ബിഷപ്പിന്റെ വാദം പൊളിയുന്നു.... ജലന്ധര്‍ രൂപതയില്‍ പീഡനം കാരണം 18 പേര്‍ ശിരോവസ്ത്രം ഉപേക്ഷിച്ചു!!
ജലന്ധര്‍ ബിഷപ്പിന്റെ വാദം പൊളിയുന്നു
കോട്ടയം: ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുകുന്നു. ബിഷപ്പിനെതിരെ തെളിവുകള്‍ ശക്തമാണെന്ന് പോലീസ് പറയുന്നു. തനിക്കെതിരെ കന്യാസ്ത്രീ കെട്ടിച്ചമച്ചതാണ് കേസുകള്‍ എ്ന്ന വാദവും ഇതോടെ പൊളിയുകയാണ്. ബിഷപ്പിന്റെ നേതൃത്വത്തില്‍ രൂപതയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ വലിയ ദുരിതത്താലിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ രൂപതയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ബിഷപ്പിനെ കുടുക്കിയതെന്നായിരുന്നു സൂചനയുണ്ടായിരുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. എന്നാല്‍ ഇവരെ സ്ഥലംമാറ്റിയതിലുള്ള വിരോധത്തിന്റെ പേരില്‍ തനിക്കെതിരെ പരാതി നല്‍കിയതെന്നായിരുന്നു ബിഷപ്പ് ആരോപിച്ചിരുന്നത്. ഈ രണ്ട് ആരോപണങ്ങളും പോലീസ് പ്രത്യേകം അന്വേഷിക്കുന്നുണ്ട്. കന്യാസ്ത്രീ പറഞ്ഞ ആരോപണങ്ങളിലാണ് കൂടുതല്‍ കഴമ്പുള്ളതെന്ന് പോലീസ് പറയുന്നു.
ജലന്ധര്‍ ബിഷപ്പിന്റെ വാദം പൊളിയുന്നു
ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീ പറയുന്നു. ഇതോടെ ജലന്ധര്‍ ബിഷപ്പിന്റെ വാദവും പൊളിഞ്ഞിരിക്കുകയാണ്. അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ജലന്ധറിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കന്യാസ്ത്രീക്കെതിരെ നടപടിയെടുക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തതിലുള്ള വൈരാഗ്യം മൂലം പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന ബിഷപ്പിന്റെ വാദം തെറ്റാണെന്ന് പോലീസ് പറയുന്നു. പീഡനത്തെ കുറിച്ച് ഒരുവര്‍ഷം മുമ്പേ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ആലഞ്ചേരിയും കുരുക്കില്‍
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മറച്ചുവെച്ചെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. പീഡനക്കേസ് പോലീസ് അറിയാതെ ഒതുക്കി തീര്‍ക്കാന്‍ ആലഞ്ചേരി ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം. കര്‍ദിനാളിനെതിരെയും കേസെടുക്കണെന്നും ആവശ്യമുണ്ട്. കന്യാസ്ത്രീ പരാതി നല്‍കി ആറുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ആലഞ്ചേരി എടുത്തില്ല. പിന്നീട് ഇത് മൂടിവെക്കാനായി ശ്രമം. എന്നാല്‍ തട്ടിപ്പ് മനസിലായതോടെയാണ് കന്യാസ്ത്രീ പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
ബിഷപ്പ് മുന്‍കൂട്ടി കണ്ടു
ആലഞ്ചേരിക്ക് പുറമേ ബെംഗളൂരുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സിബിസിഐ സമ്മേളനത്തിനിടെ വത്തിക്കാന്‍ സ്ഥാനപതിക്കും പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം വത്തിക്കാന്‍ സ്ഥാനപതി മാര്‍പാപ്പയ്ക്ക് പരാതി കൈമാറുകയും ചെയ്തു. തുടര്‍നടപടികളുടെ ഭാഗമായുള്ള അന്വേഷണം വത്തിക്കാനില്‍ പുരോഗമിക്കുന്നുണ്ട്. ഇത് കഴിഞ്ഞാല്‍ ബിഷപ്പിനെതിരെ നടപടി വരാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. അതേസമയം കന്യാസ്ത്രീക്കൊപ്പം മറ്റ് നാല്‌പേര്‍ കൂടി ഉറച്ചുനിന്നതാണ് ബിഷപ്പിന് തിരിച്ചടിയായിരിക്കുന്നത്.
ബിഷപ്പിന്റെ ഉപദ്രവം സഹിക്കാനാവുന്നില്ല
നൂറില്‍ത്താഴെ അംഗങ്ങള്‍ മാത്രമാണ് ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള സന്യാസി സമൂഹത്തിലുള്ളത്. ബിഷപ്പിന്റെ കടുത്ത ഉപദ്രവം കാരണം ഇതില്‍ 18 പേര്‍ ശിരോവസ്ത്രം ഉപേക്ഷിച്ചെന്ന് സഭാനേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ച് മഠങ്ങള്‍ പൂട്ടുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. കൂടുതല്‍ പരാതികള്‍ ഉയരുമെന്ന് കണ്ടതോടെ ബിഷപ്പ് കൊലപാതക ഭീഷണി സ്വയം ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറയുന്നു. അതേസമയം ബിഷപ്പിനെതിരായ പരാതിയും തുടര്‍ നടപടികളും അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നിന്ന് സമ്മര്‍ദമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഐപിഎസ് വിഭാഗത്തിലെ ഒരു ഉന്നതനാണ് ഇടപെട്ടതെന്നാണ് സൂചന.
ഒത്തുതീര്‍പ്പ് ശ്രമം നടന്നില്ല
ഭരണകക്ഷിയുടെ ദേശീയനേതാവും സംസ്ഥാന നേതാവുമായി ബിഷപ്പിന് അടുപ്പമുണ്ട്. അതുകൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ വൈകുന്നത്. അതേസമയം ജലന്ധര്‍ രൂപതയിലെ രണ്ടു വൈദികര്‍ ആഴ്ച്ചകളായി നടത്തിവരുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങളും ഏകദേശം പൊളിഞ്ഞ അവസ്ഥയിലാണ്. അതേസമയം പരാതിക്കാരായ കന്യാസ്ത്രീയെ കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ലൈംഗിക പീഡനം നടന്നതായി പരിശോധനയില്‍ സ്ഥിരീകരിക്കുന്നു. ഇതോടെ അന്വേഷണത്തിന് വേഗം കൂട്ടാനുള്ള നീക്കത്തിലാണ് പോലീസ് സംഘം.
ദിലീപിനെ തിരിച്ചെടുത്തതില്‍ കന്നഡ സിനിമാ ലോകത്തിന്റെ എതിര്‍പ്പ്, പ്രകാശ് രാജടക്കമുള്ളവര്‍ കത്തയച്ചു!
കന്യാസ്ത്രീയുടെ പരാതി മറച്ചുവെച്ചു; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഐജിക്ക് പരാതി