അത് സുകുമാരക്കുറുപ്പല്ല, ദാമോദര മേനോൻ..! സ്ഥിരീകരിച്ച് കേരള പോലീസ്, ആ സസ്പെൻസിന് അവസാനം
തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട പുതിയ അന്വേഷണത്തിൽ വഴിത്തിരിവ്. കഴിഞ്ഞ ദിവസം കുറുപ്പിന്റേത് എന്ന പേരിൽ പുറത്തുവന്ന ചിത്രം തൃശൂർ സ്വദേശിയായ ദാമോദര മേനോന്റേത് ആണെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. ദാമോദര മേനോന്റെ പേരില്‍ കരുമത്രയില്‍ പത്ത് സെന്റ് ഭൂമിയുണ്ട്. ഇതിന്റെ രേഖകള്‍ ഉൾപ്പടെ പോലീസ് പരിശോധിക്കുകയായിരുന്നു.
സ്‌പെഷ്യൽ ബ്രാഞ്ച് എസിപിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവച്ചത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോ ദാമോദര മേനോന്റെതാണെന്ന് കുടുംബാംഗങ്ങളും അറിയിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്താനാണ് തീരുമാനം. ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, നാല് പതിറ്റാണ്ടിൽ അധികമായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യത്തില്‍ നിര്‍ണായക വിവരങ്ങളെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ അടക്കം പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ സുകുമാരക്കുറുപ്പിന്റേത് എന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
പ്രചരിക്കുന്ന ചിത്രം തന്റെ സഹോദരന്റെയാണെന്ന് വ്യക്തമാക്കി തൃശൂര്‍ സ്വദേശി കരുണാകരൻ രംഗത്തെത്തുകയായിരുന്നു. 26 വര്‍ഷം മുമ്പാണ് ദാമോദര മേനോന്‍ അവസാനമായി നാട്ടിലെത്തിയത്. ഇടയ്ക്ക് ഫോണില്‍ വിളിച്ച് ബന്ധുക്കളുമായി സംസാരിക്കാറുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കിയതോടെ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു.
കൂടാതെ ഒരു മാസം മുമ്പ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ചിത്രം ദാമോദര മേനോന്‍ അയച്ചുതന്നിരുന്നുവെന്ന് ബന്ധുവായ ഗോപിയും മാധ്യമങ്ങളോട് പറഞ്ഞു. ദാമോദര മേനോന്റെ അനന്തിരവളുടെ ഭര്‍ത്താവാണ് ഇയാൾ. താൻ അമ്മാവനുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഫോട്ടോയിലുള്ളത് അദ്ദേഹമാണെന്നത് 90 ശതമാനം ഉറപ്പാണെന്നും ഗോപിയും പറഞ്ഞു.
അതേസമയം, സുകുമാരക്കുറുപ്പിനെ ബ്രൂണോയില്‍ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢോലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ ഒരുങ്ങുകയാണ് പോലീസ്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
40 വർഷത്തിൽ അധികമായി കാണാമറയത്തുള്ള, രോഗിയായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകാമെന്ന കണക്കുകൂട്ടലിൽ കേസ് അവസാനിപ്പിക്കാൻ പോലീസ് നീക്കം നടത്തുമ്പോഴാണ് ബ്രൂണെയിൽ കുറുപ്പുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതോടെയാണ് ഏറെക്കാലത്തിന് ശേഷം സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട കേസിൽ ചർച്ച ഉണ്ടായത്.


Click it and Unblock the Notifications