അവിടെ പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞു, വിശ്രമിക്കാൻ ഒരു നിമിഷം പോലും ബാക്കിയില്ലെന്ന് വിഎസ്
തിരുവനന്തപുരം: യുഡിഎഫ് കോട്ടകളായ വട്ടിയൂർക്കാവും കോന്നിയും പിടിച്ചെടുത്ത് ഉജ്ജ്വല നേട്ടമാണ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. 6 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ എൽഡിഎഫ് വിജയിച്ചു. ജാതിസമവാക്യങ്ങളെ കേരളം തൂത്തെറിയുന്ന കാഴ്ചയാണ് വട്ടിയൂർക്കാവിലടക്കം കണ്ടത്. എൽഡിഎഫ് വിജയത്തിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലാണ് വിഎസിന്റെ പ്രതികരണം. കുറിപ്പ് വായിക്കാം: ' ഒരു തെരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ല. പക്ഷെ, ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്തിന്‍റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്നുതന്നെയാണ്. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്‍റെ സൂചന. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യമാണത്.

വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നും ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ഞാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ വിജയം ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെയായിരുന്നു. അതിന്‍റെ കാരണങ്ങളും അദ്ദേഹം പറഞ്ഞു. ഇതെഴുതുമ്പോള്‍, യുഡിഎഫ് നേതാക്കള്‍ ഓരോരുത്തരായി, പ്രതികരണങ്ങളുമായി വന്നുകൊണ്ടിരിക്കുന്നു. അവിടെ പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയംതന്നെ. പക്ഷെ, വിശ്രമിക്കാന്‍ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എല്‍ഡിഎഫ് എന്ന തിരിച്ചറിവും ആവശ്യമാണ്' എന്നാണ് വിഎസിന്റെ കുറിപ്പ്.












Click it and Unblock the Notifications