സഭയിൽ വന്ദേ മാതരം മുഴുവൻ പാടിയില്ല; ലോക്ഭവൻ നിർദ്ദേശം തള്ളി, നയപ്രഖ്യാപനത്തിൽ വൻ വാഗ്‌ദാനങ്ങൾ
തിരുവനന്തപുരം: 16ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങിയത്. എന്നാൽ ആദ്യ സമ്മേളനത്തിൽ തന്നെ ലോക്ഭവനും സർക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. സമ്മേളനത്തിന്റെ തുടക്കത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കണമെന്ന ലോക്ഭവൻ നിർദ്ദേശം സർക്കാർ തള്ളിയതോടെയാണ് ഇത്.
ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേ മാതരം മുഴുവൻ വായിക്കണമെന്ന നിർദ്ദേശമാണ് നൽകിയിരുന്നത്. എന്നാൽ കേരള പൊലീസിന്റെ ബാൻഡ് വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിർത്തുകയായിരുന്നു. കഴിഞ്ഞ ദിവസം റിഹേഴ്‌സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നുവെങ്കിലും വിവാദത്തിന് ഇട നൽകാതെ ആദ്യ ഭാഗം മാത്രം വായിച്ചു നിർത്താനായിരുന്നു പോലീസ് ബാൻഡിന്റെ തീരുമാനം.
നേരത്തെ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ മാത്രം പൂർണമായി പാടിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിന് പിന്നാലെയാണ് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഈ നീക്കമുണ്ടായത്. ഇതിന് പിന്നാലെ എന്തായിരിക്കും ഗവർണറും ലോക്ഭവനും ഇക്കാര്യത്തിൽ തുടർ നീക്കങ്ങൾ നടത്തുക എന്നാണ് എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ധവളപത്രം ഇറക്കുമെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ അറിയിച്ചത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നയപ്രഖ്യാപനത്തിലും ആവർത്തിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1000 രൂപ നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നും പ്രഖ്യാപനമുണ്ട്. വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിങ്ങനെ വാഗ്‌ദാനങ്ങൾ ആവർത്തിച്ചു.
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം വൻ പ്രഖ്യാപനങ്ങളുണ്ടായി. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും നയ പ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
കേരളത്തെ തുറമുഖ ഹബ്ബായി മാറ്റും. കൃഷി ചെയ്യാനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകും. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപകമാക്കും, വനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും, സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തും. ഇന്ദിരാ ഗ്യാരന്റിയുമായി മുന്നോട്ട് പോകും.യുവജനങ്ങള്‍ക്ക് സംരംഭം ആരംഭിക്കാന്‍ 5 ലക്ഷം രൂപയുടെ പലിശ രഹിത വായ്‌പ അനുവദിക്കുമെന്നും പ്രസംഗത്തിൽ പറയുന്നു.
വയോജന വകുപ്പ് നടപ്പിലാക്കും, മണ്ണ് സംരക്ഷണത്തിന് പ്രത്യേക പോളിസി, സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സ്‌കീം, കേരളത്തെ സിനിമാ ഷൂട്ടിംഗ് ഡെസ്‌റ്റിനേഷന്‍ ആക്കും. സമഗ്ര സിനിമാ നയം രൂപീകരിക്കും. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം തുടങ്ങും. സീറോ ടോളറന്‍സ് ടു ഡ്രഗ്‌സ്. എക്‌സൈസ് വകുപ്പില്‍ സമഗ്ര പരിഷ്‌കാരം, ലഹരി നെറ്റ്‌വര്‍ക്കുകളെ തകര്‍ക്കും. സ്‌കൂള്‍, കോളേജ് ക്യാമ്പസുകള്‍ ലഹരിമുക്തമാക്കും എന്നിങ്ങനെയുള്ള ജനപ്രിയ വാഗ്‌ദാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications