നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം, ദിലീപിന് നിര്‍ണായകമായി കാവ്യാ മാധവന്റെ മൊഴി
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരവേ പ്രതിയായ ദിലീപിന് നിര്‍ണായകമായി ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മൊഴി. കേസിലെ മുപ്പത്തിനാലാം സാക്ഷിയാണ് കാവ്യാ മാധവന്‍. കഴിഞ്ഞ ദിവസം വിസ്താരത്തിനിടെ കാവ്യാ മാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരുന്നു.
നടിയെ തട്ടിക്കൊണ്ട് പോകാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം ആരോപിക്കപ്പെടുന്ന ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന വാദത്തിന് ബലമേകാനായിരുന്നു കാവ്യാ മാധവനെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ

2017ലാണ് കൊച്ചിയില്‍ വെച്ച് മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ ദിലീപ് നടത്തിയ ഗൂഢാലോചന ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയോട് ദിലീപിന് ശത്രുത ഉണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായി പള്‍സര്‍ സുനി അടക്കമുളള പ്രതികള്‍ക്ക് കൊട്ടേഷന്‍ നല്‍കി എന്നുമാണ് ആരോപണം. അതേസമയം തന്നെ മനപ്പൂര്‍വ്വം കള്ളക്കേസില്‍ കുടുക്കിയതാണ് എന്നാണ് ദിലീപ് ആരോപിക്കുന്നത്
Also Read: 10,000 രൂപ നിക്ഷേപിക്കൂ, 7 ലക്ഷത്തോളം തിരികെ നേടാം!

സിനിമാ രംഗത്ത് ഉളള നിരവധി പേരാണ് നടിയെ ആക്രമിച്ച കേസില്‍ സാക്ഷി പട്ടികയില്‍ ഉളളത്. വിസ്താരത്തിനിടെ നടി ഭാമ, ബിന്ദു പണിക്കര്‍ അടക്കമുളളവര്‍ കൂറ് മാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. ഏറ്റവും ഒടുവിലാണ് കാവ്യാ മാധവനും കൂറ് മാറി പ്രതിഭാഗത്തിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഇതോടെ കാവ്യയെ ക്രോസ് വിസ്താരം നടത്താന്‍ പ്രോസിക്യൂഷന്‍ കോടതിയോട് അനുമതി തേടിയിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം കാവ്യയുടെ ക്രോസ് വിസ്താരം നീണ്ടു.
അന്യനിലെ നായിക സദയെ കണ്ടോ! വൈറലായി സദയുടെ പഴയ ഗ്ലാമറസ് ചിത്രങ്ങൾ

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യം ഉളളതായി സിനിമാ രംഗത്തുളള പലരും വെളിപ്പെടുത്തിയിരുന്നു. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായ സംഭവം നേരത്തെ അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പ് കൊച്ചിയില്‍ വെച്ച് നടന്നപ്പോള്‍ ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായ സംഭവത്തിന് കാവ്യ അടക്കമുളള ചിലർ സാക്ഷിയായിരുന്നു എന്നാണ് മൊഴി ലഭിച്ചിരുന്നത്.
Also Read: വെറും 50 രൂപയില്‍ അക്കൗണ്ട് ആരംഭിക്കൂ; 8 ശതമാനം വരെ ആദായം നേടാം

എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കാവ്യാ മാധവന്‍ ഈ മൊഴി മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ കോടതിയില്‍ എത്തി കീഴടങ്ങുന്നതിന് മുന്‍പ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന കടയില്‍ എത്തിയിരുന്നുവെന്ന് പോലീസിന്റെ കുറ്റപത്രത്തിലുണ്ട്. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ട് എന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വന്‍ കോളിളക്കം സിനിമയ്ക്ക് അകത്തും പുറത്തും സൃഷ്ടിച്ച കേസില്‍ മുന്നൂറില്‍ അധികം സാക്ഷികള്‍ ആണ് ഉളളത്. അതില്‍ 178 പേരുടെ സാക്ഷി വിസ്താരം ആണ് ഇതിനകം പൂര്‍ത്തിയായിരിക്കുന്നത്.. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി വിചാരണക്കോടതിക്ക് നിശ്ചിത സമയം അനുവദിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിന് ഈ സമയ പരിധി അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സമയം നീട്ടി നല്‍കണമെന്ന് വിചാരണക്കോടതി അഭ്യര്‍ത്ഥിച്ചു.
കണ്ണ് തള്ളിപ്പോകും! 58 കിലോ ഭാരമുളള ഗൗണിൽ നടി എസ്തർ

വിചാരണ കോടതി ജഡ്ജിയായ ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ആറ് മാസം കൂടി സമയം വേണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇനി സമയം നീട്ടി നല്‍കില്ലെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് മൂന്നാം തവണയാണ് കൂടുതല്‍ സമയം വേണം എന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിക്കുന്നത്. കൊവിഡിന്റെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിചാരണയ്ക്ക് കൂടുതല്‍ സമയം വേണം എന്നുളള ആവശ്യം..












Click it and Unblock the Notifications