ഹാട്രിക് നേട്ടവുമായി കൊച്ചി വിമാനത്താവളം; ഈ വർഷവും 1 കോടി യാത്രക്കാർ, കുതിപ്പേകി സിയാൽ 2.0 പദ്ധതി
കൊച്ചി: തുടർച്ചയായ മൂന്നാം വർഷവും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്‌തുകൊണ്ട് ചരിത്രനേട്ടം കുറിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. കേരളത്തിലെ മുൻനിര വിമാനത്താവളമെന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ടാണ് നേട്ടം. 2025ൽ 1,15,19,356 യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. 2024-ലെ 1,09,86,296 യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 4.85 ശതമാനത്തിന്റെ വളർച്ചയാണ് കാണിക്കുന്നത്.
മെയ് മാസമായിരുന്നു ഈ വർഷം ഏറ്റവും തിരക്കേറിയത്. ഏകദേശം 11.07 ലക്ഷം യാത്രക്കാർ ആ മാസം എത്തി. ജനുവരിയിലും ഡിസംബറിലും യഥാക്രമം 10.44 ലക്ഷം, 10.06 ലക്ഷം പേരുണ്ടായി. 2025-ൽ വിമാന സർവീസുകൾ 74,869 ആയി രേഖപ്പെടുത്തി; മുൻവർഷത്തെ 75,074-നെ അപേക്ഷിച്ച് ഇത് നേരിയ കുറവാണ് രേഖപ്പെടുത്തിയത്. എന്നിട്ടും യാത്രക്കാരുടെ എണ്ണത്തെ അത് ബാധിച്ചില്ല എന്നതാണ് പ്രധാന കാര്യങ്ങളിൽ ഒന്ന്.

ചില വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ചതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പല കാരണങ്ങൾ കൊണ്ട് കഴിഞ്ഞ വർഷം വിവിധ കമ്പനികൾ സർവീസുകൾ വെട്ടികുറച്ചിരുന്നു. ഇൻഡിഗോ പ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ ഇത്തരത്തിൽ സർവീസുകൾ ചുരുക്കുന്നതിന് കാരണമായിരിക്കാം.
ഇത് കൂടാതെ ജൂണിൽ, എയർ ഇന്ത്യ മുംബൈ-കൊച്ചി റൂട്ട് ഉൾപ്പെടെയുള്ള ചില സർവീസുകൾ ഷെഡ്യൂൾ ക്രമീകരണത്തിന്റെ ഭാഗമായി കുറയ്ക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്‌തിരുന്നു എന്നതും ഇതിന് ആക്കം കൂട്ടി. എന്നാൽ, കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഉന്നതതല ഇടപെടലിനെത്തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
ഈ താൽക്കാലിക തിരിച്ചടി ഉണ്ടായിട്ടും, കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള വളർച്ച തുടർന്നു. ഈ നിലവിലുള്ള വളർച്ചയ്ക്ക് സിയാൽ 2.0 പദ്ധതിക്ക് വലിയ പങ്കുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടർ എസ് സുഹാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 200 കോടി രൂപ ചെലവിൽ ആരംഭിച്ച ഈ പദ്ധതി, പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്‌തുകൊണ്ട് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
ടെർമിനൽ യാത്രയിലും മൊത്തത്തിലുള്ള നീക്കത്തിലും കാര്യമായ പുരോഗതി ഇതിലൂടെ സാധ്യമായെന്നാണ് സിയാൽ എംഡി പറയുന്നത്. അത് കൂടാതെ സിയാൽ 2.0-ന്റെ തുടർച്ചയായ ഡിജിറ്റലൈസേഷൻ, സുരക്ഷാ നവീകരണ ശ്രമങ്ങളുടെ ഭാഗമായി, കൊച്ചി വിമാനത്താവളത്തിൽ ഓട്ടോമാറ്റിക് ഫുൾ-ബോഡി സ്‌കാനറുകൾ ഉടൻ അവതരിപ്പിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
യാത്രക്കാരെ പരിശോധിക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 'പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. പൈലറ്റ് ഘട്ടം നടന്നുവരുന്നു, ഇത് ഉടൻതന്നെ പ്രവർത്തനക്ഷമമാകും' എന്നാണ് ഒരു സിയാൽ വക്താവ് അറിയിച്ചത്. ഇത്തരത്തിൽ കൊച്ചി വിമാനത്താവളത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ സഹായിക്കുന്ന ഒട്ടേറെ പദ്ധതികൾ അണിയറയിൽ ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച കൊച്ചി വിമാനത്താവളം രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം കൂടിയാണ്. ഇതിന് പുറമേ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം കൂടിയാണ് കൊച്ചി വിമാനത്താവളം എന്ന നേട്ടവും സിയാലിന് സ്വന്തമാണ്. വലുപ്പത്തിലും യാത്രക്കാരുടെ എണ്ണത്തിലും രാജ്യത്തെ മികച്ച 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടമുള്ള ഒന്ന് കൂടിയാണ് കൊച്ചി വിമാനത്താവളം അഥവാ നെടുമ്പാശ്ശേരി വിമാനത്താവളം.












Click it and Unblock the Notifications