എന്തുകൊണ്ട് ഇത്തവണ കർണാടകയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും: ഇതാ ഈ കാരണങ്ങള്‍ ഉത്തരം പറയും
ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് കർണാടകയില്‍ നിന്നും പുറത്ത് വരുന്ന പല സൂചനകളും വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെയെ തന്നെ പാതിവഴിയിൽ മാറ്റേണ്ടി വന്ന ഭരണകക്ഷിയായ ബി ജെ പിക്കെതിരായ അതൃപ്തി മാത്രമല്ല, മറ്റ് നിരവധി ഘടകങ്ങളും ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിനുള്ളിലും വിഭാഗീയതയുടെ പ്രശ്നം ഉണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ പാർട്ടിക്ക് കഴിഞ്ഞേക്കും. 2018-ലെയും 2008-ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന് അതിന്റെ രാഷ്ട്രീയ അടിത്തറ ഒരിക്കലും നഷ്ടമായിട്ടില്ല. ഒരു പക്ഷേ കേരളത്തേക്കാള്‍ പാർട്ടി സംവിധാനം ശക്തമായ മണ്ണാണ് കർണാടകയുടേത്
2018ലെ വോട്ട് ഷെയറുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ കോൺഗ്രസിന് അനുകൂലമായ ഒരു ചെറിയ ചാഞ്ചാട്ടം പോലും സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം നൽകുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേക്കാം. രാഷ്ട്രീയ മാനസികാവസ്ഥ കണക്കിലെടുക്കുമ്പോൾ, ഇത് സാധ്യമാവുമെന്നാണ് പല വിലയിരുത്തലുകളും വ്യക്തമാക്കുന്നത്.

കർണാടകയിൽ നടന്ന കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (2004, 2008, 2013, 2018) 2004, 2008, 2018 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേടിയ സീറ്റുകളുടെ എണ്ണത്തിൽ ബി.ജെ.പിക്ക് പിന്നിലാണെങ്കിലും ബി.ജെ.പിയേക്കാൾ കൂടുതൽ വോട്ടുകൾ കോൺഗ്രസ് നേടിയിരുന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് 38.1 ശതമാനം വോട്ടുകളായിരുന്നു നേടിയത്.
ബിജെപിയുടെ 36.2 ശതമാനം വോട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം രണ്ട് ശതമാനം കൂടുതലായിരുന്നു കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാൽ കോൺഗ്രസ് 80 സീറ്റുകൾ മാത്രമാണ് നേടിയത്, ബിജെപി 104 നിയമസഭാ സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിധിയും സമാനമായിരുന്നു. ബിജെപി 33.9 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസ് 34.8 ശതമാനം വോട്ട് നേടി, എന്നാൽ ബിജെപി 110 നിയമസഭാ സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 80 സീറ്റിൽ ഒതുങ്ങി.
2004 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 28.3 ശതമാനം വോട്ട് നേടുകയും 79 നിയമസഭാ സീറ്റുകൾ നേടുകയും ചെയ്തപ്പോൾ കോൺഗ്രസ് 35.3 ശതമാനം വോട്ട് നേടിയെങ്കിലും 65 നിയമസഭാ സീറ്റുകൾ മാത്രമാണ് നേടിയത്. ബിജെപി 19.9 ശതമാനം വോട്ടുകളിലും 40 സീറ്റുകളിലും ഒതുങ്ങിയപ്പോൾ 36.6 ശതമാനം വോട്ടുകൾ നേടിയ കോൺഗ്രസിന് 122 സീറ്റുകൾ നേടാൻ കഴിഞ്ഞത് 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമായിരുന്നു.
Vastu Tips For Money: കുളികഴിഞ്ഞാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍, ചെയ്താല്‍ പണ നഷ്ടം
ഏതെങ്കിലും ത്രികോണ മത്സരത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് മൂന്നിലൊന്നിൽ കൂടുതൽ വോട്ടുകൾ നേടാനായാൽ, തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിക്കാനുള്ള മികച്ച സാധ്യതയുണ്ട്. ഈ യുക്തി പ്രകാരം, 2004 മുതൽ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും എതിരാളികളെ അപേക്ഷിച്ച് കോൺഗ്രസ് കൂടുതൽ വോട്ടുകൾ നേടിയതിനാൽ കഴിഞ്ഞ രണ്ട് ദശകങ്ങളിൽ കർണാടകയിൽ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസായിരുന്നു വിജയിക്കേണ്ടത്.
എന്നാൽ വോട്ട്-സീറ്റ് പരിവർത്തനം സംബന്ധിച്ച് കോൺഗ്രസിന് പ്രതികൂലമായ സ്ഥിതിയായിരുന്നു കർണാടകയില്‍. ബി.ജെ.പിയുടെ വോട്ട് വിഹിതം കർണാടകയിലെ മൂന്ന് മേഖലകളിൽ വൻതോതിൽ കേന്ദ്രീകരിക്കപ്പെട്ടതാണ് ഇതിന് പ്രധാന കാരണം, മുംബൈ കർണാടക, തീരദേശ കർണാടക, മധ്യ കർണാടക, ഈ പ്രദേശങ്ങളിൽ ബി ജെ പിക്ക് വൻ വിജയങ്ങൾ നേടാന്‍ സാധിച്ചു.
തെക്കൻ കർണാടക മേഖലയിൽ മാത്രമാണ് ജെഡി(എസ്)ന് കാര്യമായ സാന്നിധ്യമുള്ളതെങ്കിലും കർണാടകയിലെ എല്ലാ മേഖലകളിലും കോൺഗ്രസ് വോട്ടുകൾ വ്യാപകമായി വ്യാപിച്ചിരിക്കുന്നു.. ബി ജെ പിയിൽ നിന്നും ജെ ഡി എസ്സിൽ നിന്നും മാറുന്ന നാലു ശതമാനം വോട്ടുകൾ മാത്രം 2023 ൽ കോൺഗ്രസ് പാർട്ടിക്ക് സംസ്ഥാനത്ത് ഭൂരിപക്ഷം നല്‍കിയേക്കും.
കർണാടകയിലെ വോട്ടർമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ ബിജെപി, ജെഡി(എസ്) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന്റെ പിന്തുണാ അടിത്തറ വളരെ വിശാലമാണ്. 2018 നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌നീതി-സിഎസ്‌ഡിഎസ് നടത്തിയ സർവേയിൽ 51 ശതമാനം ദളിതരും 67 ശതമാനം മുസ്‌ലിംകളും 42 ശതമാനം ആദിവാസി വോട്ടർമാരും 50 ശതമാനം ക്രിസ്ത്യാനികളും 36 ശതമാനം മറ്റ് ഒബിസി ജാതികളും കോൺഗ്രസിന് വോട്ട് ചെയ്തതായി സൂചിപ്പിക്കുന്നു.
ഉയർന്ന ജാതിക്കാർക്കിടയിൽ പോലും 35 ശതമാനം പേർ കോൺഗ്രസിന് വോട്ട് ചെയ്തു. ലിംഗായത്തുകൾ ബിജെപിക്ക് വലിയ പിന്തുണ നല്‍കിയെങ്കിലും അവരിൽ 21 ശതമാനം പോലും കോൺഗ്രസിന് വോട്ട് ചെയ്തു. 2008-ലെയും 2018-ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിലും പല മേഖലകളില്‍ നിന്നുള്ള വോട്ട് സമാഹരിക്കാന്‍ അവർക്ക് സാധിച്ചു.
സംസ്ഥാന ജനസംഖ്യയുടെ 19.5 ശതമാനം ദളിതരും, മുസ്ലീങ്ങൾ (14 ശതമാനം) ആദിവാസികളും (5 ശതമാനം), ക്രിസ്ത്യാനികളും (2 ശതമാനം) ആണെന്നതും ശ്രദ്ധേയമാണ്. ഈ സമുദായങ്ങളെല്ലാം കൂടി സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 38-40 ശതമാനം വരും. സംസ്ഥാനത്തെ ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന മറ്റ് ഒബിസി വിഭാഗങ്ങൾക്കിടയിലും കോൺഗ്രസിന് നല്ല പിന്തുണയുണ്ട്.
ഉയർന്ന ജാതിക്കാരായ വോട്ടർമാർക്കിടയിൽ ബിജെപിക്കാണ് പിന്തുണയെങ്കിലും, കോൺഗ്രസും ഒട്ടും പിന്നിലല്ല, മാത്രമല്ല ഉയർന്ന ജാതിക്കാരായ വോട്ടർമാരെ ആകർഷിക്കാൻ എല്ലായ്‌പ്പോഴും അവർക്ക് സാധിക്കുന്നുമുണ്ട്. വൊക്കലിഗകൾ ജെഡി (എസ്) ന് വോട്ട് ചെയ്യുമെങ്കിലും കോൺഗ്രസിനും അവർക്കിടയിൽ പിന്തുണയുണ്ട്. വോട്ടർമാർക്കിടയിലെ അതൃപ്തി കണക്കിലെടുക്കുമ്പോൾ, 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നിർണായക മുൻതൂക്കം നൽകിക്കൊണ്ട് വോട്ടർമാരുടെ ഒരു വിഭാഗം കോൺഗ്രസിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications