തൃശൂരിൽ കനത്ത മഴ തുടരുന്നു; റെയിൽവേപാളത്തിൽ ആൽമരം വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
തൃശൂർ: കനത്ത മഴയെ തുടർന്ന് റെയിൽവേ പാളത്തിൽ ആൽമരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇതിന് പിന്നാലെ ആലപ്പുഴ - കണ്ണൂർ ഇന്റർസിറ്റി വടക്കാഞ്ചേരിയിൽ പിടിച്ചിട്ടു. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പെയ്തത്.
ചേലക്കരയിലും, മുള്ളൂർക്കരയിലും ദേശമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിരവധിയിടത്ത് മരം കടപുഴകി വീണതയാണ് റിപ്പോർട്ട്. രണ്ട് വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചു. നാല് പേർക്ക് വൈദ്യുതാഘാതമേറ്റു.

വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരത്തോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആൽമരം വീണത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ട് വീടുകൾക്ക് മുകളിലേക്ക് ആൽമരം വീഴുകയായിരുന്നു, അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാഞ്ഞാളിൽ പൈങ്കുളം സെന്ററിൽ മരം വീണ് ഗതാഗതം നിലച്ചു. തിരുവഞ്ചിക്കുഴി ഭാഗത്ത് 3 വാഹനങ്ങൾക്ക് മുകളിലൂടെ മരം വീണു. ആർക്കും അപകടമില്ല.
സംസ്ഥാനത്ത് ശക്തമായ മഴ തുടരാനുള്ള സാധ്യത ഉളളതിനാൽ നേരത്തെ പുതുക്കിയ മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പുറത്തിറങ്ങിയിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്. എന്നീ 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് പ്രത്യേക അലേർട്ട് പ്രഖ്യാപിച്ചിരുന്നില്ല.
ഒക്ടോബർ 31, നവംബർ 1, നവംബർ രണ്ട് തീയതികളിലും സംസ്ഥാനത്തെ ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പും ഇതുവരെ പുറത്തിറക്കിയിട്ടില്ല, എന്നാൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ ഉണ്ടാകുമെന്ന് ആണ് മുന്നറിയിപ്പ്.
അതേ സമയം നവംബർ മൂന്നിന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നവംബർ മൂന്നിന് യെല്ലേ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥം ആക്കുന്നത്












Click it and Unblock the Notifications