കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തന്നെ; നാളെ മൂന്നിടത്ത് ഓറഞ്ച് അലർട്ട്, ഒപ്പം കാറ്റും ഇടിമിന്നലും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയും, ഒപ്പം കാറ്റും ഉണ്ടാവാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ജൂൺ 11 വരെയുള്ള മഴ മുന്നറിയിപ്പുകളാണ് വന്നിരിക്കുന്നത്.
ഇന്ന് (ജൂൺ 7) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജൂൺ 8-ലെ ഓറഞ്ച് അലർട്ട്
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.
ജൂൺ 9-ലെ ഓറഞ്ച് അലർട്ട്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത് പ്രകാരം 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് "അതിശക്തമായ മഴ" എന്ന് വിശേഷിപ്പിക്കുന്നത്.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
ജൂൺ 7
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ജൂൺ 8
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ജൂൺ 9
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
ജൂൺ 10
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 11
കണ്ണൂർ, കാസർഗോഡ്
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.
പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ
ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണം.
നദിക്കരകൾ, അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങൾ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരേണ്ടതാണ്. ക്യാമ്പുകൾ തുറന്നിട്ടുണ്ടോ എന്ന് മുൻകൂട്ടി ഉറപ്പാക്കി പകൽ സമയത്ത് തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതാണ് ഉചിതം.
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മേൽക്കൂര ബലഹീനമായ വീടുകളിലും അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുത പോസ്റ്റുകളും പരസ്യബോർഡുകളും തകരാനും സാധ്യതയുള്ളതിനാൽ പുറത്തുപോകുമ്പോൾ ശ്രദ്ധ വേണം.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചെയ്യുന്നതും അപകടകരമാണ്.
അതേസമയം, മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. വെള്ളച്ചാട്ടങ്ങൾ, അണക്കെട്ടുകൾ, ജലാശയങ്ങൾ, മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ താത്കാലികമായി മാറ്റിവെക്കുന്നതാണ് സുരക്ഷിതം.
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് പൊതുജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കുകയും ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും നിർദേശങ്ങൾ പാലിക്കുകയും വേണം.












Click it and Unblock the Notifications