ഇരട്ട ദുരന്തങ്ങളുടെ ഞെട്ടലിൽ കേരളം, ഡിസാസ്റ്റർ ടൂറിസം അരുത്, വ്യാജ വാർത്തകൾ ഷെയർ ചെയ്യരുത്
കരിപ്പൂർ: ഇരട്ട ദുരന്തങ്ങളുടെ ഞെട്ടലിലാണ് കേരളം. ഇടുക്കിയിലെ മണ്ണിടിയൽ ദുരന്തത്തിന് ശേഷം കരിപ്പൂർ വിമാനാപകടവും സംഭവിച്ചതോടെ കേരളത്തിന് ഇന്ന് ദുഖവെളളിയായി മാറിയിരിക്കുകയാണ്. അപകടമുണ്ടായപ്പോൾ രക്ഷകരായ നാട്ടുകാർ മുതൽ പരിക്കേറ്റവർക്ക് രക്തം എത്തിക്കാനടക്കം സോഷ്യൽ മീഡിയയിൽ കൈ കോർത്തവർ വരെ ഈ ദുരന്തത്തെയും ഒരുമിച്ച് നേരിടുകയാണ്. അതിനിടയിലും ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. ഡോക്ടർ നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
'' ഒന്നിലധികം ദുഖകരമായ സംഭവങ്ങൾ ഉണ്ടായ ദിവസമാണല്ലോ. എല്ലാവർക്കും അറിയാവുന്ന, എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ മാത്രം ഓർമിപ്പിക്കുകയാണ്.
1. വ്യാജ വാർത്തകൾ പങ്കുവയ്ക്കാതിരിക്കുക. അറിഞ്ഞുകൊണ്ടാവില്ല പലപ്പൊഴും നിങ്ങൾ ചെയ്യുന്നത്. ഒരുപക്ഷേ ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതിയാവും.
ഔദ്യോഗിക വിവരങ്ങൾ എന്ന് അവകാശപ്പെടുന്നവ പോലും വേരിഫൈ ചെയ്ത ശേഷം മാത്രം ഷെയർ ചെയ്യുക.
2. ദുരന്ത സ്ഥലത്തേക്ക് കാഴ്ചക്കാരായി പോവാതിരിക്കുക. ഡിസാസ്റ്റർ ടൂറിസം നിങ്ങളോടും ദുരന്തബാധിതരോടും രക്ഷാപ്രവർത്തകരോടും ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ്.
നിങ്ങൾ അപകടത്തിൽ പെടാം. രക്ഷാപ്രവർത്തനത്തിനു തടസമാവാം. നിങ്ങളെ രക്ഷിക്കാൻ ശ്രമിക്കേണ്ട ബാദ്ധ്യതയും രക്ഷാപ്രവർത്തകർക്ക് ഉണ്ടാവാം.
വീട്ടിലിരിക്കുക... അതാണ് നല്ലത്.
3. ആംബുലൻസുകൾ തൊട്ട് രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾ പലതും ഈ മണിക്കൂറുകളിൽ റോഡുകളിലൂടി സഞ്ചരിക്കുന്നുണ്ടാവാം.
അരുത്...റോഡിലിറങ്ങി നിയന്ത്രിക്കാനും വീഡിയോ എടുക്കാനും നിൽക്കരുത്. നിങ്ങൾക്ക് ഈ നിമിഷം ചെയ്യാവുന്ന ഏറ്റവും വലിയ സഹായം വീട്ടിൽ ഇരിക്കുകയെന്നതാണ്.
ആപത്തിൽ പെട്ടവരെക്കാൾ വലിയ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുക.
4. മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. തയ്യാറായിരിക്കുക. താമസിക്കുന്നിടത്തുനിന്ന് മാറുവാൻ അധികൃതർ ആവശ്യപ്പെട്ടാൽ മടിക്കരുത്.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. അപകടത്തിൽ പെട്ട ശേഷം രക്ഷിക്കാൻ നോക്കുന്നതിലും വളരെ എളുപ്പമാണത്
5. അത്യാവശ്യ സാധനങ്ങൾ, സർട്ടിഫിക്കറ്റുകൾ, അത്യാവശ്യത്തിനുളള പണം. ദുരന്ത സമയത്ത് ആവശ്യമായി വന്നേക്കാവുന്ന വസ്തുക്കളടങ്ങിയ കിറ്റുകൾ എല്ലാം തയ്യാറാക്കി സുരക്ഷിത സ്ഥാനത്ത് വയ്ക്കുക.
6. ചുറ്റുമുള്ളവർക്ക് കൂടി എന്തെങ്കിലും സഹായം ആവശ്യമായിരിക്കുമോ എന്ന് ഒന്ന് ശ്രദ്ധിക്കാൻ മറക്കരുത്. വീട്ടിൽ നിന്ന് ഇറങ്ങുമ്പൊ വളർത്തുമൃഗങ്ങളെ സുരക്ഷിതരാക്കാൻ ശ്രമിക്കാതെയിരിക്കരുത്.
7. ഏറ്റവും പ്രധാനമായി....ഇതും കടന്നുപോവും. ഇതും അതിജീവിക്കും.
ഒറ്റയ്ക്കല്ല, ഒന്നിച്ചുതന്നെ.''