങളാണ് സൗത്ത് സ്‌റ്റേഷൻ പരിസരത്ത് ഉയരുന്നത്. ഒരു സ്കൈവാക്കും ഇതിന്റെ ഭാഗമായി നിർമ്മിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഈറോഡ് ആസ്ഥാനമായുള്ള ശ്രീ വെങ്കടാചലപതി കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിനാണ് റെയിൽവേ സ്‌റ്റേഷന്റെ നവീകരണ ചുമതല. 385 കോടി രൂപ ചെലവിൽ നടക്കുന്ന ഈ പദ്ധതി 2028-ന്റെ ആദ്യ പകുതിയോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലികൾ വേഗത്തിൽ തന്നെ നീങ്ങുന്നുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി കണക്കിലെടുത്ത് ജോലികൾ വേഗത്തിലാക്കാനാവും കമ്പനിയുടെ ശ്രമം.
സ്‌റ്റേഷനിലെ നവീകരണ ജോലികൾ നീണ്ടുപോകുന്നത് ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിയതിനാൽ നിലവിൽ സ്‌റ്റേഷനിൽ പരിമിത സൗകര്യങ്ങൾ മാത്രമാണുള്ളത്. യാത്രക്കാർക്കായി ഒരുക്കിയ താൽക്കാലിക സൗകര്യങ്ങൾ മതിയാകാത്ത അവസ്ഥയിലുമാണ്. ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്‌റ്റേഷൻ കൂടിയാണിത്.
പദ്ധതി അനുസരിച്ച് തറനിരപ്പിന് പുറമെ നാല് നിലകളുള്ള 22,066 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുള്ള പടിഞ്ഞാറ് ടെർമിനലും, തറനിരപ്പിന് പുറമെ മൂന്ന് നിലകളുള്ള 4425 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുള്ള കിഴക്ക് ടെർമിനലും നിർമ്മിക്കുകയാണ് ആദ്യം ചെയ്യുക. ഇത് കൂടാതെ രണ്ട് എയർ കോൺകോഴ്‌സുകൾ, ഒരു ആകാശ പാത, ബഹുനില കാർ പാർക്കിംഗ് എന്നിവ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.
ഈ വർഷം മെയ് മാസത്തിലാണ് പഴയകരാറുകാരായ പൊതുമേഖലാ സ്ഥാപനമായ കൊൽക്കത്തയിലെ ബ്രിഡ്‌ജ് ആൻഡ് റൂഫിനെ റെയിൽവേ ഒഴിവാക്കിയത്. 30 ശതമാനം ജോലികൾ മാത്രമാണ് ഇവർ പൂർത്തിയാക്കിയിരുന്നത്. സമയബന്ധിതമായി പണി നടക്കാത്തതിനെ തുടർന്ന് റെയിൽവേ ഇവരോട് വിശദീകരണം തേടിയിട്ടും ഫലമില്ലാതായതോടെ കരാർ റദ്ദാക്കി. ഇതിന് ശേഷമാണ് പുതിയ കരാർ ക്ഷണിച്ചതും പദ്ധതിക്ക് മറ്റൊരു കമ്പനി ഏറ്റെടുത്തതും.
കഴിഞ്ഞ വർഷം ഓഗസ്‌റ്റ് മാസത്തോടെ പൂർത്തിയാക്കേണ്ട പദ്ധതിയാണ് ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങിയതിനെ തുടർന്ന് വീണ്ടും മറ്റൊരു കരാറുകാരെ ഏൽപ്പിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയത്. യാത്രക്കാരുടെ ദുരിതം ഇതോടെ വർധിക്കുകയായിരുന്നു. കഴിഞ്ഞ തുലാവർഷ സമയത്ത് സ്‌റ്റേഷൻ പരിസരം വെള്ളത്തിലായിരുന്നു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ഇക്കുറി അത് മറികടക്കാൻ താൽക്കാലിക സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.












Click it and Unblock the Notifications