മുഖ്യമന്ത്രിയുടെ ഉറച്ച പിന്തുണയെന്ന് കെടി ജലീല്‍; അന്‍വർ പറഞ്ഞത് സത്യമല്ലെങ്കില്‍ പരാതി കൊടുക്കട്ടെ
ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ മുന്‍ മന്ത്രിയും ഇടത് സഹയാത്രികനുമായ കെടി ജലീല്‍ എംഎല്‍എ അഴിമതിക്കെതിരെ പുതിയ പോർമുഖം തുറക്കാന്‍ തയ്യാറാകുകയാണ്. ഉദ്യോഗസ്ഥരിലെ കള്ള നാണയങ്ങളെ തുറന്ന് കാട്ടാനായി ഒരു വെബ് പോർട്ടല്‍ തന്നെ തുടങ്ങാനുള്ള നീക്കവും അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു. തന്റെ പ്രവർത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പാർട്ടി നേതാക്കളുടെ ഉറച്ച പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോടായി പറയുന്നു.
ഉദ്യോഗസ്ഥ അഴിമതി എന്ന് പറയുന്നത് നമ്മുടെ സംസ്ഥാനത്ത് വളരെ കാലമായി നിലനില്‍ക്കുന്ന ഒരു യാഥാർത്ഥ്യമാണ്. അതിന് എതിരായിട്ടുള്ള ഒരു മൂവ്മെന്റ് ഉയർന്ന് വരേണ്ടതുണ്ട്. എല്ലാവരും തുറന്ന് കാട്ടപ്പെടും എന്ന സാഹചര്യം വരുമ്പോള്‍ അഭിമാനം ഉള്ളവരൊക്കെ അഴിമതിയില്‍ നിന്നും പിന്മാറുമെന്നും കെടി ജലീല്‍ പറയുന്നു.

ഒരു സാധാരണക്കാരന്‍ ഒരു ഉദ്യോഗസ്ഥനെതിരായ പരാതി നമ്മള്‍ക്ക് അയച്ച് തന്നാല്‍ അത് തുടർ നടപടികള്‍ക്കായി കൈമാറും. അതോടൊപ്പം തന്നെ ആ പരാതിയുടെ കോപ്പി ജനങ്ങളുമായി പങ്കുവെക്കും. പരാതിക്കാരന്റെ പേര് ഒഴിവാക്കിക്കൊണ്ടായിരിക്കും ഇങ്ങനെ ചെയ്യുക. ആ ഉദ്യോഗസ്ഥന്‍ സത്യസന്ധമായി ജോലി ചെയ്യുന്ന ഒരു വ്യക്തിയാണെങ്കില്‍ അദ്ദേഹത്തിന് ആ പോസ്റ്റിന് അടിയില്‍ വന്നുകൊണ്ട് തന്റെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താം. അത്തരമൊരു സിസ്റ്റം രൂപപ്പെടുത്തണമെന്നാണ് ഞാന്‍ കരുതുന്നത്.
സ്വതന്ത്ര എംഎല്‍എമാരുടെ സഖ്യത്തിന് കീഴിലോ മറ്റൊന്നുമല്ല എന്റെ പ്രവർത്തനം. ഞാന്‍ മുന്നോട്ട് വെച്ച ഇക്കാര്യങ്ങളോടൊക്കെ മുഖ്യമന്ത്രി വളരെ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നേരിട്ട് കണ്ടിരുന്നു. ആരോപണ വിധേയരായവർക്കെതിരെയൊക്കെ നടപടി ഉണ്ടാകും എന്നത് തന്നെയാണ് ഉറച്ച വിശ്വാസം.
ഇപ്പോള്‍ വാർത്തകളില്‍ കാണുന്നത് പോലെയായിരിക്കില്ല കാര്യങ്ങള്‍. ഈ പറയുന്ന ആളുകള്‍ക്കൊക്കെ നടപടിയുണ്ടാകും. അതിന് ചെറിയ കാലതാമസം എടുക്കുമായിരിക്കും. ഐ പി എസുകാരൊക്കെ ആയതിനാല്‍ തന്നെ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാന്‍ അതിന്റേതായ സമയം എടുക്കും. നമ്മുടെ വീട്ടിലെ ഒരു ജോലിക്കാരനെ പുറത്താക്കുന്നത് പോലെ അവർക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ല.
പിവി അൻവർ എം എൽ എ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഏതെങ്കിലും കാര്യം ശരിയല്ല, അല്ലെങ്കില്‍ അസത്യമാണ് എന്നാണെങ്കില്‍ ഈ ഉദ്യോഗസ്ഥർക്ക് പരാതി നല്‍കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ നടപടി സ്വീകരിക്കുകയോ ചെയ്യാമല്ലോ. അവർക്ക് കോടതിയെ സമീപിക്കുകയും ചെയ്യാം. ബാക്കി കാര്യങ്ങള്‍ അപ്പോള്‍ എല്ലാവർക്കും കൂടുതല്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications