എടയന്നൂരിന് വേദനയായി ഷുഹൈബ്.. കളക്ടർക്ക് മുന്നിൽ വിങ്ങിപ്പൊട്ടി പിതാവ് മുഹമ്മദ്! അവനെ എന്തിന് കൊന്നു
മട്ടന്നൂര്‍: അതിക്രൂരമായി വെട്ടിക്കൊല്ലപ്പെട്ട ഷുഹൈബ് എടയന്നൂരിനാകെ വേദനയായി മാറുകയാണ്. ഷുഹൈബിന്റെ വീട്ടില്‍ കണ്ണീര് ഇനിയും തോരാത്ത കുടുംബാങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കുമാകുന്നില്ല. ഷുഹൈബ് കൊല്ലപ്പെട്ട് പത്ത് ദിവസത്തോളമായിട്ടും ഭരണകര്‍ത്താക്കളാരും തിരിഞ്ഞ് നോക്കാത്തതും ഈ കുടുംബത്തിന് വേദനയാകുന്നു.
സര്‍ക്കാര്‍ പ്രതിനിധിയായി പത്താം ദിവസം ഷുഹൈബിന്റെ വീട്ടിലെത്തിയത് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദാണ്. മകന് നീതി വേണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ അച്ഛന്‍ മുഹമ്മദ് കളക്ടര്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.
തിരിഞ്ഞ് നോക്കാതെ സർക്കാർ
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തുള്ളത് ഭരണകക്ഷിയായ സിപിഎം ആണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഈ കൊലപാതകത്തെ അപലപിച്ചത് ദിവസങ്ങള്‍ കഴിഞ്ഞാണ്. മാത്രമല്ല, ഇത്രയും നാളായിട്ടും ഇടത് നേതാക്കളോ ജനപ്രതിനിധികളോ ഈ വീട്ടിലെത്തുകയോ കുടുംബത്തെ കാണുകയോ ഉണ്ടായിട്ടില്ല.
കളക്ടർ കാണാനെത്തി
ഷുഹൈബ് കൊല്ലപ്പെട്ട് പത്താം ദിവസമാണ് ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് എടയന്നൂരിലെ ഷുഹൈബിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. കളക്ടര്‍ക്ക് മുന്നില്‍ മുഹമ്മദ് വാക്കുകള്‍ കിട്ടാതെ വിതുമ്പുകയായിരുന്നു. ഒരു കുറ്റവും ചെയ്യാത്ത തന്റെ മകനെ കൊന്നുകളഞ്ഞിട്ട് ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ഭരണക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ആ അച്ഛന്‍ വിങ്ങിപ്പൊട്ടി.
ആശ്വസിപ്പിച്ച് കളക്ടർ
വൈകിട്ട് അഞ്ചരയോടെയാണ് ഷുഹൈബിന്റെ വീട്ടില്‍ കളക്ടറെത്തിയത്. മുഹമ്മദുമായി അല്‍പ നേരം സംസാരിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു കളക്ടര്‍. സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും കളക്ടറുടെ ഓഫീസുമായി ബന്ധപ്പെടണമെന്നും മീര്‍ മുഹമ്മദ് ഷുഹൈബിന്റെ പിതാവിനോട് പറഞ്ഞു.
നീതിപൂര്‍വ്വമായ അന്വേഷണമല്ല
ഷുഹൈബിന്റെ കൊലപാതകത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണമല്ല നടക്കുന്നതെന്ന് മുഹമ്മദ് ആരോപിക്കുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് ഷുഹൈബുമായി ഒരു ബന്ധവും ശത്രുതയും ഇല്ല. ആ സ്ഥിതിക്ക് കൊല ചെയ്യാന്‍ പറഞ്ഞയച്ചവരെ പിടികൂടണമെന്നും മുഹമ്മദ് ആവശ്യപ്പെടുന്നു.
എന്തിന് ഇല്ലാതാക്കി
എടയന്നൂരിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാറുള്ള ഷുഹൈബിനെ എന്തിന് ഇല്ലാതാക്കിയെന്ന് മുഹമ്മദ് ചോദിക്കുന്നു. മകനെ കൊന്നതില്‍ പങ്കില്ലെന്ന് പറയുന്ന സിപിഎം നേതാക്കള്‍ പിന്നെന്ത് കൊണ്ട് ഇവിടേക്ക് വരുന്നില്ലെന്നും മുഹമ്മദ് ചോദിക്കുന്നു. ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്നാണ് മുഹമ്മദ് ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിക്ക് പരാതി
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. കൊലപാതകത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. പത്ത് ദിവസം കഴിഞ്ഞിട്ടും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. അത് സിപിഎം ഇടപെടല്‍ മൂലം ആണെന്നും കുടുംബം ആരോപിക്കുന്നു.
സിബിഐക്ക് വിടണം
കേസ് അട്ടിമറിക്കാനാണ് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി ശ്രമിക്കുന്നത്. യഥാര്‍ത്ഥ പ്രതികള്‍ സിപിഎം കേന്ദ്രങ്ങളിലാണ് ഒളിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അവരെ കണ്ടെത്താന്‍ സാധിക്കാത്തത്. കേരള പോലീസിന് കേസ് ഫലപ്രദമായി അന്വേഷിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ സിബിഐക്ക് എത്രയും വേഗം കൈമാറണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!
ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!
പെൺകുട്ടികളുടെ ജീൻസിലെ പിടി വിടാതെ രജത് കുമാർ.. ജീൻസ് ധരിച്ചാൽ ഗർഭിണിയാവില്ലെന്ന് വീണ്ടും