കൊച്ചിക്കാർക്ക് സന്തോഷ വാർത്ത; തൃപ്പൂണിത്തുറ മെട്രോ-റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ ആകാശപാത പരിഗണനയിൽ
കൊച്ചി: തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷനും തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനും തമ്മിൽ നേരിട്ടുള്ള കാൽനട ബന്ധം ഒരുക്കുന്നതിനായി സ്കൈവാക്ക് നിർമ്മിക്കുന്ന പദ്ധതി ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷന്റെ സജീവ പരിഗണനയിലാണെന്ന് റിപ്പോർട്ട്. വിവിധ പൊതുഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
ദക്ഷിണ റെയിൽവേയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ചേർന്നാണ് പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കുന്നത്. സ്കൈവാക്കിന്റെ കൃത്യമായ അലൈൻമെന്റും രൂപരേഖയും സംബന്ധിച്ച് ഇരു ഏജൻസികളും സംയുക്തമായി ചർച്ചകൾ നടത്തിവരികയാണ് എന്നാണ് വിവരം. യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ രണ്ട് സ്‌റ്റേഷനുകളെയും തമ്മിൽ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിക്കായി ശക്തമായി ഇടപെട്ടുവരുന്ന ഹൈബി ഈഡൻ എംപി റെയിൽവേ-മെട്രോ ശൃംഖലകളെ തടസങ്ങളില്ലാതെ ബന്ധിപ്പിക്കുന്ന നിർണായക അടിസ്ഥാനസൗകര്യമായി സ്കൈവാക്ക് മാറുമെന്ന് അഭിപ്രായപ്പെട്ടു. നിലവിൽ യാത്രക്കാർക്ക് സ്‌റ്റേഷനുകൾക്കിടയിൽ എത്താൻ തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കുകയോ വാഹനങ്ങളെ ആശ്രയിക്കുകയോ ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്.
എന്നാൽ സ്കൈവാക്ക് യാഥാർഥ്യമായാൽ റെയിൽവേയിൽ നിന്ന് നേരിട്ട് മെട്രോയിലേക്കും മെട്രോയിൽ നിന്ന് റെയിൽവേയിലേക്കും സുരക്ഷിതമായി നടക്കാനാകും. തൃപ്പൂണിത്തുറ മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. മെട്രോയുടെ അവസാന സ്‌റ്റേഷനായി തൃപ്പൂണിത്തുറ മാറിയതോടെ നഗരത്തിന്റെ കിഴക്കൻ മേഖലകളിൽ നിന്നുള്ള യാത്രക്കാരുടെ പ്രധാന പ്രവേശന കവാടമായി ഈ പ്രദേശം വളർന്നു.
അതിനാൽ റെയിൽവേ സ്‌റ്റേഷനിലേക്കും മെട്രോ സ്‌റ്റേഷനിലേക്കും എത്തുന്ന യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്കൈവാക്ക് നിർമ്മാണം യാഥാർഥ്യമായാൽ ആയിരക്കണക്കിന് പ്രതിദിന യാത്രക്കാർക്ക് മഴയും വെയിലും ബാധിക്കാത്ത സുരക്ഷിതമായ കാൽനട പാത ലഭിക്കും. കൂടാതെ സ്‌റ്റേഷൻ പരിസരത്തെ വാഹനത്തിരക്കും കാൽനടയാത്രക്കാരുടെ തിരക്കും കുറയ്ക്കാനും ഇത് സഹായിക്കും.
റോഡ് മുറിച്ചുകടക്കേണ്ട സാഹചര്യം കുറയുന്നതിനാൽ അപകടസാധ്യതയും ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ദക്ഷിണ റെയിൽവേയും കെഎംആർഎലും ചേർന്ന് സംയുക്ത ചർച്ചകൾ നടത്തിവരികയാണ്. വിശദമായ പദ്ധതി റിപ്പോർട്ടും അന്തിമ രൂപരേഖയും തയ്യാറായ ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
കൊച്ചി നഗരത്തിൽ മെട്രോ, റെയിൽവേ, ബസ് സർവീസുകൾ എന്നിവയെ പരസ്‌പരം ബന്ധിപ്പിക്കുന്ന മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഹബ്ബുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തൃപ്പൂണിത്തുറ സ്കൈവാക്ക് പദ്ധതിയെ കാണുന്നത്. പദ്ധതി യാഥാർഥ്യമായാൽ കൊച്ചിയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഏകോപനത്തിന് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ.














Click it and Unblock the Notifications