'കോൺഗ്രസ് അധ്യക്ഷനാകാൻ തരൂർ യോഗ്യൻ', ശശി തരൂരിനെ പിന്തുണച്ച് കെ സുധാകരൻ
തിരുവനന്തപുരം: ഗാന്ധി കുടുംബം പിന്മാറിയതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. അശോക് ഗെഹ്ലോട്ടിന്റെയും ശശി തരൂരിന്റെയും അടക്കമുളള പേരുകള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന് ശശി തരൂര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ ശശി തരൂരിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നിരിക്കുകയാണ്.
എഐസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യനാണെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. ശശി തരൂരിന് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അദ്ദേഹം മത്സരിക്കട്ടെ. കൂടുതല്‍ വോട്ട് ലഭിക്കുന്നയാള്‍ ജയിക്കും. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് അധ്യക്ഷനെ ജനാധിപത്യ രീതിയിലൂടെ കണ്ടെത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞതിന് ശേഷം പാര്‍ട്ടി ഇതുവരെ സ്ഥിരം അധ്യക്ഷനെ തിരഞ്ഞെടുത്തിട്ടില്ല. സോണിയാ ഗാന്ധിയാണ് ഇടക്കാല അധ്യക്ഷ പദവിയിലിരിക്കുന്നത്.

കോണ്‍ഗ്രസില്‍ നേതൃമാറ്റം പാര്‍ട്ടിക്ക് ഉളളിലും പുറത്തും ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്.. കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും തോറ്റ പാര്‍ട്ടിക്ക് 2024ല്‍ ഒരു തിരിച്ച് വരവ് ഉണ്ടാകണമെങ്കില്‍ നേതൃത്വത്തിലെ അനിശ്ചിതത്വമാണ് ആദ്യം മാറേണ്ടത് എന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ രാജി. അതിന് ശേഷം അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍. പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയും പ്രസിഡണ്ട് തിരഞ്ഞെടുപ്പിലേക്ക് നോമിനേഷന്‍ കൊടുക്കുന്നില്ലെന്ന തീരുമാനത്തിലാണ്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
ഗുലാം നബി ആസാദ് അടക്കമുളള മുതിര്‍ന്ന നേതാക്കളുടെ രാജിയും പാര്‍ട്ടിക്കുളളില്‍ തുടരുന്ന ജി 23 നേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തിന് കാര്യങ്ങള്‍ കഠിനമാക്കുന്നു. ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെങ്കില്‍ ജി 23 പ്രതിനിധിയായി ശശി തരൂര്‍ മത്സരിക്കാനാണ് സാധ്യത. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെങ്കിലും മത്സരിച്ചാലും ജി 23 സംഘത്തില്‍ നിന്ന് ആരെങ്കിലും മത്സര രംഗത്ത് ഉണ്ടായേക്കും. മത്സരിക്കുന്നത് സംബന്ധിച്ചുളള ചോദ്യത്തിന് ശശി തരൂര്‍ നല്‍കിയ മറുപടി മൂന്നാഴ്ച കഴിഞ്ഞ് കാണാം എന്നതാണ്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ പ്രസിഡണ്ടാകട്ടെ. താന്‍ മത്സരിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications