'മഞ്ജു വാര്യർ ചിത്രത്തിന് ഒഴികെ മറ്റ് സിനിമകളുടെ പകർപ്പാവകാശം എനിക്ക് മാത്രം'; വീണ്ടും സനൽകുമാർ
കൊച്ചി: 'ഒരാൾപൊക്കം' മുതൽ 'ചോല' വരെയും അതിന്റെ തമിഴ് പതിപ്പായ 'അല്ലി'യും അടക്കം ഉള്ള ചിത്രങ്ങളുടെ യഥാർത്ഥ ഉള്ളടക്ക സൃഷ്ടാവ് താൻ മാത്രമാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ.'ഒരാൾപൊക്കം' ക്രൗഡ് ഫണ്ടിംഗ് ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണ്. ചിത്രം റിലീസ് ചെയ്ത് അഞ്ച് വർഷത്തിന് ശേഷം പകർപ്പവകാശം സൗജന്യമായി നൽകാമെന്നായിരുന്നു തീരുമാനം. അതനുസരിച്ച് സിനിമയുടെ പകർപ്പവകാശം ഇപ്പോൾ മുഴുവൻ പൊതുജനങ്ങൾക്കും അവകാശപ്പെട്ടതാണ്. കയറ്റം എന്ന സിനിമയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുമായി ഉണ്ടാക്കിയ കരാറൊഴികെ മറ്റൊരു സിനിമയ്ക്കും ആരുമായും പകർപ്പവകാശ കൈമാറ്റ കരാറുകൾ നിലവിലില്ലെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു. ചോലയുടെ തമിഴ് പതിപ്പായ 'അല്ലി'യുടെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടാണ് സനൽകുമാറിന്റെ പോസ്റ്റ്. നേരത്തേ തന്റെ അനുവാദമില്ലാതെ ജോജു ജോർജ് ചോല എന്ന ചിത്രത്തിന്റെ വിൽപന നടത്തിയെന്ന ആരോപണം സനൽകുമാർ ഉയർത്തിയിരുന്നു.

സംവിധായകന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം-ഇതൊരു പൊതു അറിയിപ്പാണ്:'ഒരാൾപൊക്കം' മുതൽ 'ചോല' വരെയും അതിന്റെ തമിഴ് പതിപ്പായ 'അല്ലി'യും അടക്കം ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങളിലൊന്നും എന്റെ അവകാശം സംബന്ധിച്ച് ഞാൻ ആരുമായും കരാറിൽ ഒപ്പുവെച്ചിട്ടില്ല.'ഒരാൾപൊക്കം' ക്രൗഡ് ഫണ്ടിംഗ് ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണ്. ചിത്രം റിലീസ് ചെയ്ത് അഞ്ച് വർഷത്തിന് ശേഷം പകർപ്പവകാശം സൗജന്യമായി നൽകാമെന്നായിരുന്നു തീരുമാനം. അതനുസരിച്ച് സിനിമയുടെ പകർപ്പവകാശം ഇപ്പോൾ മുഴുവൻ പൊതുജനങ്ങൾക്കും അവകാശപ്പെട്ടതാണ്.

2019 മുതൽ എനിക്കും എന്റെ സിനിമകൾക്കും നേരെ ആസൂത്രിതമായി നടക്കുന്ന അക്രമങ്ങളുടെ ഭാഗമായി 'ഒഴിവുദിവസത്തെ കളി' മുതൽ 'കയറ്റം' വരെയുള്ള എല്ലാ സിനിമകളും കുഴിച്ചുമൂടാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേത് എന്നോട് ആലോചിക്കാതെ 'ചോല' എന്ന സിനിമയുടെ അന്താരാഷ്ട്ര വിതരണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ജോജു ജോർജ് സെയിൽസ് ഏജന്റിന് കത്തയച്ച സംഭവമാണ്.

ആവശ്യമെങ്കിൽ ഇതിനെക്കുറിച്ച് തെളിവുകൾ സഹിതം പിന്നീട് എഴുതാം. ഇപ്പോൾ പക്ഷേ മറ്റൊരു കാര്യത്തിനാണ് ഞാൻ ഇത് എഴുതുന്നത്. ഞാൻ മാത്രമാണ് എന്റെ എല്ലാ സിനിമകളുടേയും ഉള്ളടക്ക സ്രഷ്ടാവ്. സെൻസർ സർട്ടിഫിക്കറ്റുകൾ ഇതിനുള്ള അനിഷേധ്യമായ തെളിവുകളാണ്. യഥാർത്ഥ ഉള്ളടക്ക സ്രഷ്ടാവ് എന്ന നിലയിൽ, മറ്റ് കരാറുകൾ ഒന്നും തന്നെ ഉണ്ടാക്കാത്ത സാഹചര്യത്തിൽ എന്റെ സിനിമകളുടെ പകർപ്പവകാശം പൂർണ്ണമായും എനിക്കാണ്.

കയറ്റം എന്ന സിനിമയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുമായി ഉണ്ടാക്കിയ കരാറൊഴികെ മറ്റൊരു സിനിമയ്ക്കും ആരുമായും പകർപ്പവകാശ കൈമാറ്റ കരാറുകൾ നിലവിലില്ല.വിവിധ നിർമ്മാതാക്കളുമായി ഉണ്ടാക്കിയ വാക്കാലുള്ള കരാറുകൾ ശേഷം ഒരു രേഖാമൂലമുള്ള കരാർ വഴി ഞാൻ എന്റെ പകർപ്പവകാശം എഴുതി കൈമാറുന്നതുവരെ നിയമപരമായി ഇതാണ് സ്ഥിതി.ഈ സാഹചര്യത്തിൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ 'കയറ്റം' ഒഴികെയുള്ള എന്റെ സിനിമകളുടെ ഏതെങ്കിലും വിൽപനയോ കരാറോ പകർപ്പാവകാശ നിയമപ്രകാരം അസാധുവായിരിക്കും എന്ന് വ്യക്തമാക്കുന്നു', സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications