ധനകാര്യ വകുപ്പ് വിഡി സതീശന്, രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം; ഇടഞ്ഞ് മാണി സി കാപ്പനും ജോസഫ് വിഭാഗവും
തിരുവനന്തപുരം: കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭാ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ച വിഡി സതീശൻ ധനകാര്യ വകുപ്പും കൈകാര്യം ചെയ്തേക്കും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പാണ് സാധ്യത. കോൺഗ്രസിനുള്ളിൽ അധികാരവും അനുഭവസമ്പത്തും സന്തുലിതമാക്കാനുള്ള ശ്രമങ്ങളാണ് പ്രധാന ചർച്ച വിഷയം.

നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ആശങ്കയില്ല. വിഡി സതീശനും രമേശ് ചെന്നിത്തലയും ആവശ്യമുള്ള വകുപ്പുകൾ ചോദിച്ചുവാങ്ങി. ലീഗിന് ഒരു ഘട്ടത്തിൽ നാല് മന്ത്രിസ്ഥാനമേ ലഭിക്കൂ എന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അത് കഴമ്പില്ലാത്ത വിവരമാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. 10 വർഷത്തിന് ശേഷം അധികാരത്തിൽ എത്തുന്ന യുഡിഎഫ് മന്ത്രിസഭയിൽ ലീഗിന് 5 മന്ത്രിമാർ ഉണ്ടാവും.
കോൺഗ്രസ് നേതാക്കൾ പലപ്പോഴായി നടത്തിയ കൂടിയാലോചനയും ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളുമാണ് ഇന്നലെ ഉണ്ടായത്. മാരത്തോൺ ചർച്ചകൾക്ക് ഒടുവിലാണ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായത്. എന്നാൽ ഇപ്പോൾ ഘടക കക്ഷികൾക്ക് ഇടയിൽ ചില അതൃപ്‌തികൾ നിലനിൽക്കുന്നുണ്ട് എന്നതാണ് മറ്റൊരു ആശങ്ക.
ഒറ്റ അംഗമുള്ള മൂന്ന് കക്ഷികളിൽ സിഎംപി നേതാവ് സിപി ജോണിന് അഞ്ചുവർഷ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് വിവരം. കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, കെഡിപി നേതാവ് മാണി സി കാപ്പൻ എന്നിവർ മന്ത്രിസ്ഥാനം പങ്കുവെക്കേണ്ടി വരും. എന്നാൽ നിലവിലെ ടേം വ്യവസ്ഥയിൽ മാണി സി കാപ്പന് കടുത്ത അതൃപ്‌തിയുണ്ടെന്നാണ് വിവരം.
കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് രാവിലെയോടെ ദേശീയനേതൃത്വത്തിന് കൈമാറും. എഐസിസി അനുമതിയോടെയായിരിക്കും പ്രഖ്യാപനം നടക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ ഞായറാഴ്‌ച ഉച്ചയോടെ ഗവർണർക്ക് കൈമാറും. തുടർന്ന് നാളെ എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം.
അതിനിടെ കല്ലുകടിയായി ഘടകകക്ഷികളുടെ എതിർപ്പ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2 മന്ത്രി സ്ഥാനം എന്ന നിലപാടിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ലെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പറയുന്നത്. ഉഭയകക്ഷി ചർച്ചയിൽ ഒരു മന്ത്രിയും ചീഫ് വിപ്പും എന്ന ഓഫർ കോൺഗ്രസ് മുന്നോട്ട് വച്ചെങ്കിലും അത് പറ്റില്ലെന്ന നിലപാടാണ് കേരള കോൺഗ്രസ് സ്വീകരിച്ചത്. രണ്ട് മന്ത്രി സ്ഥാനത്തിൽ അവർ ഉറച്ച് നിന്നാൽ കോൺഗ്രസ് അതിനെ എങ്ങനെ നേരിടുമെന്നാണ് ഇനി അറിയേണ്ടത്.
നിലവിൽ ലീഗിന് അഞ്ച് മന്ത്രിസ്ഥാനം എന്നത് ഏറെക്കുറെ ഉറപ്പാണ്. പാറക്കൽ അബ്‌ദുള്ള, പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എൻ ഷംസുദ്ദീൻ, വിഇ ഗഫൂർ എന്നിവർ മന്ത്രിമാരാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. വിഇ ഗഫൂറിന് പകരം എകെഎം അഷ്റഫിനെയും പരിഗണിക്കാനിടയുണ്ട്. പികെ ബഷീറിന് മന്ത്രിസ്ഥാനം കിട്ടാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.












Click it and Unblock the Notifications