വാഹനങ്ങളും യാത്രക്കാരും റെഡി പക്ഷെ 'ആപ്പ്' എവിടെ? പ്ലേസ്റ്റോറിൽ എത്താതെ 'കേരള സവാരി', കാത്തിരിപ്പ്
തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി പദ്ധതിയായ കേരള സവാരി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ഇതുവരെ എത്തിയിട്ടില്ല.ഇതോടെ രജിസ്റ്റര്‍ ചെയത് ഡ്രൈവര്‍മാരും കാത്തിരിപ്പിലാണ്.
ഇന്നലെ ഉച്ചയോടെ ഗൂഗിൾ പ്ലേ സ്റ്റോറിയിൽ ലഭ്യമാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ആപ്പ് ജനങ്ങൾക്ക് ലഭ്യമായിട്ടില്ല. തുടർന്ന് ഇന്നലെ രാത്രിയോടെ ആപ്പ് ലഭ്യമാകുമെന്ന് അറിയിപ്പുകൾ ഉണ്ടായെങ്കിലും ഇതുവരെ ആപ്പ് ലഭ്യമായിട്ടില്ല.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി
ഗൂഗിളിന്‍റെ അനുമതിക്കായുള്ള സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്നാണ് തൊഴില്‍ വകുപ്പിന്‍റെ വിശദീകരണം.നിരവധി പേരാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി പദ്ധതിയായ കേരള സവാരിയിൽ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നിരവധി ഓട്ടോ - ടാക്സി ഡ്രൈവരുമാരും ആപ്പ് കാത്തിരിപ്പാണ്.
മിതമായ നിരക്കില്‍ ജനങ്ങള്‍ക്കു ഓട്ടോ, ടാക്സികളില്‍ യാത്രസാധ്യമാക്കുക എന്നതാണ് കേരളം സവാരി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു പദ്ധതി.നിലവിൽ ഗൂഗിളുമായി ഇ-മെയിൽ വഴി മാത്രമാണ് ബന്ധപ്പെടാൻ സാധിക്കുന്നത്. അതിനാൽ, ആപ്പ് എപ്പോൾ പ്രവർത്തനക്ഷമമാകുമെന്ന് കൃത്യമായ മറുപടി അധികൃതർക്കും ഇല്ല.
യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിച്ചത്. കേരള സവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
സുരക്ഷിതവും മിതമായ നിരക്കിലുള്ള യാത്രയുമാണ് കേരള സവാരിയിലൂടെ സംസ്ഥാന സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. പദ്ധതിയിൽ അംഗമാകുന്ന ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേരത്തെ തന്നെ നിർബന്ധമാക്കിയിരുന്നു. കൃത്യമായ പരിശീലനവും നൽകുന്നുണ്ട്. കൂടാതെ പുറത്ത് വരാൻ പോകുന്ന ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു
വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തിൽ അപകടസാധ്യത തോന്നിയാലോ ഈ ബട്ടൺ അമർത്താം'.തീർത്തും സ്വകാര്യമായി ഒരാൾക്ക് അത് ചെയ്യാനാവും. ഡ്രൈവർ പാനിക് ബട്ടൺ അമർത്തിയാൽ യാത്രക്കാരനോ യാത്രക്കാരൻ അത് ചെയ്താൽ ഡ്രൈവർക്കോ ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കുകയില്ല. ബട്ടൺ അമർത്തിയാൽ പോലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇനി ഓപ്ഷൻ തിരഞ്ഞെടുക്കാൻ പറ്റാത്തത്ര അപകടസാഹചര്യത്തിലാണെങ്കിൽ ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ നേരിട്ട് പോലീസ് കൺട്രോൾ റൂമിലേക്ക് കണക്ട്ഡ് ആവും.
തിരക്കുള്ള സമയങ്ങളില്‍ ടാക്സി ചാര്‍ജുകളില്‍ മാറ്റം ഉണ്ടാകില്ല എന്നതാണ് കേരള സവാരിയുടെ മറ്റൊരു പ്രത്യേകത.സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്സികളിൽ അത് 20 മുതൽ 30 ശതമാനം വരെയാണ്. സർവീസ് ചാർജായി ലഭിക്കുന്ന തുക ഈ പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്സ് നൽകാനും മറ്റുമായി ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്നും മുഖ്യന്ത്രി നേരത്തെ അറയിച്ചിരുന്നു.
ഗ്ലാമറസ് ലുക്കിൽ മമ്ത മോഹൻദാസ്... പുത്തൻ ചിത്രങ്ങളും വൈറൽ... കാണാം ചിത്രങ്ങൾ