ഉപതിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമെന്ന് ചെന്നിത്തല, എൽഡിഎഫിന് അഭിമാനിക്കാനില്ലെന്ന് മുല്ലപ്പളളി!
തിരുവനന്തപുരം: കോട്ടകളായ വട്ടിയൂര്‍ക്കാവും കോന്നിയും കൈവിട്ടതിന്റെ ഞെട്ടലിലാണ് യുഡിഎഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തരംഗം യുഡിഎഫിന് ഉപതിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ല. അതേ സമയം അരൂര്‍ കൈവിട്ടെങ്കിലും പാലായും വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുക്കാനായത് എല്‍ഡിഎഫിന് നേട്ടമായി. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന് എതിരായ ജനവികാരമാണ് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും യുഡിഎഫിനുണ്ടായ തോല്‍വി ഗൗരവതരമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നും യുഡിഎഫ് 28ന് യോഗം ചേരുമെന്നും ചെന്നിത്തല പറഞ്ഞു.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തരുത് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരുത്തലുകള്‍ വരുത്തി കോണ്‍ഗ്രസ് മുന്നോട്ട് പോകും. എന്‍എസ്എസിന് സമദൂര സിദ്ധാന്തം തന്നെ ആണെന്നും അത് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫിന് എല്ലാ മത വിഭാഗങ്ങളുടേയും പിന്തുണ ലഭിച്ചിട്ടുണ്ട്.
അരൂരില്‍ യുഡിഫിനുണ്ടായത് തിളക്കമാര്‍ന്ന വിജയമാണ്. അരൂരില്‍ 50കളില്‍ പിഎസ് കാര്‍ത്തികേയന്‍ ജയിച്ചതിന് ശേഷം കോണ്‍ഗ്രസ് വിജയിക്കുന്നത് ആദ്യമായാണ്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ എല്‍ഡിഎഫിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം. ഇടത് ചെങ്കോട്ട തകര്‍ത്ത് ഷാനിമോള്‍ ഉസ്മാന്‍ നേടിയത് ചരിത്ര വിജയമാണ് എന്നും മുല്ലപ്പളളി പറഞ്ഞു.












Click it and Unblock the Notifications