വേനൽച്ചൂടിൽ ആശ്വാസമാവും; ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നൽ മുന്നറിയിപ്പും, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽച്ചൂടിൽ ആശ്വാസമായി മഴയെത്തുന്നു. ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് പലയിടത്തും വേനൽമഴ പെയ്‌തിരുന്നു. ഇതേ രീതിയിൽ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
നിലവിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേകത മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മലയോര മേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും മഴ മുന്നറിയിപ്പിനൊപ്പം തന്നെ കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.

ഉച്ചയ്ക്ക് ശേഷമാവും മഴയ്ക്ക് കൂടുതൽ സാധ്യത കൽപ്പിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനത്തിൽ പറയുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രതാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത കൂട്ടുന്നു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ തൊടാതിരിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് പരമാവധി ഒഴിവാക്കണം എന്നും നിർദ്ദേശമുണ്ട്. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, വേനൽച്ചൂടിൽ കാര്യമായ കുറവില്ലെന്നാണ് ഇന്നത്തെ സാഹചര്യവും വ്യക്തമാക്കുന്നത്. ഉയർന്ന താപനില ഇന്നും തുടരും. അൾട്രാ വയലറ്റ് സൂചികയിൽ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകൾ ഓറഞ്ച് ലെവലിൽ തന്നെയാണ് തുടരുന്നത്. ഇത് അപകടകരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.












Click it and Unblock the Notifications