സന്തോഷവാർത്ത! ഇനി മുതൽ എല്ലാ ജില്ലകളിലും ഓൺലൈനായി മദ്യം ലഭിക്കും; അറിയേണ്ടത് എന്തൊക്കെ?
തിരുവനന്തപുരം: ഇനി മുതൽബിവറേജസ് കോർപ്പറേഷൻ്റെ മദ്യവില്പന സംവിധാനം വഴി എല്ലാ ജില്ലകളിലേക്കും ഓൺലൈനായി മദ്യം ലഭിക്കും. ഇതിനുള്ള പരിഷ്ക്കാരങ്ങൾ ഓൺലൈൻ സംവിധാനത്തിൽ വരുത്തിയിട്ടുണ്ട്. ഓൺലൈനിൽ പണമടച്ച ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന കോഡുമായി ഔട്ട്ലെറ്റിലെത്തി ക്യൂവിൽ നിൽക്കാതെ മദ്യം വാങ്ങാം എന്നതാണ് പ്രത്യേകത. നേരത്തെ തിരുവനന്തപുരം എറണാകുളം കോഴിക്കോട് ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയിരുന്നു.

സംസ്ഥാനത്തെ ബെവ്ക്കോ ഔട്ട്ലെറ്റുകൾ വഴിയാണ് പുതിയ സംവിധാനത്തിന് വഴിയൊരുങ്ങുന്നത്. ഓൺലൈനിൽ പണം അടച്ച ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന കോഡുമായി കൗണ്ടറിൽ എത്തിയാൽ ക്യൂ നിൽക്കാതെ മദ്യം വാങ്ങാം. https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്.

ഉപയോഗിക്കുന്ന മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തുകൊണ്ട് യൂസർ ഐഡിയും പാസ് വേഡും ഉണ്ടാക്കാം. ഇത് പൂർത്തിയാക്കിയാൽ മദ്യവില്പന ഷോപ്പുകളുടെ വിവരങ്ങളും വിവിധയിനം മദ്യങ്ങളുടെയും വിശദാംശങ്ങൾ അടക്കമുള്ള അടുത്ത പേജിലേക്ക് പ്രവേശിക്കാം.

മദ്യവില്പന നടക്കുന്ന ഷോപ്പുകളുടെയും മദ്യശേഖരത്തിൻ്റെയും വിവരങ്ങൾ അറിഞ്ഞശേഷം അടുത്ത പേജിലേക്ക് പ്രവേശിച്ചാൽ തിരഞ്ഞെടുക്കാവുന്ന ജില്ല, മദ്യശാല എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. ഇതിനുശേഷം പണമടയ്ക്കാനുള്ളതാണ് അടുത്തതായി ചെയ്യേണ്ടത്. പേയ്മെന്‍റിനായി ഇന്‍റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പേയ്മെന്‍റ് വിജയകരമായി പൂർത്തിയാക്കുന്നതോടെ ഫോണിൽ ഒരു റഫറൻസ് നമ്പർ ലഭിക്കും. ചില്ലറ വില്പനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്എംഎസ് സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും.

ഓൺലൈനിൽ പണം അടച്ചശേഷം എത്തുന്നവർക്ക് മദ്യം വിതരണം നടത്താൻ ഔട്ട്ലെറ്റുകളിൽ പ്രത്യേക കൗണ്ടറും കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ നടപ്പിലാക്കിയ സംവിധാനമാണ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്.

അതേസമയം, ഒരു സർക്കാരിനും മദ്യനിരോധനം നടപ്പിലാക്കാൻ കഴിയില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ നേരത്തെ വൺ ഇന്ത്യയോട് പറഞ്ഞിരുന്നു. മദ്യവർജ്ജനത്തിൽ ഊന്നിയ മദ്യനയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

മദ്യനിരോധനമല്ല മറിച്ച് മദ്യത്തിൻ്റെ ഉപയോഗം കുറച്ചു കൊണ്ടു വരാനുള്ള ക്രമാനുഗതമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞുവയ്ക്കുന്നു. ഇത് സംബന്ധിച്ച വേണ്ട നിർദ്ദേശങ്ങൾ കൈക്കൊള്ളാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നേരത്തെ വൺഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സർക്കാരിൻ്റെ മദ്യനയത്തിലെ കാഴ്ചപ്പാട് മന്ത്രി വ്യക്തമാക്കിയിരുന്നു. സമൂഹത്തെ ലഹരിവിമുക്തമാക്കാൻ എക്സൈസ് വകുപ്പിൻ്റെ കീഴിലുള്ള വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വേണ്ട നടപടികൾ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിമുക്തിമിഷൻ ബോധവൽക്കരണ പരിപാടികൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതും സർക്കാർ പരിഗണിക്കുന്നതായി മന്ത്രി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ലഹരിക്ക് അടിമപ്പെട്ട യുവാക്കളെയും മധ്യവയസ്കരെയും കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും പുതിയ തലമുറയിലെ കൂടുതൽ പേർ കഞ്ചാവ് മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർഥങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ വേണ്ട കരുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വൺ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയിരുന്നു.
അമ്മക്ക് സ്നേഹ ചുംബനം നൽകി ബിഗ് ബോസ് താരം ഡിംപൽ ബാൽ... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications