ചെന്നിത്തലയും മുല്ലപ്പള്ളിയും ഇറങ്ങി, അടൂര്‍ പ്രകാശിനെ മെരുക്കി, ആവേശം വീണ്ടെടുത്ത് കോണ്‍ഗ്രസ്
പത്തനംതിട്ട: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുളള തര്‍ക്കങ്ങളില്‍പ്പെട്ട് കോന്നിയില്‍ വെട്ടിലായ കോണ്‍ഗ്രസിന് ഒടുവില്‍ ആശ്വാസം. അടൂര്‍ പ്രകാശിനേയും റോബിന്‍ പീറ്ററിനേയും പാട് പെട്ടാണെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ചിരിക്കുകയാണ്. തന്റെ സീറ്റായിരുന്ന കോന്നിയില്‍ റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നുളള അടൂര്‍ പ്രകാശിന്റെ ആവശ്യം അംഗീകരിക്കപ്പെടാതിരുന്നതോടെയാണ് കോന്നി കോണ്‍ഗ്രസില്‍ കലാപത്തിന് തുടക്കമായത്.
കോന്നിയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അടൂര്‍ പ്രകാശ്. ഇതോടെ മുല്ലപ്പളളിയും ചെന്നിത്തലയും അനുനയ ശ്രമങ്ങളുമായി നേരിട്ട് രംഗത്തിറങ്ങി. റോബിന്‍ പീറ്ററിന് പുതിയ പദവി നല്‍കിയും കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധത്തെ തണുപ്പിച്ചിരിക്കുകയാണ്.
കോന്നിയിലെ കലാപം
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കോന്നിയില്‍ തന്റെ നോമിനിയായ റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കണം എന്നാണ് അടൂര്‍ പ്രകാശ് മുന്നോട്ട് വെച്ച നിര്‍ദേശം. എന്നാല്‍ ഈഴവ-നായര്‍ സാമുദായിക വോട്ടുകള്‍ക്ക് നിര്‍ണായക സ്ഥാനമുളള കോന്നി പോലൊരു മണ്ഡലത്തില്‍ റോബിന്‍ പീറ്ററാകില്ല മികച്ച സ്ഥാനാര്‍ത്ഥി എന്ന് കോണ്‍ഗ്രസിനുളളില്‍ അഭിപ്രായം ഉയര്‍ന്നു. പത്തനംതിട്ട ഡിസിസിയാണ് അടൂര്‍ പ്രകാശിന് എതിരെ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്.
ഇടഞ്ഞ് അടൂർ പ്രകാശ്
മണ്ഡലത്തില്‍ സാമുദായിക പരിഗണന നോക്കണമെന്നും ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്നും ഡിസിസി പ്രസിഡണ്ട് ബാബു ജോര്‍ജ് പരസ്യമായി നിലപാട് എടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു. ബാബു ജോര്‍ജിനെ വിമര്‍ശിച്ച് അടൂര്‍ പ്രകാശും രംഗത്ത് വന്നതോടെ പോര് കൊഴുത്തു. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് പി മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ അടൂര്‍ പ്രകാശ് പൂര്‍ണമായും ഇടഞ്ഞു.
കോന്നിയിലെ വിമത നീക്കം
റോബിന്‍ പീറ്ററിനെ വിമതനായി കോന്നിയില്‍ മത്സരിപ്പിക്കാനുളള ആലോചന പോലുമുണ്ടായി. കോന്നിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ടിവിയിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് അടൂര്‍ പ്രകാശ് തുറന്നടിച്ചു. തന്റെ നോമിനിയെ സംസ്ഥാന നേതൃത്വം പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് പ്രചാരണത്തില്‍ നിന്ന് പോലും വിട്ട് നില്‍ക്കാനായിരുന്നു അടൂര്‍ പ്രകാശിന്റെ നീക്കം. കോന്നിയില്‍ വലിയ സ്വാധീനമുളള അടൂര്‍ പ്രകാശിന്റെ അസാന്നിധ്യമുണ്ടാക്കിയേക്കാവുന്ന അപകടം തിരിച്ചറിഞ്ഞ സംസ്ഥാന നേതൃത്വം ദ്രുതഗതിയില്‍ ഇടപെടുകയായിരുന്നു.
പറന്നെത്തി നേതാക്കൾ
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ കോന്നിയിലേക്ക് പറന്നു. ഇരുനേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനും യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും അടൂര്‍ പ്രകാശ് സമ്മതിച്ചത്. കോന്നിയില്‍ നടന്ന പരിപാടിയില്‍ വൻ സ്വീകരണമാണ് അണികൾ അടൂർ പ്രകാശിന് നൽകിയത്. ഒട്ടും തൃപ്തി ഇല്ലാത്ത മുഖവുമായി സാന്നിധ്യം അറിയിച്ച അടൂര്‍ പ്രകാശിനെ സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജ് വേദിയില്‍ വെച്ച് ഉമ്മ നല്‍കിയാണ് സന്തോഷം അറിയിച്ചത്.
Recommended Video
റോബിൻ പീറ്ററിന് നഷ്ടപരിഹാരം
അടൂര്‍ പ്രകാശിന്റെ നോമിനിയായ റോബിന്‍ പീറ്ററിനേയും സംസ്ഥാന നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചിരിക്കുകയാണ്. പത്തംതിട്ട ഡിസിസി വൈസ് പ്രസിഡണ്ടായി റോബിന്‍ പീറ്ററിനെ നിയമിച്ചു. കഴിഞ്ഞ ദിവസം റോബിന്‍ പീറ്ററിനെ തലസ്ഥാനത്തേക്ക് വിളിച്ച് വരുത്തി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് വിമത നീക്കത്തില്‍ നിന്ന് റോബിന്‍ പീറ്റര്‍ പിന്മാറിയത്. പി മോഹന്‍ രാജിന് വേണ്ടി കോന്നിയില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് റോബിന്‍ പീറ്റര്‍ വ്യക്തമാക്കി.