മികച്ച നടിക്കും മികച്ച നടനും കടുത്ത പോരാട്ടം, സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം ശനിയാഴ്ച
തിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ശനിയാഴ്ച പ്രഖ്യാപിക്കും. ശക്തമായ മത്സരമാണ് ഇത്തവണ വിവിധ വിഭാഗങ്ങളില്‍ സംസ്ഥാന പുരസ്‌ക്കാരത്തിനായി നടക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 80 സിനിമകള്‍ ആണ് സംസ്ഥാന അവാര്‍ഡിന് വേണ്ടിയുളള മത്സര രംഗത്തുളളത്.
Recommended Video
സിനിമകളുടെ സ്‌ക്രീനിംഗ് അന്തിമ ജൂറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മികച്ച നടന്‍, മികച്ച നടി പുരസ്‌ക്കാരങ്ങള്‍ക്കായി ശക്തമായ മത്സരമാണ് ഇത്തവണയുളളത്. വിശദാംശങ്ങള്‍ ഇങ്ങനെ

നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം അധ്യക്ഷയായ അന്തിമ ജൂറിയാണ് സംസ്ഥാന പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്തവണ മത്സരത്തിന് എത്തിയ എന്‍ട്രികളുടെ എണ്ണം കൂടുതലായിരുന്നത് കൊണ്ട് രണ്ട് തരം ജൂറികളാണ് സിനിമകള്‍ വിലയിരുത്തിയത്. ദേശീയ മാതൃകയാണ് ഇക്കാര്യത്തില്‍ ജൂറി പിന്തുടര്‍ന്നത്. മാത്രമല്ല സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിയമാവലി പരിഷ്‌ക്കരിച്ചതിന് ശേഷമുളള ആദ്യത്തെ പുരസ്‌ക്കാര പ്രഖ്യാപനവുമാണിത്.
കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ

ജൂറി തിരഞ്ഞെടുത്ത 30 സിനിമകള്‍ ആണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. മികച്ച നടനുളള പുരസ്‌ക്കാരത്തിനായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളല്ല രംഗത്തുളളത്. ഇത്തവണ മികച്ച നടനുളള പുരസ്‌ക്കാരം പ്രതീക്ഷിക്കപ്പെടുന്നത് ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ബിജുമേനോന്‍, ടൊവിനോ തോമസ് എന്നിവരില്‍ ഒരാള്‍ക്കാണ്. ശക്തമായ പ്രകടനാണ് 2020ല്‍ ഈ നടന്മാരെല്ലാവരും തന്നെ കാഴ്ച വെച്ചത്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പ്രകടനമാണ് സുരാജ് വെഞ്ഞാറമ്മൂടിനെ മികച്ച നടനുളള പുരസ്‌ക്കാര പട്ടികയില്‍ വീണ്ടും എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച നടനുളള പുരസ്‌ക്കാരം സുരാജ് സ്വന്തമാക്കിയിരുന്നു. ഫോറന്‍സിക്, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നിവയാണ് ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍. വെള്ളം എന്ന ചിത്രത്തിലൂടെ ജയസൂര്യയും അയ്യപ്പനും കോശിയിലുമൂടെ ബിജു മേനോനും ട്രാന്‍സ്, സി യു സൂണ്‍ എന്നിവയിലൂടെ ഫഹദ് ഫാസിലും പട്ടികയിലിടം നേടി.

മികച്ച നടിക്കുളള പുരസ്‌ക്കാരത്തിനായും ഇക്കുറി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വ്വതി തിരുവോത്ത്, സംയുക്ത മേനോന്‍ എന്നിവര്‍ക്കൊപ്പം മലയാളികളുടെ പ്രിയ നായിക ശോഭനയും മികച്ച നടിക്കുന്ന പുരസ്‌ക്കാരത്തിനായി മത്സരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശോഭന സംസ്ഥാന പുരസ്‌ക്കാര പട്ടികയില്‍ ഇടം പിടിക്കുന്നത്.

കപ്പേളയിലെ മികച്ച പ്രകടനമാണ് അന്ന ബെന്നിനെ മികച്ച നടിക്കുളള സാധ്യതാ പട്ടികയില്‍ എത്തിച്ചിരിക്കുന്നത്. ആണും പെണ്ണും വെള്ളം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് സംയുക്ത മേനോന് സാധ്യത നല്‍കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയാണ് ശോഭന പട്ടികയില്‍ ഇടം നേടിയത്. വര്‍ത്തമാനം, ആണും പെണ്ണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പാര്‍വ്വതി തിരുവോത്ത് പരിഗണിക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ നെടുമുടി വേണു, അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട്, സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്നിവര്‍ക്കും ഇത്തവണ പുരസ്‌ക്കാരത്തിന് സാധ്യത ഉണ്ട്. മികച്ച ചിത്രത്തിനായി മത്സരിക്കുന്നത് അയ്യപ്പനും കോശിയും, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, വെള്ളം, കപ്പേള, ഒരിലത്തണലില്‍, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നീ ചിത്രങ്ങളാണ്. സുഹാസിനിയെ കൂടാതെ സംവിധായകന്‍ ഭദ്രന്‍, കന്ന സംവിധായകന്‍ പി ശേഷാദ്രിയും അന്തിമ ജൂറിയിലുണ്ട്.












Click it and Unblock the Notifications