ആലപ്പുഴ മുതൽ എറണാകുളം വരെയുള്ള യാത്രയ്ക്ക് ചിലവേറും; എൻഎച്ച് 66ൽ മൂന്നിടത്ത് ടോൾ നൽകണം
കൊച്ചി: ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പണം അടക്കേണ്ടി വരിക മൂന്ന് ടോൾ പ്ലാസകളിൽ. അരൂർ-തുറവൂർ ഉയരപ്പാതയിലെ ടോൾ പ്ലാസ ഉൾപ്പെടെയാണ് മൂന്ന് ടോൾ കേന്ദ്രങ്ങൾ ഉണ്ടാവുക. നിലവിൽ കുമ്പളത്തുള്ള ടോൾ പ്ലാസയ്ക്ക് പുറമെ എരമല്ലൂരിലും കൃപാസനം ജംഗ്‌ഷനിലുമാണ് പുതിയ ടോൾ പ്ലാസകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇത് റൂട്ടിലെ യാത്രയുടെ ചിലവ് കൂട്ടാൻ കാരണമാവും.
എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ ആദ്യം അരൂർ-തുറവൂർ ഉയരപ്പാതയിലെ എരമല്ലൂർ ടോൾ പ്ലാസയിലും തുടർന്ന് പറവൂർ-തുറവൂർ റീച്ചിലെ കൃപാസനം ജംഗ്‌ഷന് സമീപമുള്ള ടോൾ പ്ലാസയിലും ഫീസ് നൽകണം. ഇതിനുശേഷം എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള കുമ്പളത്തെ നിലവിലെ ടോൾ പ്ലാസയിലും ടോൾ അടയ്ക്കേണ്ടിവരും.

ഇതോടെയാണ് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ മൂന്ന് ടോൾ പ്ലാസകൾ കടക്കേണ്ട സാഹചര്യം വരുന്നത്. അതേസമയം, ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഓച്ചിറയിലെ ഒരു ടോൾ പ്ലാസ മാത്രമാണ് കടക്കേണ്ടിവരിക. കൊറ്റുകുളങ്ങര-കൊല്ലം റീച്ചിന്റെ ഭാഗമായാണ് ഓച്ചിറയിൽ ടോൾ പ്ലാസ സ്ഥാപിക്കുന്നത്.
കൃഷ്‌ണപുരം മുതൽ അരൂർ വരെ ആലപ്പുഴ ജില്ലയിലൂടെ ദേശീയപാത 66 ഏകദേശം 96 കിലോമീറ്റർ ദൂരമാണ് കടന്നുപോകുന്നത്. അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ, തുറവൂർ-പറവൂർ, പറവൂർ-കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-കൊല്ലം (കൃഷ്‌ണപുരം വരെ) എന്നിങ്ങനെ നാല് റീച്ചുകളിലായാണ് നിർമ്മാണം പുരോഗമിക്കുന്നത്. കൊറ്റുകുളങ്ങര-കൊല്ലം റീച്ചിലെ ടോൾ പ്ലാസ ജില്ലയുടെ അതിർത്തിയായ ഓച്ചിറയിലായിരിക്കും സ്ഥാപിക്കുക.
സാധാരണയായി ദേശീയപാതകളിൽ ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ടോൾ പ്ലാസകൾ സ്ഥാപിക്കാറുള്ളത്. എന്നാൽ ആലപ്പുഴ ജില്ലയിൽ ഏകദേശം 30 കിലോമീറ്റർ ഇടവിട്ടാണ് ഓരോ ടോൾ പ്ലാസയും വരുന്നത് എന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്. ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ഒന്നിലധികം ടോൾ നൽകേണ്ട സാഹചര്യം ഇതോടെ രൂപപ്പെടും.
അതേസമയം, ആവശ്യമായ ദൂരപരിധി ലഭിക്കാത്തതിനാൽ പറവൂർ-കൊറ്റുകുളങ്ങര റീച്ചിൽ ടോൾ പ്ലാസ സ്ഥാപിക്കില്ല. ദേശീയപാതകളിലെ ടോൾ പ്ലാസകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന മാനദണ്ഡം കണക്കിലെടുത്താണ് ഈ തീരുമാനം. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയുകയും ഗതാഗതം കൂടുതൽ സുഗമമാകുകയും ചെയ്യുമെങ്കിലും ടോൾ ഒരു ചോദ്യ ചിഹ്നമാണ്.
അതിനിടെ അരൂർ തുറവൂർ ഉയരപ്പാതയുടെ ഒന്നാം റീച്ചിൽ അരൂർ ശ്രീനാരായണ നഗറിന് സമീപമുള്ള 26-ാം നമ്പർ തൂണിന് മുകളിൽ 80 ടൺ ഭാരമുള്ള സ്‌റ്റീൽ സി ബീമുകൾ സ്ഥാപിച്ചു. ഉയരപ്പാതയുടെ 95 ശതമാനം ജോലികളും പൂർത്തിയായിട്ടും ഒന്നാം റീച്ചിൽ 25, 26, 27 തൂണുകൾക്ക് മുകളിലുള്ള പാതയടക്കമുള്ള പ്രധാന ജോലികൾ നടന്നിരുന്നില്ല. കെഎസ്ഇബിയുമായുള്ള തർക്കമായിരുന്നു കാരണം. ഇപ്പോൾ അത് അവസാനിച്ചതോടെ ജോലികൾ അവസാന ഘട്ടത്തിലാണ്.


Click it and Unblock the Notifications