തിയേറ്ററുകളിലെ അമിത വില; ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി, കൈയൊഴിഞ്ഞ് ലീഗൽ മെട്രോളജി വിഭാഗവും
തിരുവനന്തപുരം: സംസ്ഥാനത്തെ പല തീയേറ്ററുകളിലും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന് പരാതിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിഷയത്തിൽ ഇടപെടാൻ പരിമിതി ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഏറെക്കാലമായി നിലവിലുള്ള പ്രശ്‌നമാണ് ഇതെന്നാണ് മന്ത്രി പറയുന്നത്. തീയേറ്ററുകളിൽ പോപ്കോൺ, എണ്ണക്കടികൾ, കുപ്പിവെള്ളം എന്നിവയ്ക്ക് അമിത വില ഈടാക്കുന്നുവെന്നായിരുന്നു പരാതി.
പാക്കറ്റിൽ അല്ലാതെയാണ് നിലവിൽ പോപ്കോൺ വിൽക്കുന്നതെന്നും പാക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും എംആർപിയും പരിശോധിക്കാൻ കഴിയുമെന്നും മന്ത്രി പറയുന്നു. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണു ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്. അതിൽ കൂടിയ വിലയ്ക്കു വിറ്റാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവഗൗരവമുള്ള കാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള വെള്ളം തിയറ്ററുകളിൽ അനുവദിക്കാത്തത് ഉപഭോക്താക്കളുടെ അവകാശം ഹനിക്കുന്നതും ഒപ്പം മനുഷ്യാവകാശ ലംഘനവുമാണെന്നും വീട്ടിൽനിന്നു കൊണ്ടുവരുന്ന വെള്ളം കുടിക്കേണ്ട തരത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ഉണ്ടാകുമെന്നും അത് അനുവദിക്കാതിരിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വിഷയത്തിൽ ലീഗൽ മെട്രോളജി വകുപ്പും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാക്കറ്റിൽ ഉള്ളതും അല്ലാത്തതുമായ ഉൽപന്നങ്ങളുടെ വില നിശ്ചയിക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് അധികാരമില്ലെന്നാണ് വകുപ്പിന്റെ നിലപാട്. ഉൽപാദകന് തന്നെയാണ് വില നിശ്ചയിക്കാനുള്ള അധികാരം. എന്നാൽ കൃത്യമായ അളവിൽ കൊടുക്കണമെന്ന് പറയാൻ ലീഗൽ മെട്രോളജി വകുപ്പിന് അധികാരമുണ്ടെന്നും വകുപ്പ് മേധാവി തന്നെ പറയുന്നു.
വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടത് സിവിൽ സപ്ലൈസ് വകുപ്പാണെന്നും ലീഗൽ മെട്രോളജി വകുപ്പ് പറയുന്നു. ഇതോടെ തിയേറ്ററുകളിലെ അമിത വിലയ്ക്ക് കടിഞ്ഞാൽ വരുമെന്ന പ്രതീക്ഷ അസ്‌തമിക്കുകയാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസ്യകരമായ മറുപടിയല്ല വന്നിരിക്കുന്നത്.
നേരത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയറും ബിജെപി നേതാവുമായ വിവി രാജേഷാണ് ഈ വിഷയം ചർച്ചയിലേക്ക് കൊണ്ട് വന്നത്. 25 രൂപ മാത്രം വിലയുള്ള വെള്ളത്തിന് പോലും തിയേറ്ററിൽ അമിത വിലയാണ് ഈടാക്കുന്നതെന്നും വെറുമൊരു പോപ്കോണിന് 250 രൂപ വരെയാണ് വിലയെന്നും വിവി രാജേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യം ഉയർന്നത്.


Click it and Unblock the Notifications