തോൽക്കുമെന്ന് ആണയിട്ടവരുടെ മുൻപിൽ ജയിച്ചുകാട്ടി; കണ്ണൂരിൽ സുധാകരൻ എഫക്റ്റ്, സിപിഎമ്മിന് എട്ടിന്റെ പണി
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വേളയിൽ സംസ്ഥാനത്താകെ പോളിങ് ശതമാനം കുറഞ്ഞപ്പോൾ പലരും ആശങ്ക പ്രകടിപ്പിച്ചപ്പോഴും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അതിലൊട്ടും ആശങ്ക കാട്ടിയിരുന്നില്ല. മത്സര രംഗത്തേക്ക് ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയ സുധാകരനെ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് തിരികെ എത്തിച്ചത്. ആ സുധാകരനാണ് ഇന്ന് കണ്ണൂരിൽ ഒരു ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നോട്ട് കുതിക്കുന്നത്.
സുധാകരന്റെ സ്ഥാനാർത്ഥിത്വം മുതൽ അദ്ദേഹത്തെ പഴിച്ചു കൊണ്ടിരിക്കുന്ന, ഇടക്കാലത്ത് ഉയർന്നുവന്ന വിവാദങ്ങളിൽ അദ്ദേഹത്തിന്റെ എതിർപക്ഷത്ത് നിന്നിരുന്ന പലരും ഇന്ന് അദ്ദേഹത്തിന്റെ കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ്. എങ്കിലും കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചുക്കാൻ പിടിച്ചുകൊണ്ട് ഇത്രയും വലിയൊരു ഭൂരിപക്ഷത്തോടെ പാർലമെന്റ് പടി ചവുട്ടാനുള്ള ഭാഗ്യമാണ് സുധാകരന് കൈവന്നിരിക്കുന്നത്.

സുധാകരന്റെ സ്ഥാനാർത്ഥിത്വവും മറ്റ് വിവാദങ്ങളും
തുടക്കത്തിൽ മത്സരിക്കാൻ കൂട്ടാക്കാതിരുന്ന കെ സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ് കണ്ണൂരിൽ മത്സരിക്കാനും കെപിസിസി അധ്യക്ഷ സ്ഥാനം തുടർന്നും വഹിച്ചു കൊള്ളാനും സുധാകരനോട് കേന്ദ്ര നേതൃത്വം നിർദ്ദേശിക്കുന്നത്.
എന്നാൽ പുറമെ ഉള്ളതിനേക്കാൾ കൂടുതൽ ശത്രുക്കൾ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ടെന്ന് വ്യക്തമായ തിരിച്ചറിവിലൂടെ മുന്നോട്ട് പോയ സുധാകരൻ കരുതലോടെയാണ് പിന്നീട് നീങ്ങിയത്. ജില്ലയിൽ സുധാകരനുള്ള മോശം ഇമേജ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നായിരുന്നു ഒരു വിഭാഗം അണികളുടെ ആശങ്ക. പ്രതിപക്ഷ നേതാവിനെ പരസ്യമായ തെറി പറഞ്ഞുവെന്ന ആരോപണം ഉൾപ്പെടെ ഉയർന്നു വന്നെങ്കിലും അതൊക്കെ അത്ര ലാഘവത്തോടെ എടുക്കാൻ സുധാകരൻ കൂട്ടാക്കിയില്ല.
കണ്ണൂരിലും കേരളത്തിലും ഒരേ പോലെ ജയം
കേരളത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയത് പോലെ മികച്ച വിജയം സ്വന്തമാക്കുക എന്നതായിരുന്നു കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ സുധാകരന്റെ മുഖ്യ ചുമതല. എന്നാൽ അതിനിടയിൽ സ്വന്തം മണ്ഡലത്തിനെയും അദ്ദേഹത്തിന് പരിഗണിക്കേണ്ട സാഹചര്യം വന്നിരുന്നു. എന്നാൽ സംഘടനാ തലത്തിൽ എന്നും വച്ച് പുലർത്തിയ കണിശത കൊണ്ട് അണികളെ നിലക്ക് നിർത്തിയ സുധാകരൻ കണ്ണൂരിൽ മികച്ച പ്രചരണം തന്നെയാണ് നടത്തിയത്.
വെല്ലുവിളികളും തടസങ്ങളും ഏറെ
മണ്ഡലത്തിലെ ഇടത് ശക്തി കേന്ദ്രങ്ങളുടെ സ്വാധീനവും സ്ഥാനാർത്ഥിയായി എംവി ജയരാജന്റെ കടന്ന് വരവും ചില്ലറ വെല്ലുവിളി ആയിരുന്നില്ല ഇത്തവണ സുധാകരന് മുന്നിൽ തീർത്തത്. എന്നാൽ കെപിസിസി അധ്യക്ഷനെ ജയിപ്പിക്കുക എന്ന ലക്ഷ്യം അണികളും കൂടി ഏറ്റെടുത്തതോടെയാണ് പ്രചാരണം കളറായത്. എന്നാൽ മറ്റൊരു വെല്ലുവിളി കൂടി ഇവിടെ സുധാകരനെ കാത്തിരിപ്പുണ്ടായിരുന്നു.
നേരത്തെ കോൺഗ്രസിൽ പ്രവർത്തിച്ച സി രഘുനാഥിന്റെ വരവാണ് അദ്ദേഹത്തെ കുഴക്കിയ കാര്യം. യുഡിഎഫിന്റെ പ്രത്യേകിച്ച് കോൺഗ്രസിന്റെ വോട്ടുകൾ അദ്ദേഹം പിടിക്കുമെന്ന ആശങ്ക തുടക്കത്തിലേ ഉയർന്നിരുന്നു. എൻഡിഎ സ്ഥാനാർത്ഥിയായി രഘുനാഥ് മത്സരിക്കുമ്പോൾ അത് സിപിഎം പ്രചാരണ ആയുധവുമാക്കുമെന്ന് കോൺഗ്രസിന് ഉറപ്പായിരുന്നു.
ഒടുവിൽ ആശിച്ച ജയം
എന്നാൽ എല്ലാ പ്രതികൂല ഘടകങ്ങളെയും തകർത്തെറിഞ്ഞു കൊണ്ടാണ് സുധാകരൻ ഒടുവിൽ തന്റെ മണ്ഡലത്തിൽ ജയിച്ചു കയറിയത്. അതും വമ്പൻ ഭൂരിപക്ഷത്തിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. കണ്ണൂർ ഉൾപ്പെടെ യുഡിഎഫ് നേടിയ 18 സീറ്റുകളുടെയും ക്രെഡിറ്റ് ഇതോടെ സുധാകരനെ തേടി എത്തുകയാണ് ചെയ്‌തത്. സ്വന്തം മണ്ഡലത്തിലെ വിജയവും ഒപ്പം യുഡിഎഫിന്റെ വമ്പൻ മുന്നേറ്റവും കൂടിയായപ്പോൾ സുധാകരന് അത് ഇരട്ടി മധുരമായി.












Click it and Unblock the Notifications