ഇനി ഓട്ടോയിൽ കേരളത്തിൽ എവിടേക്കും പോവാം; പെർമിറ്റിൽ സുപ്രധാന ഇളവ്, സുരക്ഷാ മുന്നറിയിപ്പ് തള്ളി
തിരുവനന്തപുരം: കേരളത്തിലെ ഓട്ടോറിക്ഷകളുടെ പെർമിറ്റ് നിയമങ്ങളിൽ ഇളവുമായി സംസ്ഥാന സർക്കാർ. ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ ഇനി സർവീസ് നടത്താനുള്ള അനുമതി ലഭിക്കുന്ന നിലയിലേക്ക് നിലവിലെ പെർമിറ്റ് ചട്ടങ്ങളിൽ ഇളവ് വരുത്തി. സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകളുടെ കാലങ്ങളായുള്ള ആവശ്യം കണക്കിലെടുത്ത് കൂടിയാണ് പുതിയ തീരുമാനം എന്നാണ് സൂചന.
അപകട നിരക്കുകൾ കൂടുമെന്ന മുന്നറിയിപ്പ് അടക്കം തള്ളിക്കൊണ്ടാണ് പുതിയ തീരുമാനം. സംസ്ഥാന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് സുപ്രധാന തീരുമാനം. നേരത്തെ ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു പെർമിറ്റ് അനുവദിച്ചിരുന്നത്.

എന്നാൽ പുതിയ ഇളവ് നിലവിൽ വന്നതോടെ ഇനി ദീർഘദൂര യാത്രകൾക്ക് ഉൾപ്പെടെ ഓട്ടോറിക്ഷ ഉപയോഗിക്കാൻ കഴിയും. 'ഓട്ടോറിക്ഷ ഇൻ ദ സ്‌റ്റേറ്റ്' എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്‌റ്റേറ്റ് പെർമിറ്റ് ആയി റജിസ്ട്രർ ചെയ്യേണ്ടി വരും.
എന്നാൽ ഓട്ടോറിക്ഷ പോലെയുള്ള വാഹനത്തിന് ദീർഘദൂര യാത്രയ്ക്കുള്ള അനുമതി നൽകുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്ന മുന്നറിയിപ്പുകൾ പൂർണമായും തള്ളിക്കൊണ്ടാണ് സർക്കാരിന്റെ തീരുമാനം. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. അപകട സാധ്യത കൂടുതലാണെന്ന് അവർ ചർച്ചകളിൽ പലവട്ടം ചൂണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നു. എന്നാൽ യൂണിയൻ ആവശ്യത്തിന് മുന്നിൽ സർക്കാർ വഴങ്ങുകയായിരുന്നു.
പ്രധാനമായും ഓട്ടോറിക്ഷയെ ഇത്തരം യാത്രകൾക്ക് അനുയോജ്യമല്ലാതാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ടെന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നു. സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാത്ത വാഹനമെന്ന നിലയിൽ കേരളത്തിലെ വരാനിരിക്കുന്ന അതിവേഗ പാതകളിൽ ഓട്ടോറിക്ഷകൾ മരണക്കുഴി തീർക്കുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആശങ്ക.
നിലവിൽ റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. എന്നാൽ കേരളത്തിൽ ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന ആറുവരി ദേശീയ പാതകൾ ഉൾപ്പെടെ അതിവേഗ പാതകളാണ്. ഇത്തരം റോഡുകളിൽ ഓട്ടോറിക്ഷ എങ്ങനെ ഓടിക്കും എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ഹ്രസ്വദൂര ഓട്ടങ്ങൾക്ക് സർവീസ് റോഡുകൾ തന്നെ ധാരാളമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
ദ്യോഗസ്ഥ തല യോഗം ഇക്കാര്യത്തിൽ മുന്നിറിയിപ്പ് നൽകിയതിന് പുറമേ ട്രാൻസ്‌പോർട്ട് അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത എടുത്തു പറഞ്ഞിരുന്നു. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ തീരുമാനം. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് ഇതിന് സമ്മതം മൂളിയത്.
യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പ് വരുത്തണം എന്നാണ് പുതിയ നിർദ്ദേശം. എന്നാൽ തീരുമാനം പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. കാറുകളിൽ സീറ്റ് ബെൽറ്റ്, എയർബാഗ് സംവിധാനങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടും ഓട്ടോറിക്ഷകളിൽ ഇത്തരം കാര്യങ്ങളുടെ അഭാവമാണ് കൂടുതൽ പേരും ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications