കോൺഗ്രസിൽ തർക്കം രൂക്ഷം;ഇടഞ്ഞ് നേതാക്കൾ..പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി ശിവകുമാർ?
തിരുവനന്തപുരം; പൊതുമാനദണ്ഡങ്ങൾ അനുസരിച്ച് കെ പി സി സി ഭാരവാഹി പട്ടിക തയ്യാറാക്കിയെന്നും ഉടൻ തന്നെ ഹൈക്കമാന്റ് അംഗീകാരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം അറിയിച്ചത്. എന്നാൽ പ്രഖ്യാപനം ഇനിയും നീളുമെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോർട്ട്. ചില പേരുകളിൽ ഇപ്പോഴും തർക്കം നിലനിൽക്കുകയാണെന്നും ചില പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. അതേസമയം അർഹമായ പരിഗണന ലഭിച്ചില്ലേങ്കിൽ പാർട്ടി വിട്ടേക്കുമെന്ന ഭീഷണിയാണ് നേതാക്കൾ ഉയർത്തയിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ഗ്രൂപ്പ് നേതാക്കളുമായി നിരവധി തവണ ചർച്ച പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ഭാരവാഹി സാധ്യത പട്ടിക ഹൈക്കമാന്റിന് കൈമാറിയത്. അതുകൊണ്ട് തന്നെ കാര്യമായ മാറ്റങ്ങൾ പട്ടികയിൽ ഉണ്ടായേക്കില്ലെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ ഹൈക്കമാന്റ് തന്നെ രംഗത്തെത്തി. നേരത്തേ ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ട് കൂടി വനിതകൾക്ക് ഇടം നൽകിയിരുന്നില്ല. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു ദേശീയ നേതൃത്വം. എന്നാൽ കെ പി സി സി ഭാരവാഹികളായി വനിതകളെ നിയമിക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പിനെ തുടർന്ന് അന്ന് നേതൃത്വം നിലപാട് മയപ്പെടുത്തുകയായിരുന്നു.

അതേസമയം അന്തിമ കെ പി പി സി പട്ടികയിലും വനിതകളെ ഉൾപ്പെടുത്തതിനെതിരെ ഹൈക്കമാന്റ് ചോദ്യം ഉയർത്തുകയായിരുന്നു. നിലവിൽ ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്ന , ജ്യോതി വിജയകുമാര്‍, പി കെ ജയലക്ഷ്മി, പദ്മജ വേണുഗോപാൽ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാന്റിന്റെ നിർദ്ദേശം കൂടി പരിഗണിച്ച് ഒരു വനിതാ നേതാവിനെ കൂടി ഉൾപ്പെടുത്താൻ കെ പി സി സി നേതൃത്വം കഴിഞ്ഞ ദിവസം തിരുമാനിച്ചിരുന്നു. തിരുവനന്തപുരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരെ ഉൾപ്പെടുത്താനായിരുന്നു തിരുമാനം. ഇതിനായി നാല് വൈസ് പ്രസിഡന്റുമാർ എന്നത് 5 വൈസ് പ്രസിഡന്റുമാരാക്കി പൊളിക്കാനായിരുന്നു തിരുമാനം. ഇവരെ കൂടാതെ എ വി ഗോപിനാഥ്, വി പി സജീന്ദ്രൻ, കെ ശിവദാസൻ നായരോ കെ മോഹൻ കുമാറോ എന്നിവരെയും വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിച്ചിരുന്നു.

എന്നാൽ രമണിയെ ഉൾപ്പെടുത്തുന്നതിനെതിരെ ഇപ്പോൾ കടുത്ത എതിർപ്പാണ് ഉയർന്നിരിക്കുന്നത്രേ. നിലവിലുള്ള പട്ടികയിൽ അഞ്ച് വനിതകൾക്ക് പ്രാതിനിധ്യം നൽകിയതിനാൽ രമണി പി നായരെ ഭാരവാഹിയാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിർദ്ദേശം. ഇതോടെ വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാല് മാത്രം മതിയെന്നാണ് പുതിയ തിരുമാനം. അതേസമയം തങ്ങൾ നിർദ്ദേശിച്ച നേതാക്കളെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോൾ ഗ്രൂപ്പ് നേതാക്കളും ശക്തമാക്കിയിട്ടുണ്ട്.

ട്രഷറർ പദവി സംബന്ധിച്ചും ഇപ്പോൾ തർക്കം നിലനിൽക്കുന്നുമ്ട്. നിലവൽ ആലപ്പുഴയിൽ നിന്നുള്ള ഡി സുഗതനെ ട്രഷറർ ആക്കണമെന്നതാണ് നേതൃത്വത്തിന്റെ നിർദ്ദേശം. കെ പി സി സി അധ്യക്ഷൻ കെ സുധാകരനും സുഗതനോടാണ് താത്പര്യം. എന്നാൽ മുതിർന്ന നേതാക്കൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം തന്നെ പരിഗണിച്ചില്ലേങ്കിൽ പാർട്ടി വിടും എന്ന സമ്മർദ്ദ തന്ത്രം പയറ്റിയിരിക്കുകയാണ് സുഗതൻ. തനിക്ക് പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം നേരത്തേ തന്നെ സുഗതൻ ഉയർത്തിയിരുന്നു. കെ പി സി സി ഭാരവാഹിത്വം ലഭിച്ചില്ലേങ്കിൽ ഇനി പാർട്ടിയിൽ തുടരില്ലെന്ന നിലപാടാണ് സുഗതൻ നേതൃത്വത്തെ അറിയിച്ചത്. വെള്ളാപ്പള്ളി നടേശൻ മുഖേന ഡി സുഗതൻ സിപിഎമ്മിലേക്ക് ചേക്കേറുന്നതിനായുള്ള ചർച്ചകളും ഒരു വശത്ത് നടക്കുന്നതായുള്ള റിപ്പോർട്ടുകളും ഇതിനിടയിൽ ഉണ്ട്.

അതേസമയം ഇത്തരം അഭ്യൂഹങ്ങൾ ശക്തമായതോടെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സുഗതന്റെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി അനുനയിപ്പിച്ചുവെന്നും ട്രഷറർ പദവി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം വി എസ് ശിവകുമാറും സമ്മർദ്ദ തന്ത്രം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ശിവകുമാറിനായി ഗ്രൂപ്പുകൾ ശക്തമായ ആവശ്യം ഉയർത്തുന്നുമ്ടെങ്കിലും അദ്ദേഹത്തെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തിരുമാനം.

നേരത്തേ ശിവകുമാറിനെ ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പുകൾ നിർദ്ദേശിച്ചിരുന്നുവെങ്കിലും പരിഗണന ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇത്തവണയും ഗ്രൂപ്പുകൾ ശിവകുമാറിന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ ആദ്യ ഘട്ട ചർച്ചയിൽ പോലും ശിവകുമാറിന്റെ പേര് ഇടം നേടിയിരുന്നില്ല. അതേസമയം തന്നെ പരിഗണിച്ചില്ലേങ്കിൽ പാർട്ടി വിട്ടേക്കുമെന്ന സൂചനയാണ് ശിവകുമാറും നൽകുന്നത്. ശിവകുമാർ ഹൈക്കമാന്റിന് മുകളിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Recommended Video


അതിനിടെ ജനറൽ സെക്രട്ടറിമാരെ സംബന്ധിച്ച് ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് വിവരം. നിലവിലെ ധാരണ പ്രകാരം വി ടി ബൽറാം, അനിൽ അക്കര, കെ ശിവദാസൻ നായർ, എ എ ഷുക്കൂർ, പി എം നിയാസ്, ജ്യോതികുമാർ ചാമക്കാല, ഷാനവാസ് ഖാൻ, പഴകുളം മധു, ജോസി സെബാസ്റ്റ്യൻ, റോയ് കെ പൗലോസ്, ജെയ്സൺ ജോസഫ്, ജമാൽ മണക്കാടൻ, പി എ സലീം, കെ പി ശ്രീകുമാർ എം ജെ ജോബ്, കെ ഡയലക്ഷ്മി, ഫാത്തിമ റോഷ്ന എന്നിരുടെ പേരുകളാണ് പരിഗണിക്കുന്നത്. എന്തായാലും പ്രഖ്യാപനത്തിന് പിന്നാലെ ഡി സി സി പട്ടിക പ്രഖ്യാപിച്ചപ്പോൾ ഉണ്ടായതിന് സമാനമായ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം തർക്കങ്ങൾ പരിഹരിക്കേണ്ടത് കെ പി സി സി നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്ന നിലപാടിലാണ് ഹൈക്കമാന്റ്.












Click it and Unblock the Notifications