കിംഗായില്ലെങ്കിലും കെസി കിംഗ്‌മേക്കര്‍ തന്നെ..! എംഎല്‍എമാരുടെ പിന്തുണ വെറുതെ കിട്ടിയതല്ല
നിയമസഭാ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ നിറഞ്ഞുനിന്ന സസ്‌പെന്‍സിനും മറ്റ് കാര്യങ്ങള്‍ക്കും വിരാമമിട്ട് കൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തിരിക്കുകയാണ്. കെസി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ മത്സരമായിരുന്നു കാഴ്ച വെച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളില്‍ ഒരാളാണ് എന്നതിനാല്‍ കെസിക്കൊപ്പമായിരുന്നു എംഎല്‍മാരില്‍ മഹാഭൂരിപക്ഷവും.
കേരള രാഷ്ട്രീയത്തില്‍ നിന്നും ദേശീയ തലത്തിലേക്ക് ഉയര്‍ന്നു വന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതവും പലര്‍ക്കും പ്രചോദനമാണ്. ഇത്തവണ കേരളത്തില്‍ യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ വിജയം കൊയ്തപ്പോള്‍ അതിന്റെ അണിയറയില്‍ വാര്‍ റൂമുമായി കെസിയും ഉണ്ടായിരുന്നു. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ വളരെ കൃത്യമായി സംഘടനയുടെ താഴെ തട്ടില്‍ എത്തിക്കാനും അവരെ പ്രചോദിപ്പിക്കാനും കെസി ഒന്നര മാസത്തോളമായി കേരളത്തില്‍ തന്നെ തുടരുകയായിരുന്നു.

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന ജയം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാരുടെ പിന്തുണയില്‍ കെസി അവകാശവാദം ഉന്നയിച്ചു. കേന്ദ്ര നേതൃത്വവുമായുള്ള കെസിയുടെ ബന്ധവും ഹൈക്കമാന്‍ഡിലെ പിടിപാടും കര്‍ണാടകയിലേതിന് സമാന സാഹചര്യമാണ് കേരളത്തിലും സൃഷ്ടിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം
ഒറ്റ രാത്രി കൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിയാകാം എന്നത് കെസിയുടെയും തന്ത്രമായിരുന്നില്ല. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് കേരളത്തില്‍ അധികാരം പിടിച്ചപ്പോള്‍ അതിന്റെ പിന്നണിയില്‍ കെസി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. 2021 ല്‍ വിഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അവരോധിക്കുന്നത് പോലും കെസി വേണുഗോപാലാണ്.
അന്ന് തൊട്ട് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെസി വേണുഗോപാല്‍ കിംഗ്‌മേക്കറുടെ റോളില്‍ ഉണ്ട്. ജയിച്ചുകയറിയവരില്‍ വലിയൊരു ശതമാനം എംഎല്‍എമാരും കെസിക്ക് പിന്നില്‍ അണിനിരന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. അമ്പതോളം എംഎല്‍എമാരാണ് കെസിയെ പിന്തുണച്ചത്. പ്രധാനപ്പെട്ട ചില മറ്റ് നേതാക്കളെ തഴഞ്ഞുകൊണ്ടാണ് കെസി ഈ പിന്തുണ നേടിയത്.
കെസിയുടെ രാഷ്ട്രീയ ജീവിതം
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്റെയും ജാനകി അമ്മയുടെയും മകനായി 1963 ഫെബ്രുവരി 4-നാണ് കെസി വേണുഗോപാല്‍ ജനിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, പയ്യന്നൂര്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാലയിലും വോളിബോള്‍ താരമായും സജീവമായിരുന്നു. കെഎസ്യു യൂണിറ്റ് പ്രസിഡന്റായും തളിപ്പറമ്പ് താലൂക്ക് ട്രഷററായും പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് കെഎസ്‌യു സംസ്ഥാന അധ്യക്ഷനായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി 1993 മുതല്‍ 2000 വരെ പ്രവര്‍ത്തിച്ച് സംഘടനാതലത്തില്‍ ശ്രദ്ധേയനായ നേതാവായി വളര്‍ന്നു. 1990-കളുടെ അവസാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം വളരെ വേഗത്തില്‍ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങളിലെത്തി. 1996 മുതല്‍ 2009 വരെ കേരള നിയമസഭയില്‍ ആലപ്പുഴയെ പ്രതിനിധീകരിച്ച് അദ്ദേഹം എംഎല്‍എ ആയി സേവനമനുഷ്ഠിച്ചു.
പിന്നീട് 2009-ല്‍ ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയായും സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനനം കൊണ്ട് കണ്ണൂരുകാരനായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ പ്രധാന തട്ടകം ആലപ്പുഴയും പിന്നീട് ഡല്‍ഹിയുമായിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും വിവിധ സമിതികളിലും സജീവമായിരുന്ന അദ്ദേഹം ഭരണപരിചയമുള്ള നേതാവെന്ന നിലയിലാണ് അറിയപ്പെടുന്നത്.
നിലവില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) എന്ന നിലയില്‍ പാര്‍ട്ടിയിലെ ഏറ്റവും നിര്‍ണായകമായ പദവികളില്‍ ഒന്നാണ് അദ്ദേഹം വഹിക്കുന്നത്. 2020-ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2024-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി പുനഃസജ്ജമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് സംസ്ഥാനതല ചുമതലകളും തിരഞ്ഞെടുപ്പ് ഏകോപനവും കൈകാര്യം ചെയ്യുന്നതില്‍. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ജയത്തില്‍ കെസി വേണുഗോപാലിന് വലിയ പങ്കുണ്ടെന്നതാണ് യാഥാര്‍ഥ്യം.
കുടുംബജീവിതം
കെസി വേണുഗോപാല്‍ തന്റെ സ്വകാര്യ ജീവിതം പൊതുജീവിതത്തില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്താന്‍ താല്‍ര്യപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യ ആശ വേണുഗോപാല്‍, തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്നു (റിട്ടയേര്‍ഡ്).















Click it and Unblock the Notifications