കാത്തിരുപ്പിന് വിട... അമ്മ വേഴാമ്പല്‍ കൂട് തുറന്നു തുടങ്ങി, ആകാംക്ഷയോടെ പരിസ്ഥിതി സ്നേഹികൾ
തൃശൂര്‍: പരിസ്ഥിതി സ്‌നേഹികളുടേയും ഇനിയും മനുഷ്യത്വം വറ്റാതവരുടേയും പ്രാര്‍ഥനകള്‍ക്ക് ഫലം കണ്ടു തുടങ്ങി. അതിരപ്പള്ളിയില്‍ വനപാലകരും പരിസ്ഥിതി പ്രവര്‍ത്തകരും തീറ്റ നല്‍കി സംരക്ഷിച്ച അമ്മ വേഴാമ്പല്‍ പുറത്തിറങ്ങാന്‍ കൂട് തുറന്നുതുടങ്ങി. അധികം വൈകാതെ അമ്മക്കിളിയും കുഞ്ഞും പറന്നുയരുമെന്നാണ് വനപാലകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതീക്ഷ.
ഒന്നിനും ക്ഷമയിലാത്ത ഈ ലോകത്ത് ചീറിപാഞ്ഞു വന്ന വാഹനമിടിച്ച് ആണ്‍ വേഴാമ്പല്‍ ചത്തതിനെ തുടര്‍ന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും വനപാലകരും നാട്ടുകാരും ചേര്‍ന്ന് വേഴാമ്പലിന്‍െ്‌റ കൂട് കണ്ടെത്തിയത്. ചത്ത ആണ്‍ വേഴാമ്പലിന്‍െ്‌റ കൊക്കില്‍ കൂടില്‍ തനിക്കു വേണ്ടി കാത്തിരിക്കുന്ന തന്‍െ്‌റ പ്രിയതമക്കും കുഞ്ഞിനുമുള്ള തീറ്റയുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന തെരച്ചിലില്‍ കൂട് കണ്ടെത്തുകയായിരുന്നു.
25 അടി ഉയരത്തിലുള്ള കൂട്ടിലേക്ക് ഭക്ഷണം എത്തിക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ പത്താംദിവസവും തുടരുകയാണ്. രണ്ടുമണിക്കൂര്‍ ഇടവിട്ടാണ് തീറ്റ കൊടുക്കുന്നത്. തൊണ്ടിപ്പഴങ്ങളും അത്തിപ്പഴങ്ങളുമാണ് തീറ്റയായി നല്‍കുന്നത്. ഇടയ്ക്കിടെ പുല്‍ച്ചാടികള്‍പോലുള്ള ചെറു ജീവികളെയും നല്‍കുന്നുണ്ട്. പക്ഷിക്കുഞ്ഞിന്റെ കരച്ചില്‍ കൂടിനുസമീപം കേള്‍ക്കുന്നുണ്ട്.
പെണ്‍ വേഴാമ്പല്‍ മുട്ടയിടാന്‍ കൂട്ടില്‍ കയറിയാല്‍ പിന്നെ മരത്തൊലിയും കാഷ്ഠവും ചെളിയുംകൊണ്ട് കൂട് അടയ്ക്കും. ആണ്‍കിളി കൊണ്ടുവരുന്ന തീറ്റ സ്വീകരിക്കാന്‍മാത്രം ചെറിയൊരു ദ്വാരമുണ്ടാക്കും. മുട്ട വിരിഞ്ഞ് രണ്ടാഴ്ചയോളമാകുമ്പോഴാണ് അമ്മക്കിളി കൂടുപൊളിച്ച് പുറത്തുവരിക. കഴിഞ്ഞ ദിവസം മുതലാണ് അമ്മക്കിളി കൂടുതുറക്കാനായി ശ്രമം തുടങ്ങിയത്. കൂടിന്റെ ദ്വാരം വലുതായിത്തുടങ്ങി.
കഴിഞ്ഞ നാലാം തീയതിയാണ് കൊക്കില്‍ നിറയെ കായ്കനികളുമായി ആണ്‍ വേഴാമ്പല്‍ റോഡരുകില്‍ ചത്തുകിടക്കുന്നത് പരിസ്ഥിതിപ്രവര്‍ത്തനായ ബൈജു കെ. വാസുദേവന്‍ കണ്ടത്. സമീപത്തെ കൂട്ടിലുള്ള തന്റെ ഇണയ്ക്കും കുഞ്ഞിനുമുള്ള തീറ്റയായിരുന്നു ആ പഴങ്ങള്‍. തുടര്‍ന്ന് വനപാലകരും ബൈജുവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരത്തിനു മുകളില്‍ കൂടുകണ്ടത്. പിന്നീട് മുളയേണി കെട്ടി മരത്തില്‍ കയറി തീറ്റ കൊടുത്തുതുടങ്ങുകയായിരുന്നു.