11 ജില്ലകളിൽ അധ്യക്ഷൻമാരായി, 3 ജില്ലകളിൽ പൊരിഞ്ഞ തർക്കം; സുധാകരൻ വീണ്ടും ദില്ലിയിലേക്ക്
തിരുവനന്തപുരം; ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് അന്തിമ തിരുമാനം ഉണ്ടാക്കുന്നതിനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ദില്ലിക്ക് തിരിക്കും. സംഘടന ചുമതലയുള്ള കെസി വേണുഗോപാൽ, കേരളത്തിന്റെ ചുമതയലുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായി സുധാകരൻ ചർച്ച നടത്തും. ഈ ആഴ്ചയോടെ തന്നെ പട്ടിക പ്രഖ്യാപിക്കാമാണ് ഹൈക്കമാന്റ് ശ്രമം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

നിലവിൽ 11 ജില്ലകളിൽ ഒറ്റപേരിലേക്കെത്താൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് ഇപ്പോഴത്തെ പ്രതിസന്ധി. കൊല്ലത്ത് പി രാജേന്ദ്ര പ്രസാദിന്റെ പേരാണ് കെപിസിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഉയർത്തിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ജില്ലാ തലത്തിൽ ഉയരുന്നത്.

രാജേന്ദ്ര പ്രസാദിനെ നിർദ്ദേശിച്ചതിൽ കൊടിക്കുന്നിലിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി പ്രവര‍്ത്തകർ രംഗത്തെത്തിയിരുന്നു. 'കൊടിക്കുന്നിലിന് പിരിവ് നടത്താനുള്ള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദം' എന്ന് എഴുതിയതടക്കമുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. രാജേന്ദ്ര പ്രസാദിന്റെ പ്രായം സംബന്ധിച്ചാണ് നേതാക്കൾ എതിർപ്പുയർത്തുന്നത്.എന്നാൽ രാജേന്ദ്ര പേരിൽ ഉറച്ച് നിൽക്കുകയാണ് കൊടിക്കുന്നിൽ.

രൂക്ഷമായ തർക്കം നിലനിൽക്കുന്ന മറ്റൊരു ജില്ല പാലക്കാടാണ്. ഇവിടെ എ തങ്കപ്പന്‍, എ വി ഗോപിനാഥ്, വി ടി ബല്‍റാം എന്നിവര്‍ക്ക് വേണ്ടിയുള്ള ചരടുവലികളാണ് നടക്കുന്നത്. സി വി ബാലചന്ദ്രന്റെ പേരും ചിലർ ഉയർത്തുന്നുണ്ട്. എവി ഗോപിനാഥനെ അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ശക്തമാക്കിയിട്ടുണ്ട്. പാർട്ടിയെ ചലിപ്പിക്കാനുള്ള ശേഷിയുള്ള നേതാവാണ് ഗോപിനാഥൻ എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ മുൻപു ഡിസിസി പ്രസിഡന്റായിരുന്ന ഗോപിനാഥിനെ പരിഗണിക്കുന്നതു മാനദണ്ഡത്തിനു വിരുദ്ധമാണെന്നണ് മറുപക്ഷത്തിന്റെ വാദം.
മാത്രമല്ല തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വിമത നീക്കം നടത്തിയ നേതാവിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്ു. പാലക്കാട് എംപി വികെ ശ്രീകണ്ഠനും ഗോപിനാഥനോട് താത്പര്യമില്ല.

ഗോപിനാഥൻ അല്ലേങ്കിൽ മുതിര്‍ന്ന നേതാവ് എ തങ്കപ്പന്‍, യുവ നേതാവ് വി ടി ബല്‍റാം എന്നിവരുടെ പേരാണു പ്രധാനമായും പരിഗണിക്കുന്നത്. വിടി ബൽറാമിന് പാലക്കാട് സംഘടന പ്രവർത്തനം നടത്തി പരിചയമില്ലെന്നാണ് ഒരു കൂട്ടരുടെ ആക്ഷേപം. അതേസമയം എല്ലാ വിഭാഗങ്ങളുമായും അടുത്ത ബന്ധമുള്ള നേതാവാണ് വിടിയെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.

അതേസമയം പോര് കനക്കുമ്പോഴും ഗ്രൂപ്പിന് അതീതനായ സർവ്വസമ്മതനായ ഒരു നേതാവിനെ പാലക്കാട് ചൂണ്ടിക്കാട്ടാൻ കെപിസിസി നേതൃത്വത്തിന് സാധിക്കുന്നില്ല. ആരെയെങ്കിലും ഉൾപ്പെടെയുത്തണമോ തഴയണമെന്നോ ഒരു അഭിപ്രായം താൻ മുന്നോട്ട് വെയ്ക്കില്ലെന്ന് ശ്രീകണ്ഠൻ എംപി പറയുന്നു. അതേസമയം നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവരെ ചുമതല ഏല്‍പിക്കുന്നത് നേതൃത്വം കൂടുതൽ പരിശോധിച്ച ഷേഷം മാത്രമേ ആകാവൂവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും തമ്മിലുള്ള വടംവലിയാണ് ഇപ്പോൾ കെപിസിസി നേതൃത്വത്തിനെ കുഴക്കുന്നത്. ആലപ്പുഴ ബാബു പ്രസാദിന്റെ പേരാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. അതിനിടെ അന്തിമ പട്ടികയിൽ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

ജില്ലകളിൽ നിന്ന് വനിതാ അധ്യക്ഷയ്ക്ക് വേണ്ടി നിർദ്ദേശം പോയിട്ടില്ലേങ്കിലും ഒരാളെയെങ്കിലും ഉൾപ്പെടുത്തണമെന്ന നിർദ്ദേശം രാഹുൽ ഗാന്ധി മുന്നോട്ട് വെച്ചിരുന്നു.നിലവിൽ കൊല്ലത്ത് മാത്രമാണ് കോൺഗ്രസിന് വനിതാ അധ്യക്ഷ ഉള്ളത്. ഇനി വനിതാ അധ്യക്ഷയെ നിയമിക്കുമെങ്കിൽ തൃശ്ശൂരിൽ പദ്മജ വേണുഗോപാലിന് സാധ്യത തെളിയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം സാധ്യത പട്ടികയിൻ മേൽ എതിർപ്പ് ഉയർത്തിയ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും ഹൈക്കമാന്റഅ ബന്ധപ്പെടുമെന്ന് റിപ്പോർട്ട്.നേരത്തേ ഇരുവരുമായി സമവായ നീക്കത്തിന് ഹൈക്കമാന്റ് ശ്രമം നടത്തിയിരുന്നെങ്കിലും ഇരുവരും ഇടഞ്ഞ് തന്നെ തുടരുകയാണ്. അതേസമയം ഇനിയും അവരുമായി ചർച്ച വേണ്ടതില്ലെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. കൂടുതൽ ചർച്ചകളും കൂടിക്കാഴ്ചകളും പട്ടിക വൈകാൻ കാരണമാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നത് ഇപ്പോഴത്തെ പട്ടികയിലെ നേതാക്കളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം തങ്ങൾക്ക് സ്വീകാര്യമല്ലാത്ത രീതിയിലാണ് പട്ടിക വന്നാൽ സഹകരിക്കാൻ ഇല്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ. പൊട്ടിത്തെറിയുടെ ആദ്യ സൂചന നൽകി ചെന്നിത്തലയുടെ അനുയായികളെന്ന പേരിൽ ചില പ്രവർത്തകർ ആർസി ബ്രിഗേഡ്സ് എന്ന വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രതിഷേധം ശക്തമാക്കിയിരുന്നു. പട്ടിക വന്നാൽ പ്രതിഷേധം ഉണ്ടാക്കണമെന്നും ഡിസിസി പ്രസിഡന്റ് പദം ആഗ്രഹിച്ചവരുടെ അനുയായികളെ ഇളക്കിവിടണമെന്നുമൊക്കെയായിരുന്നു ഗ്രൂപ്പിലെ ആഹ്വാനം. സംഭവം വിവാദമായതോടെ ചെന്നിത്തല വാട്സ് ആപ് ഗ്രൂപ്പിനെ തള്ളി പറഞ്ഞ് രംഗത്തെത്തിയിരുന്നു.

എന്നാൽ ഗ്രൂപ്പ് നേതാക്കളെ തള്ളി കെപിസിസിക്കും ഹൈക്കമാന്റിനും എത്രമാത്രം മുന്നോട്ട് പോകാനാകുമോയെന്ന ചോദ്യവും പ്രസക്തമാണ്. സമ്മർദ്ദം ശക്തമായാൽ മുതിർന്ന നേതാക്കളുമായി ഒരിക്കൽ കൂടി ചർച്ചയ്ക്ക് ഹൈക്കമാന്റ് നിർദ്ദേശിച്ചേക്കുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ മുതിർന്ന നേതാക്കളുടെ കൂടി അഭിപ്രായം കേൾക്കുന്നതോടെ നിലവിലെ പട്ടികയിൽ വലിയ മാറ്റം തന്നെ ഉണ്ടായേക്കാനുള്ള സാധ്യത ഉണ്ട്. സമുദായിക പ്രാതിനിധ്യം ഉറപ്പാക്കുന്നതും വെല്ലുവിളിയായേക്കും. വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ പല പൊട്ടിത്തെറികൾക്കും ഇത് കാരണമായേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
സാരിയിൽ കിടു ലുക്കുമായി നടി ദീപ തോമസ്, സൂപ്പർ ആയിട്ടുണ്ടെന്നു ആരാധകർ












Click it and Unblock the Notifications