താനൂരില്‍ ക്ഷേത്രം ആക്രമിച്ചു, ഹിന്ദുക്കളെ മര്‍ദ്ദിച്ചു; ഹര്‍ത്താലില്‍ നടന്നത്, യാഥാര്‍ഥ്യം ഇതാണ്
Recommended Video
മലപ്പുറം: കശ്മീരി പെണ്‍കുട്ടിക്കെതിരായ ക്രൂര പീഡനത്തിന്റെ പേരില്‍ കേരളത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ ചില ഗൂഢനീക്കങ്ങള്‍. മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ഒരുവിഭാഗം ആസൂത്രിതമായി നീക്കം നടത്തിയെന്നാണ് വിലയിരുത്തല്‍. മലപ്പുറത്തെ കുറിച്ച് മോശം പ്രതിഛായയുണ്ടാക്കാനാണ് നീക്കം നടന്നത്. ഇല്ലാത്ത നിരവധി കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടു. ക്ഷേത്രം ആക്രമിക്കപ്പെട്ടുവെന്നും ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ചു ആക്രമിച്ചുവെന്നും പ്രചാരണമുണ്ടായി. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗം ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികളെ ധരിപ്പിച്ചിട്ടുണ്ട്. അതിനിടെ താനൂരില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങളുടെ പേരില്‍ ജില്ലയില്‍ ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹര്‍ത്താല്‍ മറവില്‍ നടന്ന ഗൂഢനീക്കങ്ങള്‍ ഇങ്ങനെ...
ഹർത്താൽ നടത്തിയവർ 'പെടും'; ശക്തമായ നിയമ നടപടിയുമായി പോലീസ്, സംസ്ഥാനത്തെങ്ങും എൻഡിഎഫ് അക്രമം!
പ്രകോപന പ്രചാരണങ്ങള്‍
പ്രകോപനപരമായ വിവരങ്ങളാണ് സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിനിടെ പ്രചരിപ്പിക്കപ്പെട്ടത്. മലപ്പുറം താനൂരില്‍ ക്ഷേത്രം ആക്രമിക്കപ്പെട്ടുവെന്നായിരുന്നു പ്രചാരണം. ഹര്‍ത്താല്‍ അനുകൂലികളാണ് ആക്രമണം നടത്തിയതെന്നും പ്രചാരണമുണ്ടായി.
തീരദേശ മേഖലയില്‍
എന്നാല്‍ താനൂരില്‍ ഒരു സ്ഥലത്തും ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടില്ല. വ്യാജ സന്ദേശമാണ് പ്രചരിച്ചത്. തിരൂര്‍ പടിയത്ത് ശ്രീധര്‍മശാസ്താ ഭജനമഠത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇവിടെയുള്ള ചിത്രമാണ് താനൂരില്‍ ക്ഷേത്രം ആക്രമിച്ചുവെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്.
ഫോട്ടോ സഹിതം പ്രചാരണം
താനൂരില്‍ ക്ഷേത്രം ആക്രമിക്കപ്പെട്ടുവെന്ന പേരില്‍ ഫോട്ടോ സഹിതമാണ് പ്രചാരണം നടന്നത്. പ്രതീഷ് വിശ്വനാഥ് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിച്ചത്. ഇതുസംബന്ധിച്ച്് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
തിരഞ്ഞുപിടിച്ചു ആക്രമിച്ചു?
മലപ്പുറവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ക്ഷേത്രം ആക്രമിച്ചുവെന്ന് മാത്രമല്ല ഒരു വിഭാഗം യാത്രക്കാരെ തിരഞ്ഞുപിടിച്ചു ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചുവെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവവും വ്യാജമാണ്.
എല്ലാ പാര്‍ട്ടിക്കാരും
താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി മേഖലയില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് തെരുവിലിറങ്ങിയവരില്‍ മുസ്ലിം ലീഗ്, ഡിവൈഎഫഐ, എസ്ഡിപിഐ തുടങ്ങി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുണ്ടായിരുന്നു. ഒരു പാര്‍ട്ടിയില്‍പ്പെട്ടവര്‍ മാത്രമല്ല ഹര്‍ത്താലിനെ അനുകൂലിച്ച് രംഗത്തിറങ്ങിയത്.
ന്യായീകരിച്ചിട്ടില്ല
എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ ഏതാനും ചില പ്രവര്‍ത്തകര്‍ ചെയ്തതിനെ ന്യായീകരിച്ച് രംഗത്തുവന്നിട്ടുമില്ല. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ പങ്കെടുത്തുവെന്നുറപ്പുള്ളവരല്ല പിടിയിലായത്. സംഘര്‍ഷത്തിന് ശേഷം പോലീസ് പ്രദേശത്ത് കണ്ടവരില്‍ പലരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചിത്രത്തിലുള്ളത്
ക്ഷേത്രം ആക്രമിച്ചുവെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കസേരകള്‍ തകര്‍ന്നുകിടക്കുന്നത് കാണാം. ചിലയാളുകള്‍ കൂടി നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും പോലീസ് അറിയിച്ചു.
മതംനോക്കി മര്‍ദ്ദിച്ചു?
ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ചു മര്‍ദ്ദിച്ചുവെന്നതും തെറ്റാണ്. ഹര്‍ത്താല്‍ അനുകൂലികള്‍ തുടക്കത്തില്‍ പല യാത്രക്കാരെയും കുടുംബങ്ങളെയും പോകാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് ചില യുവാക്കള്‍ ഗതാഗതം തടയല്‍ ശക്തമാക്കിയത്. ആരെയും കടത്തിവിട്ടില്ല. ബൈക്കിലെത്തിയവരെ പോലും തടഞ്ഞു. മതം നോക്കി മര്‍ദ്ദിച്ചുവെന്ന പ്രചാരണം തെറ്റാണ്.
വ്യാപാരി ഹര്‍ത്താല്‍
കടകള്‍ക്ക് നേരെ താനൂരില്‍ ആക്രമണമുണ്ടായിരുന്നു. നാല് കടകളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് താനൂരില്‍ വ്യാപാരികള്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ അറിയിച്ചു.
കുമ്മനം രാജശേഖരന്‍ എത്തും
തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ പോലീസ് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയാണ് പോലീസ്. മേഖലയില്‍ നിന്ന് 280 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച താനൂരിലെത്തും.
ആയിരത്തിലധികം പേര്‍ക്കെതിരെ കേസ്
ഹര്‍ത്താലുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മഞ്ചേരിയില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ സംഭവത്തില്‍ 500 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
കേസെടുത്ത മേഖലകള്‍
വണ്ടൂരില്‍ കടകള്‍ അടപ്പിക്കുകയും പ്രകടനം നടത്തുകയും ചെയ്ത സംഭവത്തില്‍ 300 പേര്‍ക്കെതിരെ കേസുണ്ട്. വാണിയമ്പലത് 100 പേര്‍ക്കെതിരെയും കേസെടുത്തു. തിരൂരില്‍ 50 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. താനൂരില്‍ കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ കേസുണ്ട്.
പോലീസ് പട്രോളിങ് ശക്തം
കൊണ്ടോട്ടിയില്‍ ഗതാഗതം തടഞ്ഞതിന് നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചേലേമ്പ്ര, പറമ്പില്‍ പീടിക എന്നിവിടങ്ങളില്‍ ഗതാഗത തടസമുണ്ടാക്കിയതില്‍ 250 പേര്‍ക്കെതിരെ കേസുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കര്‍ശന സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
ദിലീപ് വീണ്ടും വിദേശത്തേക്ക്; പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെന്ന്... കോടതി അനുമതി!!