'വലിയൊരു ദുരന്തത്തെ ഞാനും അടുത്തറിഞ്ഞിട്ടുണ്ട്'; മോർബി അപകടവും രക്ഷാപ്രവർത്തനവും ഓർത്ത് മോദി
വയനാട്: ഉരുൾപൊട്ടൽ ദുരിതബാധിത മേഖലകളായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയത്. നിരവധി പേരുടെ ജീവനെടുത്ത, ഒരുപാട് പേരെ അനാഥമാക്കിയ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന വലിയൊരു ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അനുഭവങ്ങളെ കുറിച്ചും സംസാരിക്കുകയുണ്ടായി.
ഗുജറാത്തിലെ മച്ചു ഡാം ദുരന്തത്തെക്കുറിച്ച് പരാമർശിച്ച് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ഗുജറാത്തിലെ മോർബി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തം നടന്നത് 1979 ആഗസ്‌റ്റ് 11നായിരുന്നു. അവിടെയുണ്ടായിരുന്ന മച്ചു ഡാം തകർന്ന് മരിച്ചത് ആയിരക്കണക്കിന് പേരാണ്. അന്ന് ദുരന്തഭൂമിയിൽ താനും ഉണ്ടായിരുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു.

അന്ന് മോർബി ഒരു ജില്ലയായിരുന്നു. ഇന്ന് ഗുജറാത്തിൽ രാജ്കോട്ട് ജില്ലയുടെ ഭാഗമാണ് മോർബി. അവിടെയുണ്ടായ മഹാദുരന്തവും അതിന്റെ രക്ഷാപ്രവർത്തനവും ഒക്കെ ഓർത്തെടുത്ത് കൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. മോർബിയിൽ ദുരന്തം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ താനും ഉണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു.
'ഒരു വലിയ ദുരന്തത്തെ ഞാനും അടുത്തറിഞ്ഞിട്ടുണ്ട്. 1979ൽ ഗുജറാത്തിലെ മോർബിയിൽ ഡാം തകർന്ന് നിരവധിപേർ മരിച്ചിരുന്നു. വലിയ മഴയിലാണ് ഡാം തകർന്നത്. വെള്ളം ജനവാസമേഖലയിലേക്ക് പാഞ്ഞെത്തുകയായിരുന്നു. നിരവധി ആളുകളാണ് മരിച്ചത്. വീടുകൾക്ക് മുകളിൽ മണ്ണും ചെളിയും അടിഞ്ഞു.' അദ്ദേഹം ഓർത്തെടുത്തു.
'രക്ഷാപ്രവർത്തകരുടെ കൂട്ടത്തിൽ അന്ന് ഞാനുമുണ്ടായിരുന്നു. അതിനാൽ എനിക്ക് വയനാട്ടിലെ ജനങ്ങളുടെ പ്രയാസം മനസിലാകും. കുടുംബാംഗങ്ങൾ മണ്ണിനടിയിലായവരുടെ ദുഃഖം വളരെ വലുതാണ്. സർക്കാർ അവരോടൊപ്പമുണ്ട്. കേന്ദ്ര സർക്കാർ എല്ലാ സഹായവും അവർക്ക് ചെയ്യും' പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
മോർബി ദുരന്തം
1979ലാണ് മോര്‍ബി ദുരന്തമുണ്ടായത്. മോര്‍ബിയിലെ മച്ചു നദിയിൽ സ്ഥിതി ചെയ്‌തിരുന്ന ഡാം തകര്‍ന്ന് നഗരത്തിലാകെ വെള്ളം കയറുകയായിരുന്നു. രണ്ടായിരത്തിലേറെ ആളുകള്‍ മോര്‍ബി ദുരന്തത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍, എങ്കിലും മരണ സംഖ്യ ഇതിലും എത്രയോ അധികമാണെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 25000 പേർക്ക് വരെ ജീവഹാനി സംഭവിച്ചിട്ടുണ്ടാകും എന്നാണ് ചില സ്ഥിരീകരിക്കാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്.
1972-ൽ സൗരാഷ്ട്രമേഖലയിലെ ജലസേചനത്തിനായി മണ്ണുകൊണ്ട് പണിത രണ്ടാമത്തെ അണക്കെട്ടാണ് കനത്ത മഴയെ തുടർന്ന് തകർന്നത്. വെള്ളപ്പാച്ചിലിൽ മോർബി നഗരം അപ്പാടെ മുങ്ങി പോയിരുന്നു. പെരുമഴയും തുടർന്നുള്ള കുത്തൊഴുക്കുമാണ് അണക്കെട്ട് തകരാനിടയാക്കിയ പ്രധാന കാരണം. നഗരത്തിന്റെ പാതിയോളം ഭാഗം വെള്ളത്തിനിടയിലായി, വലിയ കൃഷിനാശവും ഉണ്ടായിരുന്നു.
ലോകചരിത്രത്തിലെ ഏറ്റവുംവലിയ അണക്കെട്ടുദുരന്തമായാണ് ഇതിനെ വിലയിരുത്തുന്നത്. തുടക്കത്തിൽ നാട്ടുകാരുടെ നേതൃത്വത്തിലാണ് വിഡി രക്ഷാപ്രവർത്തനം തുടങ്ങിയത്. ദുരന്തത്തിന്റെ ഭീകരത വ്യക്തമായതോടെ കര, നാവിക, വ്യോമസേനകളും എൻഡിആർഎഫും പോലീസും അഗ്നിശമനസേനയുമൊക്കെ എത്തിയിരുന്നു. ഇന്നത്തേത് പോലെ സാങ്കേതിക വിദ്യകൾ പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് നടന്ന അപകടം കൂടിയാണത് എന്നോർക്കണം.












Click it and Unblock the Notifications