കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 8-ാം ദിനത്തിൽ അവസാനവട്ട ചർച്ച; പ്രഖ്യാപനം നാളെയുണ്ടാവും?
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവുമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. നാളെയോടെ ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്. നിലവിൽ ഡൽഹിയിൽ അവസാനവട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. യുഡിഎഫിന്റെ ഉജ്ജ്വല നിയമസഭാ വിജയത്തിന് പിന്നാലെ ഡൽഹിയിൽ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയപ്പോഴും മൂന്ന് മുതിർന്ന നേതാക്കൾ മത്സരരംഗത്ത് തുടരുകയാണ്.
കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവർ. ഇവർ മൂവരും ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച ശേഷം പാർട്ടി നിരീക്ഷകർ മുമ്പ് നേതൃത്വത്തിന് വിശദമായ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

അതിനിടെ കെപിസിസി മുന്‍ അധ്യക്ഷന്മാരെയും മുതിര്‍ന്ന നേതാക്കളെയും വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നേരിട്ട് കണ്ട രാഹുല്‍ ഗാന്ധി അഭിപ്രായം തേടിയിരുന്നു. കേരളത്തിലെ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നോ എന്നതും പരിശോധിക്കുന്നുണ്ട്. നാളെ മല്ലികാർജുൻ ഖാർഗെയുമായുള്ള അന്തിമ ചർച്ചകൾക്ക് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.
ഡൽഹിയിൽ ബിജെപി ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ 50 ദിവസമെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിലവിലെ കാലതാമസത്തെ ന്യായീകരിക്കുന്നത്. കൂടിയാലോചനകൾ ശ്രദ്ധയോടെ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് പല നേതാക്കളും അഭിപ്രായപ്പെടുന്നതെങ്കിലും മുന്നണിക്കുള്ളിൽ ഇത് ചർച്ചയാണ്.
കേരളത്തിലെ 140 നിയമസഭാ സീറ്റുകളിൽ 102 എണ്ണവും നേടിയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മികച്ച വിജയം സ്വന്തമാക്കിയത്. ഈ വലിയ ഭൂരിപക്ഷം പുതിയ സർക്കാരിനെ ആര് നയിക്കുമെന്നതിൽ പൊതുജനശ്രദ്ധ വർധിപ്പിച്ചു. ഇടതുമുന്നണി അധികാരത്തിൽ നിന്ന് പുറത്തായതോടെ, വർഷങ്ങൾക്കുശേഷം സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്ന ആദ്യത്തെ വലിയ ഭരണപരമായ വെല്ലുവിളിയെ എങ്ങനെ അവർ കൈകാര്യം ചെയ്യുന്നുവെന്ന് വോട്ടർമാർ ഉറ്റുനോക്കുകയാണ്.
യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗ് വേഗത്തിൽ ഒരു തീരുമാനമെടുക്കാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. കാലതാമസം ചർച്ച ചെയ്യാൻ അവരുടെ നേതാക്കൾ ഒരു അടിയന്തര യോഗം ചേരുകയും ചെയ്‌തിരുന്നു. ഇപ്പോഴത്തെ കാലതാമസം പ്രതിപക്ഷത്തിന് സർക്കാരിനെ തുടക്കത്തിൽ തന്നെ അടിക്കാൻ കിട്ടുന്ന വടിയാവുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
അതിനിടെ ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശക്തനായ സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും, നിരവധി കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. ദേശീയ തലത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും ഹൈക്കമാൻഡുമായുള്ള അടുപ്പവും ഇതിന് മറ്റൊരു കാരണമാണ്.
എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വിഡി സതീശന്റെ അനുഭവസമ്പത്ത് അദ്ദേഹത്തെ പിന്തുണക്കുന്നവർ ഊന്നിപ്പറയുന്നു. കേരളത്തിന്റെ ഭരണപരമായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും, സുതാര്യമായ ഭരണം കാഴ്‌ചവയ്ക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് ജയത്തിൽ സതീശന്റെ പങ്ക് ചെറുതല്ലെന്ന് പാർട്ടി തന്നെ സമ്മതിക്കുന്നുമുണ്ട്.
മറുവശത്ത് മുതിർന്ന കോൺഗ്രസ് എംഎൽഎയായ രമേശ് ചെന്നിത്തലയുടെ പക്ഷമാകട്ടെ, അദ്ദേഹത്തിന്റെ ദീർഘകാലത്തെ സംഘടനാ അനുഭവവും വിവിധ ജില്ലകളിലും സാമൂഹിക വിഭാഗങ്ങളിലുമുള്ള ശക്തമായ ബന്ധങ്ങളും എടുത്തുപറയുന്നു. നിലവിലെ സാഹചര്യത്തിൽ ഗ്രൂപ്പ് സമവാക്യങ്ങളും എംഎൽഎമാരുടെ ഐക്യവും ഒക്കെ കണക്കിലെടുത്തവും ഹൈക്കമാൻഡ് തീരുമാനം. അടുത്ത മണിക്കൂറുകളിൽ തന്നെ ഇത് പുറത്തുവന്നേക്കാം.












Click it and Unblock the Notifications