'എനിക്ക് ഒരു കെ റെയിലും വേണ്ട,സമയ ലാഭവും വേണ്ട'; പദ്ധതിയെ വിമര്‍ശിച്ച് 'ജനഗണമന' തിരക്കഥാകൃത്ത്
കെ റെയില്‍ പദ്ധതിയെ വിമര്‍ശിച്ച് ജനഗണമന സിനിമ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. തനിക്ക് ഒരു കെ റെയിലും വേണ്ട, അതുകൊണ്ട് ഉണ്ടാകുന്ന രണ്ട് മണിക്കൂറിന്റെ ലാഭവും ആവശ്യമില്ലെന്നായിരുന്നു ഷാരിസ് മുഹമ്മദിന്‍റെ പ്രതികരണം.കെ റെയിലിനെ വിമര്‍ശിച്ച് കവിതയെഴുതിയതിന്റെ പേരില്‍ റഫീക്ക് അഹമ്മദിനെ സൈബര്‍ ഇടങ്ങളില്‍ അപമാനിച്ചുവെന്നും ഷാരിസ് ചൂണ്ടിക്കാട്ടി.
യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അടുത്ത തലമുറയ്ക്ക് കൊടുക്കേണ്ടത് നല്ല വിദ്യാഭ്യാസവും വായുവും ജലവുമൊക്കെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് പൈസ കൊടുത്താല്‍ അരിയും മണ്ണെണ്ണയും മാത്രമല്ല സര്‍ക്കാരിനെയും വിലയ്ക്ക് വാങ്ങാന്‍ പറ്റുന്ന കാലമാണിത്.
എന്നാല്‍ വിദ്യാര്‍ഥി സംഘടനകളെ വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന ഒരു തുലാസും നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നും ഷാരിസ് അഭിപ്രായപ്പെട്ടു.'എന്റെ ആദ്യത്തെ വേദിയല്ല ഇത്. 'ജന ഗണ മന' റിലീസ് ചെയ്തതിന് ശേഷം എസ് ഡി പി ഐയുടെ നേതാവ് അവരുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിന് വിളിച്ചു. ഞാന്‍ വരില്ലെന്ന് പറഞ്ഞു. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെയാണ് എന്നാണ്.ഞാന്‍ മനസിലാക്കിയ കാര്യം അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു.
ഇങ്ങനെയൊരു സിനിമയാണോ ചെയ്തതെന്ന് ഞാന്‍ ഓര്‍ത്തു.അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് വിളിച്ചു. അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തില്‍ സംസാരിക്കാന്‍. ഞാന്‍ പറഞ്ഞു, എനിക്കെന്ത് ഇസ്‌ലാമോഫോബിയ?. ഞാന്‍ ചോദിച്ചു എന്തുകൊണ്ട് ഡിജോയെ വിളിച്ചില്ല. അവരും പറഞ്ഞു ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെയാണ്.ഇങ്ങനെയൊരു സിനിമയാണോ ഞാന്‍ ചെയ്തത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഷാഫി പറമ്പില്‍ വിളിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരില്‍ സംസാരിക്കാമോ എന്നു ചോദിക്കുന്നത്.
image courtesy:fb/Indian Youth Congress Kerala
ഇക്കാര്യം സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു.അവര്‍ പറഞ്ഞത് നിന്റെ സിനിമ ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്, നീ ഇതിനൊക്കെ പോയാല്‍ ചിലപ്പോള്‍ അടുത്ത തവണത്തെ അവാര്‍ഡിന് നിന്നെ പരിഗണിക്കില്ലെന്ന്. എംഎസ്എഫിന്റെ പരിപാടിക്ക് പോയിട്ട് അവാര്‍ഡ് നിഷേധിക്കുന്നുവെങ്കില്‍ ആ നഷ്ടമാണ് എനിക്ക് ഏറ്റവും വലിയ അവാര്‍ഡ്.കെ റെയിലിനെക്കുറിച്ച് ഒരു കവിത എഴുതി വിമര്‍ശിച്ചതിന് റഫീക്ക് അഹമ്മദ് സാറിനെ സൈബറിടങ്ങളില്‍ അപമാനിച്ചു.
ഒരു കവിത എഴുതിയാല്‍ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ആണ് നില്‍ക്കുന്നതെങ്കില്‍ അതേ നാട്ടില്‍ ഞാന്‍ ഉറക്കെ പറയുന്നു എനിക്ക് രണ്ട് മണിക്കൂറ് കൊണ്ട് എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകണ്ട.എനിക്ക് ഒരു കെ റെയിലും വേണ്ട രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ട. അടുത്ത തലമുറയ്ക്ക് കൊടുക്കേണ്ടത് നല്ല വിദ്യാഭ്യാസവും വായുവും ജലവുമൊക്കെയാണ്. ഈ രാജ്യത്ത് പൈസ കൊടുത്താല്‍ അരിയും മണ്ണെണ്ണയും മാത്രമല്ല സര്‍ക്കാരിനെയും വിലയ്ക്ക് വാങ്ങാന്‍ പറ്റുന്ന കാലമാണിത്. വിദ്യാര്‍ത്ഥി സംഘടനകളെ വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന ഒരു തുലാസും നിര്‍മ്മിക്കപ്പെട്ടിട്ടില്ല.
നാടൻ സുന്ദരി എന്ന് പറഞ്ഞാൽ അനു സിതാര തന്നെ; എന്തൊരു ഭംഗിയെന്ന് ആരാധകർ... ചിത്രങ്ങൾ
Recommended Video