'സെഞ്ച്വറി അടിച്ച പ്ലയറെ പോലെ അല്ലേ ഇപി യോഗം കഴിഞ്ഞ് ഇറങ്ങിവന്നത്'; വിമർശനവുമായി കെ സുധാകരൻ
കണ്ണൂർ: ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന വിവാദ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. സംഭവം ഇത്രയും ചർച്ചയായിട്ടും ഇപിക്കെതിരെ സിപിഎം നടപടി എടുക്കാത്തതിനെയാണ് സുധാകരൻ പരിഹസിച്ചത്. നേരത്തെ സുധാകരൻ തന്നെയായിരുന്നു ഇപി ബിജെപിയിലേക്ക് പോവുമെന്ന പ്രചരണത്തിന് തുടക്കമിട്ടത്.
ഇപിക്കെതിരെ നടപടിയെടുത്താൽ സിപിഎമ്മിലെ അഴിമതി എല്ലാം പുറത്തുവരുമെന്നാണ് സുധാകരൻ ചൂണ്ടിക്കാണിക്കുന്നത്. 'ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും. അത് കാത്ത് സൂക്ഷിക്കുന്ന ആളാണ് ജയരാജൻ. നടപടി എടുക്കില്ലെന്ന് താൻ ആദ്യമേ പറഞ്ഞതല്ലേ. അതുകൊണ്ട് തന്നെ ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ല' സുധാകരൻ പറഞ്ഞു.

'സെഞ്ച്വറി അടിച്ച പ്ലയറെപ്പോലെ അല്ലേ പാർട്ടി സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ഇപി ഇറങ്ങിപ്പോയത്. ഇപിക്കെതിരെ നടപടിയെടുത്താൽ പിണറായി വിജയൻ അടക്കം അകത്ത് പോകേണ്ടി വരും. പിണറായി വിജയനെ സംരക്ഷിക്കാനാണ് സിപിഎം ഇപിക്കെതിരെ നടപടിയെടുക്കാതിരുന്നത്' സുധാകരൻ തന്റെ വിമർശനം കടുപ്പിച്ചു.
അതേസമയം, പ്രകാശ് ജാവദേക്കറുമായി ജയരാജൻ ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലിൽ സിപിഎം കേന്ദ്രങ്ങൾ അതൃപ്‌തി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പ് സമയത്ത് വിവാദം പൊട്ടിപ്പുറപ്പെട്ടത് ഒട്ടും ഭൂഷണം അല്ലെന്നും ഇതിന് പുറമെ ഒരു ബിജെപി നേതാവ് സ്വന്തം വീട്ടിൽ ചർച്ചയ്ക്ക് എത്തിയത് പാർട്ടിയെ അറിയിക്കാതെ ഇരുന്നത് വീഴ്‌ച ആണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
എങ്കിലും തൽക്കാലം ഇപിക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തന്നെ അദ്ദേഹം തുടർന്നേക്കും. എങ്കിലും വിഷയം കേന്ദ്ര നേതൃത്വത്തിന്റെ ഉൾപ്പെടെ ശ്രദ്ധ ക്ഷണിച്ചു വരുത്തിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷം ഒന്ന് കൂടി പരിശോധിക്കാനാണ് സാധ്യത. എങ്കിലും കടുത്ത നടപടി ഉണ്ടായേക്കില്ല.
നേരത്തെ കെ സുധാകരനാണ് ഇപി ജയരാജൻ ബിജെപിയിലേക്ക് പോവുമെന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇതിനായി ഗൾഫിൽ വച്ച് ശോഭ സുരേന്ദ്രനുമായി ജയരാജൻ ചർച്ച നടത്തിയെന്നും തിരഞ്ഞെടുപ്പിന് ശേഷം ഇപി പാർട്ടി വിടുമെന്നുമായിരുന്നു സുധാകരന്റെ പ്രസ്‌താവന. എന്നാൽ ഇതൊക്കെ നിഷേധിച്ച ജയരാജൻ പക്ഷേ തന്റെ മകന്റെ ഫ്ലാറ്റിൽ എത്തി പ്രകാശ് ജാവദേക്കർ തന്നെ കണ്ടിരുന്നുവെന്നും കൂടെ ദല്ലാൾ നന്ദകുമാർ ഉണ്ടായിരുന്നു എന്നും സമ്മതിച്ചിരുന്നു.












Click it and Unblock the Notifications