കാസര്‍കോട് നഗരത്തിൽ ഗുണ്ടാപ്പിരിവ്; 150 മുതല്‍ 1500 രൂപ വരെ നല്‍കി വ്യാപാരികൾ
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഗുണ്ടാപ്പിരിവിനെക്കുറിച്ച് പൊലീസ് അറിയാത്തതെന്തേ? തെരുവോര കച്ചവടക്കാര്‍ മുതല്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവരില്‍ നിന്ന് വരെ ഗുണ്ടാപ്പിരിവ് വാങ്ങുന്നതായാണ് വിവരം. 150 മുതല്‍ 1500 രൂപ വരെയാണ് ഗുണ്ടാപ്പിരിവായി വാങ്ങുന്നത്.
മീന്‍ മാര്‍ക്കറ്റിന് സമീപം അഞ്ച് ചെറിയ സ്റ്റാളുകളില്‍ നിന്നായി പ്രതിദിനം 150 രൂപ വീതമാണ് വാങ്ങുന്നത്. എട്ട് പേരാണ് വൈകുന്നേരങ്ങളില്‍ പണം വാങ്ങാനെത്തുന്നത്. പണം നല്‍കിയില്ലെങ്കില്‍ പിറ്റേന്ന് കച്ചവടം നടത്താനാവില്ല. കൂടാതെ കാസര്‍കോട് നഗരത്തില്‍ റോഡരികില്‍ കച്ചവടം നടത്തുന്നവര്‍ ഗുണ്ടാപ്പിരിവ് നല്‍കുന്നതായാണ് വിവരം. ഓരോ ഏരിയയും ഓരോ സംഘത്തിന്റെ കീഴിലാണ്.

പിരിവ് നല്‍കിയില്ലെങ്കില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഷെഡ്ഡോ ഉപകരണങ്ങളോ നശിപ്പിക്കും. ഇതിനെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ കച്ചവടക്കാര്‍ക്ക് സാധിക്കുന്നില്ല. നിയമപരമായ രേഖകള്‍ യാതൊന്നുമില്ലാതെയാണ് പച്ചക്കറി മുതല്‍ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വരെ വില്‍ക്കുന്നത്. ഇക്കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ഇവരില്‍ നിന്ന് പണം വാങ്ങുന്നത്. കച്ചവടത്തിന്റെ രീതിയും കച്ചവടത്തിന്റെ ലാഭവും ഗുണ്ടാസംഘത്തിലെ ഏജന്റുമാര്‍ രഹസ്യമായി നിരീക്ഷിക്കും.
ലാഭത്തിന്റെ വിഹിതം എന്ന രീതിയിലാണ് ഗുണ്ടാപ്പിരിവ് വാങ്ങുന്നത്. പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പൊലീസിനും നടപടിയെടുക്കാന്‍ കഴിയുന്നില്ല. തെരുവോര കച്ചവടക്കാര്‍ക്ക് നേരെ പൊലീസ് നീങ്ങിയാല്‍ ചില സംഘടനകള്‍ രംഗത്ത് വരാറുണ്ടെങ്കിലും ഗുണ്ടാപ്പിരിവിനെതിരെ അവരും കണ്ണടക്കുന്നു.












Click it and Unblock the Notifications