ഗണേഷ് കുമാറിനെ യുഡിഎഫിന് വേണ്ട: കളിച്ചത് ഉമ്മന്‍ചാണ്ടിയെ വെച്ച്, മുന്നണിമാറ്റം ഉണ്ടായേക്കില്ല
തിരുവനന്തപുരം: കേരളത്തിലെ മുന്നണി സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്നത്. എല്‍ജെഡിയും കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയതാണ് മുന്നണി സംവിധാനത്തിലെ ഏറ്റവും പ്രകടമായ മാറ്റം. ഈ രണ്ട് പാര്‍ട്ടികളുടേയും വരവ് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ വിജയം കൊണ്ടുവരുമെന്നാണ് ഇടത് പ്രതീക്ഷ. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ഗതിമാറ്റങ്ങള്‍ ഉണ്ടാവുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് പാര്‍ട്ടികളാണ് തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ എല്‍ഡിഎഫ് വിടാന്‍ സാധ്യതയെന്നാണ് സൂചന.

എന്‍സിപി
കേരള കോണ്‍ഗ്രസ് ബി, എന്‍സിപി എന്നീ പാര്‍ട്ടികളാണ് ഇടതുമുന്നണിയിലെ അസ്വസ്ഥര്‍. എല്‍ഡിഎഫിലെ അടിയുറച്ച ഘടകക്ഷിയായിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവോടെയാണ് എന്‍സിപി ഇടതു മുന്നണിയില്‍ അസ്വസ്ഥരാവാന്‍ തുടങ്ങിയത്. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടിയെ മുന്നണിക്ക് പുറത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറ്റീങ് സീറ്റുകള്‍ വിട്ടു കൊടുക്കേണ്ടന്ന നിലപാട് കേന്ദ്ര നേതൃത്വവും സ്വീകരിച്ചതിനാല്‍ മാണി സി കാപ്പന്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് പ്രതീക്ഷയുണ്ട്.

മാണി സി കാപ്പന്‍
എന്‍സിപിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ അതൃപ്തിയുള്ള മറ്റൊരു പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബി ആണ്. മുന്നണിയില്‍ ശക്തമായ അവഗണനയാണ് നേരിടുന്നതെന്നാണ് നേതാക്കളുടെ ആരോപണം. ഗണേഷ് കുമാറിന് വാഗ്ദാനം ചെയ്ത മന്ത്രി പദവി കിട്ടാത്തതില്‍ നേരത്തെ തന്നെ അതൃപ്തി ശക്തമായിരുന്നു. അവഗണക്കൊപ്പം ആവശ്യമായ ഘട്ടങ്ങളിൽ യാതൊരു പിന്തുണയും സംരക്ഷണവും കിട്ടാത്ത അവസ്ഥയുമാണ് മുന്നണിയില്‍ ഉള്ളതെന്നും കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍ പറയുന്നു.

കെബി ഗണേഷ് കുമാര്‍
ഈ സാഹചര്യത്തില്‍ ഇനിയും എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്നാണ് ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും അടങ്ങുന്ന നേതൃത്വത്തിനുള്ളത്. എല്‍ഡിഎഫ് വിടുന്നതിന് പത്ത് ജില്ലാ കമ്മറ്റികളും അനുകൂല സൂചന നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരള കോണ്‍ഗ്രസ് ബി മുന്നണി വിടാനുളള സാദ്ധ്യതയുണ്ട് എന്ന സുചന ഇടതുപക്ഷ നേതാക്കൾക്കും നേരത്തെ ലഭിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് ബിയില്‍
മുന്നണി വിടാനുള്ള സാഹചര്യം പരിഗണിച്ച് തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കരുതലോടെയുള്ള നീക്കമാണ് ഇടതുമുന്നണി നടത്തിയത്. ഇതും കേരള കോണ്‍ഗ്രസ് ബിയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം തിരിച്ചെടുക്കണമെന്ന നിലപാട് സിപിഎം പ്രാദേശിക ഘടത്തിനുണ്ട്. നേരത്തെ ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ദിലീപ് കേസില്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കെബി ഗണേഷ് കുമാറിന്‍റെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലും പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. പുലർച്ചെ ഗണേഷിന്റെ വീട് വളഞ്ഞ പൊലീസ് പട്ടാപ്പകൽ വീട്ടിൽ റെയ്‌ഡ് നടത്തുകയും ചെയ്യുകയായിരുന്നു. ഈ സംഭവത്തില്‍ എല്‍ഡിഎഫ് നേതാക്കളെ ഗണേഷ് കുമാര്‍ പ്രതിഷേധം അറിയിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് എത്തി ഗണേഷ് കുമാറിന്‍റെ ഓഫീസ് റെയ്ഡ് ചെയ്യുകയും ഉണ്ടായി.

പത്തനാപുരത്തെ ജനങ്ങൾക്കിടയിൽ
എം എൽ എ എന്ന നിലയിൽ തന്നെ പത്തനാപുരത്തെ ജനങ്ങൾക്കിടയിൽ തരം താഴ്ത്തി കാണിക്കുന്ന നടപടി ആയി ഇതെന്നാണ് ഗണേഷ്‌കുമാറിന്‍റെ പരാതി. എന്നാല്‍ ഗണേഷിന്‍റെ പരാതി മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല. വിഷയത്തില്‍ ഇടപെടാനോ പൊലീസിനെതിരെ ഒരു പ്രതികരണം പോലും നടത്താനോ സിപിഎം തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് പത്ത് ജില്ലാ കമ്മിറ്റികൾ മുന്നണി വിടണം എന്ന് ബാലകൃഷ്‌ണപ്പിളളയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്നണിയില്‍ പരിഗണനയില്ല
ബാലകൃഷ്ണ പിള്ള മുന്നാക്ക വികസന കമ്മിഷൻ ചെയർമാൻ പദവി രാജി വെക്കണമെന്നും ജില്ലാ കമ്മറ്റികൾ ആവശ്യപ്പെടുന്നുണ്ട്. കെ ആർ ഗൗരിയമ്മയുടെ ജെഎസ്എസിന് ലഭിക്കുന്ന പരിഗണന പോലും ഒരു എംഎല്‍എ ഉള്ള കേരള കോൺഗ്രസ് ബിക്ക് ഇന്ന് എൽ ഡി എഫിൽ ഇല്ല. ആകെ ലഭിച്ചത് മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങൾക്ക് ലഭിച്ച കുറഞ്ഞ സീറ്റുകളില്‍ തന്നെ വിമതരെ ഇറക്കി പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവും കേരള കോൺഗ്രസ് ബിയിലുണ്ട്.

എങ്ങോട്ട് പോവും
ഇത്തരത്തില്‍ അവഗണന സഹിച്ച് ഇനിയും മുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിട്ടാല്‍ എങ്ങോട്ട് പോകും എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. കേരള കോണ്‍ഗ്രസ് ബിയെ വീണ്ടും യുഡിഎഫിലെടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പോലും ഉറപ്പില്ല.

കോണ്‍ഗ്രസിനുള്ളില്‍
ഗണേഷ് കുമാറിനെ യുഡിഎഫില്‍ എടുക്കുന്നതില്‍ കോണ്‍ഗ്രസിന് അകത്ത് തന്നെ വലിയ എതിര്‍പ്പുണ്ട്. ഉമ്മൻചാണ്ടി ഉൾപ്പടെയുളള നേതാക്കൾക്കെതിരായ സോളാർ ആരോപണങ്ങൾക്ക് പിന്നിൽ ഗണേഷ് കുമാർ ആണ് എന്ന വെളിപ്പെടുത്തൽ അടുത്തിടെ പുറത്ത് വന്നതും ഈ സാഹചര്യത്തില്‍ പരിഗണിക്കേണ്ടതാണ്. ഇതോടെ ഗണേഷ് കുമാറിനെതിരെ യുഡിഎഫ് അണികളിലും അമര്‍ഷം ശക്തമായി.

പ്രാദേശിക ഘടകവും
ഗണേഷ് കുമാറിനെതിരെ യുഡിഎഫ് പ്രാദേശിക ഘടകം നേരത്തെ തന്നെ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. ലീഗ് ഉള്‍പ്പടേയുള്ള മറ്റ് ഘകടക്ഷികള്‍ക്കും ഗണേഷിനോട് താല്‍പര്യമില്ല. ഈ സാഹചര്യം എല്ലാ തന്നെ പരിഗണിക്കുമ്പോള്‍ യുഡിഎഫിലേക്ക് എത്തിപ്പെടുക എന്നത് ഗണേഷ് കുമാറിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാവും. അതേസമയം എൽ ഡി എഫ് വിടുമെന്ന ഭീക്ഷണിയിലൂടെ തനിക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ നിന്ന് സംരക്ഷണം ഒരുക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഗണേഷ് കുമാർ പയറ്റുന്നതെന്ന വിലയിരുത്തലുമുണ്ട്.












Click it and Unblock the Notifications