Kannur Result: കണ്ണൂരിൽ അത്ഭുതങ്ങൾ ഇതുവരെയില്ല, കെ സുധാകരൻ തന്നെ മുൻപിൽ; ജയരാജന് ക്ഷീണം
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ കണ്ണൂരിൽ ശക്തമായ മുന്നേറ്റവുമായി കെ സുധാകരൻ കുതിക്കുന്നു. ആദ്യ ഘട്ടത്തിൽ എംവി ജയരാജനും ഒപ്പത്തിനൊപ്പം നിന്നപ്പോൾ പിന്നീട് സുധാകരൻ ഒറ്റയ്ക്ക് മുന്നേറുന്ന കാഴ്‌ചയാണ് കാണാൻ കഴിഞ്ഞത്. കണ്ണൂരിൽ ഒരുവട്ടം കൂടി സുധാകരൻ എത്തുമോ എന്ന ചോദ്യത്തിലേക്കാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
നിലവിൽ സുധാകരന്റെ ലീഡ് നില മുപ്പതിനായിരം കടന്നുവെന്നാണ് ലഭ്യമാവുന്ന വിവരം. ആദ്യഘട്ടത്തിൽ പതിയെ പോയ ലീഡ് നില പിന്നീട് കുതിച്ചു കയറുകയായിരുന്നു. എംവി ജയരാജൻ കടുത്ത എതിരാളിയാവുമെന്ന കരുതിയിരുന്ന കണ്ണൂർ മണ്ഡലത്തിൽ പക്ഷേ സുധാകരന്റെ ഏകപക്ഷീയമായ മുന്നേറ്റമാണ് കാണാൻ കഴിയുന്നത്.

കേരളം ഒട്ടാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിലാണ് സുധാകരനും മുന്നോട്ട് കുതിക്കുന്നത്. നേരത്തെ കണ്ണൂരിൽ പോളിങ് ശതമാനം കുറഞ്ഞതും എക്‌സിറ്റ് പോളുകളിൽ കൃത്യമായ മേൽക്കൈ പ്രകടമാവാത്തതും ഒക്കെ സുധാകരന്റെ ജയത്തിന് തടസമാണെന്ന വാദങ്ങൾ ഉയർന്നിരുന്നെങ്കിലും ഇപ്പോഴത്തെ ട്രെൻഡ് അതിനെയൊക്കെ മാറ്റി മറിക്കുന്നതാണ്.
മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം വ്യക്തമായി പ്രകടമാണെന്ന് പറഞ്ഞ ഒരു എക്‌സിറ്റ് പോളുകളും ഇല്ലായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനെയൊക്കെ കാറ്റിൽ പറത്തി കൊണ്ടാണ് സുധാകരൻ മുന്നേറുന്നത്. ജില്ലയിൽ സുധാകരന് പ്രതികൂലമായ സാഹചര്യമാണ് ഉള്ളതെന്നും അത് മണ്ഡലത്തിൽ പ്രതിഫലിക്കുമെന്നും നേരത്തെ പല റിപ്പോർട്ടുകളുമുണ്ടായിരുന്നു.
എന്നാൽ സംഘടനാ തലത്തിൽ നിലവിലുണ്ടായിരുന്ന സകല ഭിന്നതകളുടെയും ആണികല്ല് ഇളക്കി കൊണ്ടാണ് സുധാകരന്റെ മുന്നേറ്റം. നിലവിലെ രീതിയിലാണ് മുന്നോട്ട് പോവുന്നതെങ്കിൽ സിപിഎമ്മിന് വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നത്. കണ്ണൂരിൽ പാർട്ടി നേതൃത്വത്തിൽ നിന്നുള്ള ശക്തനായ സ്ഥാനാർത്ഥിയെ അവരോധിച്ചിട്ടും വോട്ട് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ വെല്ലുവിളിയാകും അവർക്ക് ഉണ്ടാക്കുക. കൂടാതെ പാർട്ടിയുടെ കരുത്തിനെ തന്നെ ചോദ്യം ചെയ്യുന്ന ഫലമാവും സുധാകരൻ ജയിച്ചാൽ ഉണ്ടാവുക.
കണ്ണൂർ കൂടാതെ പതിനേഴ് സീറ്റുകളാണ് ഇക്കുറി യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. അതിൽ സിറ്റിങ് എംപിമാരിൽ ഭൂരിഭാഗവും കരകയറുന്ന ലക്ഷണമാണ് ഉള്ളത്. കൂടാതെ പുതുതായി മത്സരത്തിന് ഇറങ്ങിയവർക്കും ജയപ്രതീക്ഷയുണ്ട്. അതിൽ വടകര മണ്ഡലത്തിൽ മത്സരിച്ച ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ ഉണ്ട്. സിറ്റിങ് എംപിമാരിൽ അടൂർ പ്രകാശ്, ശശി തരൂർ, രമ്യ ഹരിദാസ് എന്നിവരുടെ കാര്യത്തിലാണ് ഇനിയും അന്തിമ തീരുമാനം അറിയാനുള്ളത്.












Click it and Unblock the Notifications