തോക്കും തിരയും കാണാതായ സംഭവം; എസ്‌ഐയുടെ മൊഴിയിൽ ദുരൂഹത ? ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും
തിരുവനന്തപുരം: കേരളത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘത്തിൽ നിന്ന് തോക്കും തിരയും കാണാതായ സംഭവത്തിൽ ദുരൂഹത ഏറുന്നു. നൂറ് മീറ്ററിലധികം റെയിൽവേ ട്രാക്കിൽ അന്വേഷിച്ചിട്ടും തോക്ക് ഇതുവരെ കണ്ടെത്താനായില്ല. ഇതോടെ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ. ജബൽപൂർ ഭാഗത്ത് ഏതാണ്ട് നൂറ്റിയമ്പത് മീറ്ററോളം അരിച്ചു പെറുക്കിയിട്ടും കാണാതായ തോക്കും തിരയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മധ്യപ്രദേശ്-രാജസ്ഥാൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാണ് ഇവിടെ നിന്ന് കേരള പോലീസ് സംഘം യാത്ര തിരിച്ചത്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ഐആർ ബറ്റാലിയനിലെ എസ്ഐയായ വിശാഖിന്റെ കൈവശം ഉണ്ടായിരുന്ന തോക്കും തിരയും അടങ്ങിയ ബാഗ് കാണാതാവുകയായിരുന്നു. ജബൽപൂർ പരിസരത്ത് വെച്ചാണ് ബാഗ് നഷ്‌ടമായതെന്നാണ് സൂചന.

ഇവിടെ പോലീസ് സംഘം വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ കേരള പോലീസ് സംഘം നാട്ടിലേക്ക് മടങ്ങുകയാണ്. ഇവരുടെ ചുമതലയുണ്ടായിരുന്ന കെഎപി ത്രീ കമാണ്ടൻറിനോട് ബറ്റാലിയൻ ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇവർ കേരളത്തിൽ തിരിച്ചെത്തിയ ശേഷം ക്രൈംബ്രാഞ്ച് അന്വേഷം പ്രഖ്യാപിക്കും എന്നാണ് സൂചന. അതേസമയം, സ്‌പെഷ്യല്‍ ട്രെയിനിലെ ക്യാബിനില്‍ പോലീസുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ തിരുവനന്തപുരത്തെ ഐ ആര്‍ ബറ്റാലിയനില്‍ ഉള്‍പ്പെട്ട വിശാഖിന്റെ ബാഗ് മറ്റൊരു ഉദ്യോഗസ്ഥന്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് വിവരം.
മധ്യപ്രദേശില്‍ നിന്നും 200 കിലോമീറ്ററില്‍ അധികം സഞ്ചരിച്ച ശേഷമാണ് തോക്ക് നഷ്‌ടമായ കാര്യം മനസിലാകുന്നത്. ഇതോടെ തോക്ക് തേടി മറ്റൊരു ട്രെയിനില്‍ മധ്യപ്രദേശിലേക്ക് തിരികെ യാത്ര ചെയ്യുകയും ചെയ്‌തിരുന്നു. ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് തോക്കും തിരകളും നഷ്‌ടമായത്. വിശദമമായ അന്വേഷണം നടത്തിയെങ്കിലും തോക്കും തിരകളും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തിൽ മധ്യപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്.
മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്റെ തോക്കും തിരകളുമാണ് നഷ്ടമായത് ഗുരുതരമായ വീഴ്‌ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും.












Click it and Unblock the Notifications