കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര; നാളെ മുതൽ, യാത്രികർക്കുള്ള നിർദ്ദേശങ്ങൾ പുറത്ത്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിക്ക് നാളെ തുടക്കമാവും. ഇതിനോട് അനുബന്ധിച്ച് യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറത്തുവിട്ട് കൊണ്ട് കെഎസ്ആർടിസി രംഗത്ത് വന്നിട്ടുണ്ട്. ജൂൺ 15ന് രാവിലെ 8.30 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത ശേഷം രാവിടെ 9 മണി മുതൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വിഡി സതീശൻ ഉദ്‌ഘാടനം ചെയ്‌ത ശേഷം മാത്രമേ പദ്ധതി നിലവിൽ വരൂ. അതായത് നാളെ രാവിലെ 9 മണിക്ക് മുൻപ് കയറുന്നവർക്ക് സൗജന്യം ലഭ്യമാവില്ല എന്നാണ് ഇത് അര്ത്ഥമാക്കുന്നത്. സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ വേണ്ടി പ്രത്യേക 'പ്രിയദർശിനി' സ്‌റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും അറിയിപ്പ്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു ഫേസ്‌ബുക്ക് പോസ്‌റ്റും പങ്കുവച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നത് ഇങ്ങനെ:
യാത്രക്കാരുടെ അറിവിലേക്ക്.
1. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.
2. സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു
'0' ടിക്കറ്റ് എടുക്കേണ്ടതാണ്.
3 ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്‌റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്‌ടറെ അറിയിക്കണം.
4.നിങ്ങളുടെ കൂടെ 5 മുതൽ 11 വയസ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.
5 പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം
6. പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എന്റർ ചെയ്യുന്നതിനു മുൻപ് പറയുക.
7 സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.
8. സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുവാൻ 'പ്രിയദർശിനി' സ്‌റ്റിക്കർ പതിച്ചിട്ടുണ്ടാകും.
അതേസമയം, ഏറെ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് പദ്ധതി നിലവിൽ വരുന്നത്. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സംസ്ഥാനത്തുടനീളം സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, തൊഴിൽ അവസരങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കൽ, വിദ്യാഭ്യാസത്തിനും ആരോഗ്യ സേവനങ്ങൾക്കും കൂടുതൽ പ്രാപ്യത ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ പ്രത്യേക രജിസ്ട്രേഷനോ അപേക്ഷാ നടപടികളോ ആവശ്യമില്ല എന്നതാണ് പ്രത്യേകത. ബസിൽ കയറുന്ന സ്ത്രീകളും ട്രാൻസ്‌ജെൻഡർ യാത്രക്കാരും കണ്ടക്‌ടറിൽ നിന്ന് 'സീറോ ഫെയർ ടിക്കറ്റ്' വാങ്ങിയാൽ മതി. യാത്രയുടെ രേഖപ്പെടുത്തലിനും സർക്കാർ നൽകുന്ന സബ്‌സിഡിയുടെ കണക്കെടുപ്പിനുമായി ടിക്കറ്റ് നിർബന്ധമായിരിക്കും. പ്രായപരിധിയോ വരുമാനപരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ഈ സൗകര്യം ലഭിക്കും.
എന്നാൽ നിലവിൽ എല്ലാ ബസുകളിലും ഇത് ലഭ്യമാവുകയില്ല എന്നത് ഓർക്കണം. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സിറ്റി ഫാസ്‌റ്റ്, ഫാസ്‌റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്‌റ്റ്, സൂപ്പർ എക്‌സ്പ്രസ്, ഡീലക്‌സ്, എസി സർവീസുകൾ, ഉത്സവ സ്പെഷ്യൽ സർവീസുകൾ, ചാർട്ടേഡ് സർവീസുകൾ എന്നിവയിൽ സൗജന്യ യാത്ര ലഭിക്കില്ല. ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളെ മാത്രം ഉൾപ്പെടുത്തി നടപ്പാക്കുമ്പോൾ തന്നെ പ്രതിമാസം 70 കോടിയുടെ ബാധ്യതയാണ് സർക്കാർ കണക്കാക്കുന്നത്.














Click it and Unblock the Notifications