മുന്നണി വിടുന്നെങ്കില്‍ വിടട്ടേയെന്ന് ബിജെപി; വെട്ടിലായി ബിഡിജെഎസ്, ബിജെപി പരിഗണിക്കാത്തതില്‍ പരിഭവം
കൊച്ചി: എന്‍ഡിഎയിലെ അതൃപ്തി പരസ്യമാക്കിയിട്ടും പ്രശ്നപരിഹാരത്തിന് ബിജെപി മുന്‍കൈ എടുക്കാതായതോടെ വെട്ടിലായി ബിഡിജെഎസ്. നേരത്തെ വാഗ്ദാനം ചെയ്ത പദവികള്‍ കിട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ ബിഡിജെഎസ് നേതാക്കള്‍ പലതവണ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്താതിരുന്ന ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണെന്ന് ബിഡിജെഎസ് പ്രഖ്യാപിച്ചത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിച്ച അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അവര്‍ക്ക് തന്നെ നല്‍കാനായിരുന്നു എന്‍ഡിഎ തീരുമാനം. എന്നാല്‍ സമ്മര്‍ദ്ദ തന്ത്രത്തിന്‍റെ ഭാഗമായി അരൂരില്‍ നിന്ന് മത്സരിക്കുന്നതില്‍ ബിഡിജെഎസ് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബിജെപി തയ്യാറാവുമെന്നായിരുന്നു ബിഡിജെഎസ് നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ ഈ പ്രശ്നങ്ങളിലൊന്നും ബിജെപി കാര്യമായ ശ്രദ്ധ പതിപ്പിക്കാതിരുന്നതോടെ വലിയ വെട്ടിലാണ് ബിഡിജെഎസ് നേതാക്കള്‍ അകപ്പെട്ടിരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ബിഡിജെഎസിന്‍റെ പ്രതീക്ഷ
അരൂര്‍ സീറ്റിന്‍റെ കാര്യത്തില്‍ ബിജെപി നേതൃത്വം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവുമെന്നായിരുന്നു ബിഡിജെഎസിന്‍റെ പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല ബിഡിജെഎസ് ഉപേക്ഷിച്ച സീറ്റിലേക്ക് ബിജെപി വളരെ പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ബിഡിജെഎസിന്‍റെ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കേണ്ടെന്നായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം ആളുകളുടേയും നിലപാട്.
കേന്ദ്രനേതൃത്വത്തെ കണ്ടെങ്കിലും
പരാതിയുമായി ബിഡിജെഎസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ കണ്ടെങ്കിലും അവിടെ നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങല്‍ പാലിക്കാന്‍ തയ്യാറാവണമെന്നായിരുന്നു ബിഡിജെഎസിന്‍റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ല.
പോണെങ്കില്‍ പോട്ടെ
ബിഡിജെഎസിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെതില്ലെന്നും മുന്നണി വിട്ടുപോവുകയാണെങ്കില്‍ പോവട്ടേയെന്നുമായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ നിലപാട്. പാലായില്‍ ബിഡിജെഎസ് ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ട് മറിച്ചെന്ന വിലയിരുത്തലാണ് ബിജെപിയുടെ അതൃപ്തിക്ക് പ്രധാന കാരണം.
പാലാ ഉപതിരഞ്ഞെടുപ്പില്‍
പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് വേണ്ട വിധത്തില്‍ സഹകരിച്ചില്ലെന്ന റിപ്പോര്‍ട്ടും കേന്ദ്ര നേതൃത്വത്തിന്‍റെ അതൃപ്തിക്കിടയാക്കി. ഇതിനു പിന്നാലെയാണ് അരൂര്‍ സീറ്റിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളും ഉടലെടുത്തത്. തുടര്‍ച്ചയായി സമ്മര്‍ദ്ദമുണ്ടാക്കുന്ന ബിഡിജെഎസ് നിലപാട് മുന്നണിയില്‍ ഭിന്നതയുണ്ടാക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ പ്രധാന പരാതി.
സ്ഥാനമാനങ്ങൾ നൽകാനാകില്ല
ദില്ലിയിലെത്തിയ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് ആയിരുന്നു. ഒക്ടോബര്‍ 21 ലെ ഉപതിരഞ്ഞെടുപ്പിനു മുൻപ് ബിഡിജെഎസിനു സ്ഥാനമാനങ്ങൾ നൽകാനാകില്ലെന്നും അദ്ദേഹം തുഷാര്‍ വെള്ളാപ്പള്ളിയെ ബോധ്യപ്പെടുത്തി.
നിലപാട് മയപ്പെടുത്തല്‍
സമ്മര്‍ദ്ദത്തിന് ബിജെപി വഴങ്ങില്ലെന്ന് വ്യക്തമായതോടെയാണ് നിലപാട് മയപ്പെടുത്തി ഉപതിരഞ്ഞെടുപ്പുമായി സഹകരിക്കാന്‍ ബിഡിജെഎസ് തയ്യാറായത്. അരൂരില്‍ മത്സരിക്കില്ലെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ബിഡിജെഎസ് നേതാക്കള്‍ വ്യക്തമാക്കിയെങ്കിലും അതിന് വലിയ വിലനല്‍കാന്‍ ബിജെപി നേതാക്കള്‍ തയ്യാറയതുമില്ല.
വിട്ടുകളഞ്ഞ് ബിജെപി
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ ബിഡിജെഎസിന്‍റെ മനം മാറ്റത്തിന് കാര്യമായ ഗൗരവം കൊടുക്കാനോ പ്രതികരിക്കാനോ തയ്യാറാവാതെ വിട്ടുകളയുകയായിരുന്നു ബിജെപി. അരൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ എസ്എന്‍ഡിപിയുടെ പിന്തുണ ഇടതുമുന്നണിക്കായിരിക്കുമെന്നാണ് സൂചന. ഈ സാഹചര്യം കൂടി പരിശോധിക്കുമ്പോള്‍ ബിഡിജെഎസ് വോട്ടുകളില്‍ കാര്യമായ പ്രതീക്ഷ വെക്കേണ്ടതില്ലെന്നാണ് ബിജെപി വിലയിരുത്തുന്നത്.
സംസ്ഥാന കൗണ്‍സിലില്‍
അതേസമയം, അരൂര്‍ സീറ്റ് ഉപേക്ഷിച്ച ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഞായറാഴ്ച്ച ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ ബിഡിജെഎസ് ചര്‍ച്ച ചെയ്യും. പാലായില്‍ വോട്ടുചോര്‍ച്ചയില്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടിക്ക് നേരെ ഉയര്‍ത്തുന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായേക്കും. പാലായില്‍ വോട്ട് കുറഞ്ഞതിന്‍റെ കാരണം ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്നാണ് ബിഡിജെഎസിന്‍റെ അഭിപ്രായം.
ബിജെപിക്കുള്ളിലെ പ്രശ്നം
പാലാ ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഇത് പൊട്ടിത്തെറിയിലേക്ക് എത്തുകയും ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്‍റും ജില്ലാ പ്രസിഡന്‍റും തമ്മില്‍ ഉണ്ടായ തര്‍ക്കങ്ങളും ആരോപണങ്ങളും സംസ്ഥാന നേതൃത്വം പരിശോധിക്കണം. ഇതാകാം പരാജയ കാരണങ്ങളെന്നും ബിഡിജെഎസ് പറയുന്നു.
പരിഗണിച്ചില്ല
പാലായിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബിഡിജെഎസിനെ പരിഗണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മണ്ഡലത്തില്‍ നാലിടത്ത് പ്രചാരണത്തിന് വന്നെങ്കിലും അടുത്ത് തന്നെയുണ്ടായിരുന്ന സ്ഥാനാര്‍ത്ഥി ഹരി അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും ബിഡിജെഎസിനുണ്ട്. ഒപ്പം നിന്നിട്ടും ബിജെപി പരിഗണിക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ ബിഡിജെഎസിന്‍റെ പ്രധാന പരാതി
നാട്ടുകാരെ മാത്രമല്ല നുണ പറഞ്ഞ് ജോളി തന്നേയും പറ്റിച്ചു; സത്യം മനസ്സിലായത് ഇപ്പോള്‍ മാത്രമെന്ന് ഷാജു
കൊല്ലത്ത് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം: കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് അമ്മയുടെ മൊഴി