ബിജെപിക്കും മായാവതിക്കും അഖിലേഷിന്റെ 'ഷോക്ക് ട്രീറ്റ്മെന്റ്': 6 എംഎല്‍എമാര്‍ എസ്പിയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ ബി ജെ പിക്കും മായാവതിയുടെ ബി എസ് പിക്കും കനത്ത തിരിച്ചടി നല്‍കി സമാജ് വാദി പാര്‍ട്ടി. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്ന ഘട്ടത്തില്‍ 6 ബി എസ് പി എംഎല്‍എമാരാണ് ഇന്ന് എസ്പിയില്‍ ചേര്‍ന്നത്. ഇവര്‍ക്കൊപ്പം ഒരു ബി ജെ പി എംഎല്‍എയും അഖിലേഷ് യാദവിന്റെ പാളയത്തിലെത്തി. സീതാപ്പൂര്‍ മണ്ഡലത്തിന്റെ പ്രതിനിധിയായ രാകേഷ് റാത്തോഡ് ആണ് ബി ജെ പി വിട്ട എംഎല്‍എ.
ശനിയാഴ്ച ലഖ്‌നൗവിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് സ്വീകരണം ഒരുക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ബി ജെ പിയില്‍ നിന്നും ബി എസ് പിയില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ എസ്പിയിലേക്ക് എത്തുമെന്നും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു.

യുപി കോൺഗ്രസിലെ പ്രമുഖ നേതാക്കളായിരുന്ന ഹരേന്ദ്ര മാലിക്കിനെയും (മുൻ എംപി) അദ്ദേഹത്തിന്റെ മകനും മുന്‍ എംഎൽഎയുമായ മകൻ പങ്കജ് മാലിക്കും കഴിഞ്ഞ ദിവസം എസ്പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പിയില്‍ നിന്നും ബി എസ് പിയില്‍ നിന്നും എംഎല്‍എമാരേക്കൂടി എസ്പിയിലെത്തിക്കാന്‍ അഖിലേഷ് യാദവിന് സാധിച്ചത്.
ഡാ... ജോജു ഇതെങ്ങനെ ഉണ്ടടാ..; വൈറലായി ദിലീപ് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

അസ്ലം റെയ്നി, മുജ്തബ സിദ്ദിഖി, അസ്ലം അലി ചൗധരി, ഹക്കിം ലാൽ ബിന്ദ്, സുഷമ പട്ടേൽ, ഹർഗോവിന്ദ് ഭാർഗവ എന്നിവരാണ് ബി എസ് പിയില്‍ നിന്നും എസ് പിയിലേക്ക് വന്ന എംഎല്‍എമാര്‍.. കഴിഞ്ഞ ഒക്ടോബറിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി എസ്പിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നതിനെ എതിർത്തതിനെ തുടർന്ന് ഈ എം എൽ എമാരെ ബിഎസ്പി നേതാവ് മായാവതി സസ്‌പെൻഡ് ചെയ്തിരുന്നു.

പാര്‍ട്ടി നടപടി നേരിട്ടതിന് പിന്നാലെയും പിന്നീട് ഈ വർഷം ജൂണിലും ആറ് എംഎൽഎമാരും അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം പാര്‍ട്ടിയില്‍ നിന്നും പല പ്രമുഖരും എസ്പിയില്‍ ചേര്‍ന്നിട്ടുണ്ട്. ബിഎസ്പിയുടെ പ്രമുഖ നേതാക്കളായിരുന്ന ലാൽജി വർമയും രാമചൽ രാജ്ഭറും എസ്പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 7 ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ അംബേദ്കർ നഗർ ജില്ലയിൽ നടക്കുന്ന റാലിയിൽ ഇരുവരം എസ്പി അംഗത്വം സ്വീകരിക്കും.

അക്ബർപൂരിൽ നിന്നുള്ള എംഎൽഎയാണ് രാമചൽ രാജ്ഭറ്‍. ലാൽജി വർമയാവട്ടെ അംബേദ്കർ നഗർ ജില്ലയിലെ കടേഹാരി മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയും. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് ബി എസ് പിക്കും മായാവതിക്കും മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. "ഞങ്ങൾ വളരെക്കാലം ബിഎസ്‌പിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തെങ്കിലും ജൂൺ 3 ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു," ലഖ്‌നൗവിൽ അഖിലേഷ് യാദവിന്റെ പത്രസമ്മേളനത്തിൽ സംസാരിക്കവെ വർമ്മ പറഞ്ഞു.

ഈ വർഷം ആദ്യം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിഎസ്പി ഇരുവരെയും പുറത്താക്കിയത്. ഒരും സമയത്ത് ബിഎസ്പി അധ്യക്ഷ മായാവതിയുടെ ഏറ്റവും അടുത്ത അനുയായികളായി കണക്കാക്കപ്പെട്ടവരായിരുന്നു ലാൽജി വർമയും രാമചൽ രാജ്ഭറും. ബിഎസ്പി ഭരണകാലത്ത് കാബിനറ്റ് മന്ത്രിമാരായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് ഇരുവരും. പുറത്താക്കപ്പെടുമ്പോള്‍ വർമ്മ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും രാജ്ഭർ യുപി നിയമസഭയിലെ ബി എ സ്പി ലെജിസ്ലേച്ചർ പാർട്ടി നേതാവുമായിരുന്നു.












Click it and Unblock the Notifications