കേരളത്തിൽ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇതിന്റെ ഭാഗമായി അതിശക്ത മഴ സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ഇതിന് പുറമെ ശക്തമായ മഴ സാധ്യത കൽപിക്കപ്പെടുന്ന യെല്ലോ അലർട്ട് ഒൻപത് ജില്ലകളിലും ഇന്ന് ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുണ്ടാവുക. നാളെയും മഴ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ അതിശക്തമായ മഴ സാഹചര്യം തുടരാൻ കാരണമായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.
അടുത്ത നാല് ദിവസം മഴ തുടരുമെന്നാണ് പ്രവചനങ്ങൾ വ്യക്തമാക്കുന്നത്. നാളെ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്, ഓറഞ്ച് അലർട്ട്. കൂടാതെ അഞ്ചിടത്ത് യെല്ലോ അലർട്ടും നാളെയുണ്ടാവും. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇത്.
ചൊവ്വാഴ്‌ച പത്ത് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് ആ പത്ത് ജില്ലകൾ. ബുധനാഴ്‌ച ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
അതേസമയം, ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കിയിൽ കനത്ത ജാഗ്രതയാണ് നിലവിലുള്ളത്. കൊക്കയാർ വില്ലേജിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ആളുകളെ മാറ്റി പാർപ്പിക്കാനാണ് തീരുമാനം. പത്ത് കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കാൻ പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയത്.
2021ൽ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒൻപത് പേർ മരിച്ചിരുന്നു. നൂറിലധികം വീടുകൾ പൂർണമായും അത്രതന്നെ വീടുകൾ ഭാഗികമായും തകരുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കുറി നടപടികൾ സ്വീകരിക്കുന്നത്. ഇന്നലെ രാത്രിയോടെ തന്നെ അപകട സാധ്യതയുള്ള ഇടങ്ങളിലെ ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications