സുരേഷ് ഗോപിയും പത്മജയും കട്ടയ്ക്ക്, തൃശൂർ കിട്ടില്ല, ലീഗിനെ ഞെട്ടിച്ച് തിരൂരങ്ങാടിയിൽ അട്ടിമറിയെന്ന് സിപിഐ
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇടതുപക്ഷം തുടര്‍ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ്. ഇടത് തരംഗമുണ്ടായാല്‍ ഇത്തവണ നൂറിന് മുകളില്‍ സീറ്റുകള്‍ ലഭിച്ചേക്കും എന്നാണ് സിപിഎം വിലയിരുത്തല്‍.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
എന്നാല്‍ സിപിഐയുടെ വിലയിരുത്തല്‍ വ്യത്യസ്തമാണ്. തൃശൂര്‍ അടക്കമുളള സീറ്റുകള്‍ ഇത്തവണ നഷ്ടപ്പെടും എന്നാണ് സിപിഐ കരുതുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

ഇടതുപക്ഷത്തിന് തുടര്‍ഭരണം
സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കും എന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ 91 സീറ്റ് എന്ന നേട്ടം ഇത്തവണ ആവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്നും ചില സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാം എന്നുമാണ് സിപിഐ വിലയിരുത്തുന്നത്. 2016ല്‍ 27 സീറ്റുകളില്‍ മത്സരിച്ച സിപിഐ 19 സീറ്റുകളില്‍ വിജയിച്ചിരുന്നു.

25 സീറ്റുകളില്‍ മത്സരം
ഇത്തവണ രണ്ട് സീറ്റുകള്‍ സിപിഐയ്ക്ക് കുറവായിരുന്നു. 25 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി വിജയം ഉറപ്പിക്കുന്നത് 17 സീറ്റുകളില്‍ ആണ്. മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കുക എന്നുളള നിര്‍ണായക തീരുമാനം ഇത്തവണ സിപിഐ നടപ്പാക്കിയിരുന്നു. തൃശൂരില്‍ വിഎസ് സുനില്‍ കുമാറിന് സീറ്റ് നിഷേധിച്ചത് അടക്കം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശന വിധേയമായിരുന്നു.

തൃശൂര്‍ സീറ്റ് ഇത്തവണ നഷ്ടപ്പെടാന്‍ സാധ്യത
വിഎസ് സുനില്‍ കുമാറിനെ മാറ്റി നിര്‍ത്തിയത് തൃശൂരില്‍ തിരിച്ചടിക്കും എന്നാണ് സിപിഐ കരുതുന്നത്. തൃശൂര്‍ സീറ്റ് ഇത്തവണ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. സിപിഐ അസിസ്റ്റന്‍ഡ് സെക്രട്ടറി പി ബാലചന്ദ്രനെ ആണ് തൃശൂരില്‍ പാര്‍ട്ടി മത്സരിപ്പിച്ചത്. സുനില്‍ കുമാറിന്റെ ജനകീയത ബാലചന്ദ്രനെ തുണച്ചിട്ടില്ലെന്നാണ് പാര്‍ട്ടി തന്നെ വിലയിരുത്തുന്നത്.

അതിശക്തമായ മത്സരം
വര്‍ഷങ്ങളായി യുഡിഎഫ് വിജയിച്ച് പോന്നിരുന്ന തൃശൂര്‍ മണ്ഡലം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വിഎസ് സുനില്‍ കുമാറിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തത്. തൃശൂര്‍ തിരിച്ച് പിടിക്കാന്‍ യുഡിഎഫ് ഇറക്കിയ പത്മജ വേണുഗോപാലും ബിജെപിയുടെ സുരേഷ് ഗോപിയും അതിശക്തമായ മത്സരം ആണ് മണ്ഡലത്തില്‍ കാഴ്ച വെച്ചത്. പത്മജയ്ക്കാണ് വിജയ സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.

സുരേഷ് ഗോപിയുടെ പെട്ടിയില്‍ വോട്ട് വീണാല്‍
എന്നാല്‍ സുരേഷ് ഗോപിയുടെ പെട്ടിയില്‍ കാര്യമായി വോട്ട് വീണാല്‍ അത് ബാലചന്ദ്രനെ തുണച്ചേക്കും എന്നും സിപിഐ കരുതുന്നു. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍, നാട്ടിക, കൊടുങ്ങല്ലൂര്‍, കയ്പമംഗലം എന്നീ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താനാവും എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കാഞ്ഞങ്ങാട്, നാദാപുരം, വൈക്കം, ചേര്‍ത്തല, അടൂര്‍, ചിറയിന്‍കീഴ്, ചാത്തന്നൂര്‍, പുനലൂര്‍, ചടയമംഗലം സീറ്റുകളിലും സിപിഎം ഉറച്ച വിജയം കണക്ക് കൂട്ടുന്നു.

തിരൂരങ്ങാടിയില്‍ അട്ടിമറിയോ
മലപ്പുറത്തെ തിരൂരങ്ങാടിയില്‍ ഇത്തവണ അട്ടിമറി വിജയം നേടാനും സാധ്യത ഉണ്ടെന്നാണ് സിപിഐ വിലയിരുത്തല്‍. മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് കെപിഎ മജീദ് മത്സരിക്കുന്ന തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലകത്താണ് ഇടത് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ മുസ്ലീം ലീഗിന് ഭൂരിപക്ഷം കാര്യമായി ഇടിഞ്ഞിരുന്നു. ഇത്തവണ തിരൂരങ്ങാടിയില്‍ ലീഗിന് ആശങ്കയുണ്ട്..

ഉറപ്പായും 80 സീറ്റ് നേടി
സംസ്ഥാനത്ത് ഏത് സാഹചര്യത്തിലും ഉറപ്പായും 80 സീറ്റ് നേടി അധികാരത്തില്‍ വീണ്ടും എത്തും എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നത്. ഇടത് തരംഗം ഉണ്ടായാല്‍ 15 മുതല്‍ 20 സീറ്റുകള്‍ വരെ അധികം ലഭിച്ചേക്കുമെന്നും നൂറിന് മുകളിലേക്ക് സീറ്റ് നില പോയേക്കാം എന്നും സിപിഎം വിലയിരുത്തുന്നു. വികസനം അടക്കമുളള ഭരണനേട്ടങ്ങള്‍ തുണച്ചിട്ടുണ്ട് എന്നാണ് സിപിഎമ്മിന്റെ നിഗമനം.












Click it and Unblock the Notifications