കൊച്ചിക്കാർക്ക് ആശ്വാസ വാർത്ത; കുമ്പളം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപണി ദ്രുതഗതിയിൽ
കൊച്ചി: കുമ്പളം ദേശീയപാത 66 ബൈപ്പാസിലെ ദുർഘടമായ ഭാഗങ്ങളിൽ യാത്ര ചെയ്‌ത് വലയുന്ന യാത്രക്കാർക്ക് ഇനി സുഗമമായ യാത്ര പ്രതീക്ഷിക്കാം. ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡുകൾ ഉയർത്തി ടാറിംഗ് ചെയ്യുന്ന ജോലികൾ അടുത്തയാഴ്‌ചയോടെ പൂർത്തിയാക്കും. മാസങ്ങളായി പ്രദേശത്ത് നിലനിന്നിരുന്ന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും.
അടുത്തിടെയുണ്ടായ ഒരു അപകടമാണ് ഈ അറ്റകുറ്റപ്പണികൾക്ക് അടിയന്തര സ്വഭാവം നൽകിയത്. വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് റോഡിലെ കുഴിയിൽപ്പെട്ടതിനെ തുടർന്ന് ഒരു യാത്രക്കാരന് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതോടെ ഇവിടെ പ്രതിഷേധം ശക്തമായിരുന്നു. കൊച്ചിയിലെ നികത്തിയെടുത്ത ഭൂമിയുടെ ഘടനയാണ് ഈ പ്രശ്‌നത്തിന് കാരണം. മണ്ണ് താഴ്ന്നുപോകാൻ സാധ്യതയുള്ള പ്രദേശമാണിത്.

കുമ്പളം പാലം ആഴത്തിൽ സ്ഥാപിച്ച തൂണുകളിൽ ഉറച്ചുനിൽക്കുമ്പോൾ, അപ്രോച്ച് റോഡുകൾ കാലക്രമേണ താഴ്ന്നുപോയി. ഇത് റോഡും പാലവും തമ്മിൽ അപകടകരമായ ഒരു ലംബമായ വിടവ് ഉണ്ടാവുകയും ചെയ്‌തു. ഇത് വാഹനങ്ങൾക്ക് വലിയ കുലുക്കമുണ്ടാക്കുകയും പലപ്പോഴും അപകട സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയും ഒക്കെ ചെയ്‌തിരുന്നു.
ഈ വിടവ് ഇല്ലാതാക്കാൻ, പഴയ ടാർ ഇളക്കിമാറ്റി, പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള 60 മീറ്റർ നീളമുള്ള അപ്രോച്ച് റോഡുകൾ ഉയർത്തുന്ന ജോലികളാണ് നടക്കുന്നതെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കുമ്പളം-മാടവന ഭാഗത്തെ പണികൾ രണ്ട് മാസം മുമ്പ് തുടങ്ങിയെങ്കിലും കടുത്ത കാലതാമസം നേരിട്ടു. കരാറുകാർ പെട്ടെന്ന് പണി നിർത്തിയതിനെ തുടർന്ന് പ്രവർത്തനങ്ങൾ മന്ദഗതിയിലായി.
റോഡിന്റെ ഉയരം വർധിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇനി ഒരു ദിവസത്തെ ടാറിംഗ് മാത്രമാണ് ഈ ഭാഗത്ത് ശേഷിക്കുന്നത്. മാടവന-കുമ്പളം ഭാഗത്ത് വ്യാഴാഴ്‌ച രാത്രിയിലാണ് പണികൾ തുടങ്ങിയത്. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യം.
ദീർഘകാല സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണെങ്കിലും, ഇതിന്റെ നിർവ്വഹണം വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ട്രാഫിക് പോലീസിനെ മുൻകൂട്ടി അറിയിക്കാതെ പകൽ സമയത്ത് കരാറുകാരൻ പണികൾ ആരംഭിച്ചതോടെയാണ് ഇത് കൂടുതൽ രൂക്ഷമായത്. വെള്ളിയാഴ്‌ച വൈകുന്നേരം തിരക്കേറിയ സമയങ്ങളിൽ മാടവന സിഗ്നൽ വരെ ഒരു കിലോമീറ്ററിലധികം വാഹനനിര നീളുന്ന സാഹചര്യവും ഉണ്ടായി.
തിരക്കേറിയ വൈകുന്നേരങ്ങളിൽ ട്രാഫിക് പോലീസ് ഉടൻ ഇടപെട്ട് ജോലികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അടുത്തയാഴ്‌ചയോടെ പണികൾ വേഗത്തിൽ പൂർത്തിയാക്കാനും, തിരക്കില്ലാത്ത സമയങ്ങളിൽ മാത്രം വലിയ യന്ത്രങ്ങൾ ഉപയോഗിക്കാനാണ് കരാറുകാരന് നിർദ്ദേശം നൽകിയിരിക്കുന്നത്. ജോലികൾ പൂർത്തിയാവുന്നതോടെ ഇവിടെ ഗതാഗത കുരുക്കിന് പരിഹാരമാവും.














Click it and Unblock the Notifications