'കേരള പോലീസ് തെരുവ് ഗുണ്ടകളുടെ സംഘമായി മാറിയിരിക്കുന്നു..'; വിമർശനവുമായി കെ മുരളീധരൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട്ടിൽ കയറി അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ച് കെ മുരളീധരൻ എംപി. ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ പോലും മടിക്കില്ലെന്ന് മുരളീധരൻ മുന്നറിയിപ്പു നൽകി. കേരള പോലീസ് തെരുവ് ഗുണ്ടകളുടെ സംഘമായി മാറിയെന്നും, ഡിജിപിയെ പിണറായി ബന്ദിയാക്കി വച്ചിരിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആരോപിച്ചു.
'ഞങ്ങൾക്ക് പറയാനുള്ളത് ഒന്നേയുള്ളൂ. കേരള പോലീസ് തെരുവുഗുണ്ടകളുടെ ഒരു സംഘമായി മാറിയിരിക്കുന്നു. ഇവിടുത്തെ ഡിജിപി എന്ന ഉദ്യോഗസ്ഥനെ പിണറായി ബന്ദിയാക്കി വച്ചിരിക്കുകയാണ്. പകരം ഭരണം നടത്തുന്നത് പിണറായിയുടെ ഓഫീസാണ്. പാർട്ടി സഖാക്കൾ ഡിജിപിയെ ബന്ദിയാക്കി നിർദ്ദേശങ്ങൾ കൊടുക്കുകയാണ്. അവർ യുഡിഎഫിനെ ദ്രോഹിക്കുന്നു, കോൺഗ്രസുകാരെ കള്ളക്കേസിൽ കുടുക്കാൻ നോക്കുന്നു.' രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

'പുലർച്ചെ, ഒരു പിടികിട്ടാപ്പുള്ളിയെ പിടിക്കുന്നതു പോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോയത്. ജനലിലൊക്കെ അടിച്ച് ബഹളമുണ്ടാക്കിയായായിരുന്നു കൊണ്ട് പോകൽ. അറസ്‌റ്റ് വാറന്റ് ഉണ്ട് എന്നു പറഞ്ഞാൽ പോലീസിലോ കോടതിയിലോ ഹാജരാകാൻ മടിയുള്ള ആളല്ല രാഹുൽ. ഇതൊരു ഭീഷണിയാണ്. പിണറായിക്കെതിരെ ആരെങ്കിലും സമരത്തിനു പോയാൽ, അവരെ ഇരുമ്പഴിക്കുള്ളിൽ അടയ്ക്കുമെന്നുള്ള സന്ദേശമാണ് ഇതിൽ നിന്ന് മനസിലാവുന്നത്.' മുരളീധരൻ വ്യക്തമാക്കി.
അതേസമയം, ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടില്‍ വച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്‌റ്റെന്ന് പോലീസ് പറഞ്ഞു. എന്നാൽ പുലര്‍ച്ചെ വീട്ടില്‍ കയറിയുള്ള പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും ആരംഭിച്ചിരുന്നു.
പോലീസ് നടപടിക്കെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. സര്‍ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാടകീയമായ അറസ്‌റ്റെന്ന് സുധാകരൻ ആരോപിച്ചു.
സ്‌തുതിപാഠകരാല്‍ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. രാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ ആ പരിപ്പ് ഇവിടെ വേകില്ലെന്ന് പറഞ്ഞ സുധാകരൻ ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications