കേരളത്തില്‍ വീണ്ടും നിപ ആശങ്ക; ഫലം പോസിറ്റീവ്, സ്ഥിരീകരിച്ച് കേന്ദ്രം
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ മരിച്ച ആളുടെ പരിശോധനഫലം പോസിറ്റീവ് ആണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം കേരളത്തിലേക്ക് എത്തും എന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തി രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്.
അതേസമയം നിപ സംശയം ഉയര്‍ന്നപ്പോള്‍ തന്നെ കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് നിപ ബാധിച്ച് മരിച്ചത്. മരിച്ചതില്‍ ഒരാള്‍ക്ക് 49 വയസും ഒരാള്‍ക്ക് 40 വയസുമാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരാള്‍ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയുമാണ് മരണപ്പെടുന്നത്.

മരുതോങ്കര സ്വദേശിയാണ് ആദ്യം മരിച്ചത്. ഇയാളുടെ നാലും ഒന്‍പതും വയസുള്ള രണ്ട് മക്കളും ഒരു ബന്ധുവും ചികിത്സയിലാണ്. മക്കളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ് എന്നാണ് വിവരം. നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെല്ലാം പ്രാഥമിക സമ്പര്‍ക്കമാണ്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് ജില്ലയില്‍ ക്യാംപ് ചെയ്യുകയാണ്. നേരത്തെ തന്നെ 16 അംഗ ടീമിനെ രോഗപ്രതിരോധത്തിനായി വിന്യസിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത് വിപുലീകരിക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. 0495 2383 100, 0495 2383 101, 0495 2384 100, 0495 2384 101, 0495 2386 100 എന്നീ നമ്പറുകളില്‍ വിളിക്കാം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, വീണ ജോര്‍ജുമായി ഫോണില്‍ സംസാരിച്ചു.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നിപ ബാധിച്ച് രണ്ട് പേര്‍ മരിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇത് നാലാം തവണയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യം നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് 2018 മേയ് മാസത്തിലായിരുന്നു. 23 കേസുകള്‍ ആണ് അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 17 പേര്‍ രോഗം കലശലായി മരിച്ചിരുന്നു. പിന്നീട് 2019 ല്‍ എറണാകുളത്ത് വീണ്ടും 2021 ല്‍ കോഴിക്കോട് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications