'ആഗ്രഹിച്ചത് കെട്ടുറപ്പുള്ള വീട്, കൊതിച്ചത് വിവാഹ വേഷത്തിൽ കാണാൻ'; ഉള്ളുരുകി നിതിന്റെ കുടുംബം
കണ്ണൂർ: പെരിങ്ങോം വയക്കരയിലെ ചേട്ടൂർ കാവിനടുത്ത് പത്ത് സെന്റ് ഭൂമിയിൽ ഒരു തറ കെട്ടിയത് അത് വഴി പോവുന്നവർക്ക് കാണാം. ഒരു മുപ്പത് വയസുകാരന്റെ ജീവിത സ്വപ്‌നത്തിന്റെ അവശേഷിപ്പ് പോലെ അതങ്ങനെ കിടക്കുമ്പോൾ കണ്ണീരടക്കാനാവാതെ തേങ്ങുകയാണ് ഒരു നാടും കുടുംബവും. കുവൈത്തിലെ മംഗഫിൽ ഉണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്‌ടമായ മലയാളികളിൽ ഒരാളായ നിതിൻ കൂത്തൂരിന്റെ ആഗ്രഹം കെട്ടുറപ്പുള്ള ഒരു വീടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
അഞ്ച് വർഷമായി കുവൈത്തിൽ ഡ്രൈവർ ജോലി ചെയ്‌ത് വരികയായിരുന്നു നിതിൻ. നിലവിൽ അഞ്ച് സെന്റ് ഭൂമിയിൽ പഴകിയ ഷെഡ്‌ഡിലാണ് നിതിന്റെ കുടുംബം കഴിയുന്നത്. അവസാനമായി ഒരു വർഷം മുൻപ് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് വന്നപ്പോഴും വീടിനെ കുറിച്ച് തന്നെയായിരുന്നു നിതിന്റെ ആധി മുഴുവൻ.

ഈ വർഷം ഡിസംബറിൽ ലീവിന് വരുമ്പോൾ വീട് പണി പൂർത്തിയാക്കണം എന്ന ആഗ്രഹവുമായായിരുന്നു നിതിന്റെ മടക്കം.എന്നാൽ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. മംഗഫിലെ ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ എരിഞ്ഞമർന്നത് ഒരു ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും സകല സ്വപ്‌നങ്ങളും ആഗ്രഹവും പ്രതീക്ഷകളും ഒക്കെയായിരുന്നു.
പതിനേഴ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടതായിരുന്നു നിതിന്റെ അമ്മ. പിന്നീട് രണ്ട് ആണ്മക്കൾക്കും എല്ലാം അച്ഛൻ തന്നെയായിരുന്നു. സ്‌കൂൾ ബസിലെ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു നിതിന്റെ അച്ഛൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു കുവൈത്തിലെ തീപിടുത്തത്തിൽ ഇല്ലാതായത്.
'അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. എന്നാൽ ആ ആഗ്രഹം സാധിക്കാതെ ആണവൻ പോയത്' നിതിന്റെ പിതാവിന്റെ സഹോദരൻ പറഞ്ഞ വാക്കുകളാണിത്. അഞ്ച് വർഷത്തെ പ്രവാസത്തിനിടയിൽ വെറും രണ്ട് തവണ മാത്രമാണ് നിതിൻ നാട്ടിലേക്ക് വന്നത്.
നാട്ടിലേക്കുള്ള വരവ് പോലും ചുരുക്കി വീട് പണി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് അപ്രതീക്ഷിത ദുരന്തത്തിന്റെ കടന്നുവരവ്. നിതിന്റെ വിവാഹവും നടന്നുകാണാൻ ഏറെ കൊതിച്ചിരുന്നു കുടുംബം. വീടുപണി പൂർത്തിയായാൽ വിവാഹം നടത്താമെന്നായിരുന്നു കണക്ക് കൂട്ടൽ.
നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നു നിതിൻ. അവധിക്ക് നാട്ടിൽ വരുമ്പോഴും മുൻപ് നാട്ടിൽ തന്നെ ആയിരുന്നപ്പോഴും എല്ലാ പരിപാടികളിലും സജീവം. ഡിവൈഎഫ്ഐ. ഭാരവാഹി, വയക്കര വായനശാല പ്രവർത്തകൻ, ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹി എന്നിങ്ങനെ പല നിലകളിലും പ്രവർത്തിച്ച നിതിന്റെ വിയോഗത്തിൽ നാട്ടുകാരും ദുഃഖത്തിലാണ്.












Click it and Unblock the Notifications