കേരളത്തില്‍ ഇടവേളയില്ലാതെ മഴ, എട്ട് മരണം, 12 പേരെ കാണാനില്ല, കോട്ടയത്ത് മന്ത്രിമാര്‍ അടക്കം എത്തി
തിരുവനന്തപുരം: കേരളത്തില്‍ ഇടവേളയില്ലാതെ മഴ തുടരുന്നു. ഇതുവരെ എട്ട് മരണമാണ് സ്ഥിരീകരിച്ചത്. മൂന്നിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കോട്ടയം മണിമലയില്‍ സ്ഥിതി ഗുരുതരമാണ്. പോലീസ് സ്‌റ്റേഷനില്‍ വെള്ളം കയറിയിരിക്കുകയാണ്. കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പ്പൊട്ടലില്‍ ആറ് പേരുമാണ് മരിച്ചത്. കൂട്ടിക്കലില്‍ രണ്ടിടത്തായി നടന്ന ഉരുള്‍പ്പൊട്ടലില്‍ നാല് പേരെ കാണാതായിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ അടക്കം അറിയിച്ചിരിക്കുന്നത്. ഇടുക്കി കൊക്കയാറിലും ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്. ഇവിടെ അഞ്ച് പേരടക്കം ഏഴ് പേരെയാണ് കാണാതായതെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

അതേസമയം കൊക്കയാറില്‍ ഉരുള്‍പ്പൊട്ടി കാണാതായവരില്‍ നാല് പേര്‍ കുട്ടികളാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്‍ന്ന് കിടക്കുന്ന കൊക്കയാര്‍. മന്ത്രിമാര്‍ അടക്കം കോട്ടയത്ത് എത്തിയിട്ടുണ്ട്. മന്ത്രിമാരായ വിഎന്‍ വാസവനും കെ രാജനും കോട്ടയത്തുണ്ട്. ഇവിടെ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരും നേതൃത്വത്തില്‍ നല്‍കും. കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തിയിട്ടുണ്ട്. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയത്ത്് എത്തിയത്. കോട്ടയത്ത് സ്ഥിതി രൂക്ഷമായ അവസ്ഥയിലാണ്. കോട്ടയത്തെ തന്നെ എന്തയാര്‍ ഇളംകാട് ടോപ്പില്‍ മലവെള്ളപ്പാച്ചിലുണ്ട്.
ഇളംകാട് ടോപ്പില്‍ പന്ത്രണ്ട് പേര്‍ ഒരു വീട്ടില്‍ കുടുങ്ങി കിടക്കുകയാണ്. ഒരാളെ ഇവിടെ കാണാതായിട്ടുണ്ട്. എയര്‍ഫോഴ്‌സ് എത്താന്‍ വൈകുന്നതിനാല്‍ ലിഫ്റ്റിംഗിനായി നാവികസേനയുടെ കൂടി സഹായം തേടിയിട്ടുണ്ട്. ഇക്കാര്യം കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം മലയോര മേഖലകളില്‍ ദുരന്ത നിവാരണം, രക്ഷാപ്രവര്‍ത്തനം, മെഡിക്കല്‍ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ തൃശൂര്‍ താലൂക്കിലെ പുത്തൂര്‍, മാടക്കത്തറ പഞ്ചായത്തുകളില്‍ ഉള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ വടക്കന്‍ കേരളത്തിലും കനത്ത മഴ തുടങ്ങിയിരിക്കുകയാണ്.
കണ്ണൂര്‍ തളിപ്പറമ്പില്‍ പല ഭാഗങ്ങളിലും വെള്ളം കയറിരിക്കുകയാണ്. മുക്കോല, ഞാറ്റുവയല്‍, കപ്പാലം, തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് മരിച്ചത് കൂത്താട്ടുകുളം സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്ന നിമ കെ വിജയനുമാണ്. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടും ഒരാളെ കാണാതായി. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തുന്നുണ്ട്. കാണാതായത് ഇതരസംസ്ഥാന തൊഴിലാളിയാണ്.
കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട് മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും, ഈ പ്രദേശങ്ങളില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലകളില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മധ്യകേരളത്തില്‍ മഴയുടെ ശക്തി കുറയുന്നുണ്ട്. വടക്കന്‍-തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഇരട്ടയാര്‍ അണക്കെട്ട് 8.30ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്.
പാലാ മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിരിക്കുകയാണ്. മലക്കപ്പാറ റൂട്ടില്‍ ഗതാഗതം നാളെ നിരോധിച്ചിരിക്കുകയാണ്. മുണ്ടക്കയം-കുട്ടിക്കാനം റൂട്ടില്‍ മുറിഞ്ഞപുഴക്കും പെരുവന്തനത്തിനും ഇടയില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. കോട്ടയം ജില്ലയില്‍ പതിമൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്. ഇവിടെ 222 അംഗങ്ങളാണ് ഉള്ളത്. അതേസമയം വയനാട് ചുരത്തിലെ എട്ടാം വളവില്‍ മരണം വീണുണ്ടായ ഗതാഗത തടസ്സം നീക്കിയിരിക്കുകയാണ്. വ്യാപക കൃഷി നാശമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. 1476 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. 29 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.












Click it and Unblock the Notifications